മുരളി, സുജിത്
ഷൊർണൂർ: മൊബൈൽ ഫോൺ മോഷ്ടാക്കളെ ഷൊർണൂർ റെയിൽവെ പൊലീസ് പിടികൂടി. തൃശൂർ കേച്ചേരി നെല്ലിക്കുന്ന് പുത്തൻവീട്ടിൽ മുരളി (46), പട്ടാമ്പി ഓങ്ങല്ലൂർ മാങ്ങാട്ടിൽ സുജിത് എന്ന സുധി (47) എന്നിവരാണ് പിടിയിലായത്. ഈ മാസം 25ന് രാവിലെ ഷൊർണൂർ റെയിൽവെ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് മുന്നിൽനിന്ന് കടമ്പഴിപ്പുറം പുഞ്ചപ്പാടം കല്ലുപാലം രാമന്റെ മകൻ രാധാകൃഷ്ണന്റെ 20,000 രൂപ വിലവരുന്ന ഫോൺ രണ്ടുപേർ ചേർന്ന് പോക്കറ്റിൽനിന്ന് തട്ടിപ്പറിച്ച് ഓടിയിരുന്നു.
റെയിൽവെ പൊലീസിൽ പരാതി ലഭിച്ചയുടൻ സ്റ്റേഷനിലെയും മറ്റ് സ്ഥലങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് മോഷ്ടാക്കളാരെന്ന് വ്യക്തമായിരുന്നു.
അന്വേഷണത്തിനിടെ 27ന് ഷൊർണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഇവരെ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ മോഷണം പോയ മൊബൈൽ ഫോണും മറ്റൊരു ഫോണും പൊലീസിന് ലഭിച്ചു. അന്വേഷണത്തിൽ രണ്ടാമത്തെ ഫോൺ പഴയന്നൂർ സ്വദേശിയുടേതാണെന്ന് വ്യക്തമായി. ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽനിന്ന് തന്നെയാണ് ആ ഫോണും മോഷണം പോയത്. ഇരുവർക്കുമെതിരെ സംസ്ഥാനത്ത് പല ഭാഗങ്ങളിലും നിരവധി മോഷണം, അടിപിടി കേസുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഷൊർണൂർ റെയിൽവെ പൊലീസ് എസ്.എച്ച്.ഒ അനിൽ മാത്യുവിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ സുഗീർത്തകുമാർ, അബ്ദുൽ മജീദ്, എ.എസ്.ഐ സുരേഷ് എന്നിവരും ആർ.പി.എഫ് സി.ഐ.ബി.എസ്.ഐ ദീപക്, എ.എസ്.ഐ എന്നിവരും സംയുക്തമായാണ് കേസ് അന്വേഷിച്ചത്. പ്രതികളെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.