ട്രാംവെ ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ പൊളിച്ചു നീക്കുന്നു
ചാലക്കുടി: ആനമല ജങ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആനമല ജങ്ഷനിൽനിന്ന് ട്രാംവെ റോഡിലേക്ക് തിരിയുന്ന ഭാഗത്തുണ്ടായിരുന്ന ബസ് സ്റ്റോപ്പ് നഗരസഭ നീക്കം ചെയ്തു. ദേശീയപാത ട്രാംവെ റോഡിൽ അടിപ്പാത വന്നതോടെ ഇതുവഴി വാഹനങ്ങൾ വർധിക്കുകയും ആനമല ജങ്ഷനിൽ വലിയ രീതിയിൽ ഗതാഗത കുരുക്ക് ഉണ്ടാവുകയും പതിവായിരുന്നു. ട്രാംവെ റോഡ് ആനമല ജങ്ഷനിൽ എത്തുന്ന ഭാഗത്ത് റോഡിന്റെ പകുതിയോളം വീതിയിൽ ബസ് ഷെൽട്ടർ നിർമിച്ചിരുന്നു.
നോർത്ത് ബസ് സ്റ്റാൻഡ് പ്രവർത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് സ്റ്റാൻഡിൽ കയറാതെ ആളുകളെ കയറ്റുന്നതിനുള്ള സൗകര്യത്തിനാണ് ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. നേരത്തെ ഇതിന് തൊട്ട് തെക്ക് ഭാഗത്ത് മുസ്ലിം പള്ളിക്ക് സമീപമായിരുന്നു ഈ സ്റ്റോപ്പ്. ഈ ജങ്ഷനിൽ വാഹനങ്ങൾ തിരിഞ്ഞ് പോകുന്നതിന് ബസ് ഷെൽട്ടർ വലിയ തടസ്സം ഉണ്ടാക്കുന്നതായി മനസ്സിലാക്കിയതോടെ ഷെൽട്ടർ പൊളിച്ചുമാറ്റാൻ കൗൺസിൽ തീരുമാനിക്കുകയായിരുന്നു.
സ്കൂൾ തുറക്കുന്നതോടെ ഗതാഗത കുരുക്ക് വർധിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഷെൽട്ടർ പൊളിച്ചത്. ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്ന ബസുകൾ ഇനി മുതൽ മുസ്ലിം പള്ളിക്ക് സമീപം നേരത്തെയുണ്ടായിരുന്ന സ്റ്റോപ്പിൽ നിർത്തും. ബസ് സ്റ്റോപ്പ് നീക്കിയ ഭാഗത്ത് വാഹന പാർക്കിങ് പൂർണമായും നിരോധിച്ചു. ഇവിടെ പാർക്കിങ് നിരോധിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.