പിണറായി വിജയൻ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭം ധരിച്ച യുവതിയെ കൊല്ലാൻ അധികം സമയം വേണ്ട എന്ന് വരെ പറയുന്ന അവസ്ഥ എത്രമാത്രം ക്രിമിനിൽ രീതിയാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്നും പരാതി നൽകാൻ ആശങ്കയുണ്ടാകേണ്ടതില്ലെന്നും എല്ലാ സംരക്ഷണവും സർക്കാർ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അത് ഗൗരവമേറിയ വിഷയമായി തന്നെ കേരളീയ സമൂഹം ഏറ്റെടുത്തിരിക്കുന്നു. മാധ്യമങ്ങളും അത് ഏറ്റെടുത്തു. അത്തരമൊരു ആൾ ആ സ്ഥാനത്ത് ഇരിക്കരുത് എന്ന പൊതുഅഭിപ്രായം ഉയർന്നുവന്നു കഴിഞ്ഞു. പക്ഷേ, ആ നിലയല്ല കാണുന്നത്. എത്രത്തോളം പിടിച്ചുനിൽക്കാൻ കഴിയുമെന്ന് അറിയില്ല. ഏതായാലും സമൂഹത്തിൽ വലിയ പ്രതികരണം ഉണ്ടാക്കുന്ന തരത്തിലുള്ള സംഭവമായി അത് മാറി. കാരണം, ഒന്നിലധികം സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വരുന്നു.
ഒരു സംഭാഷണത്തിന്‍റെ ഭാഗത്ത് ഗർഭം അലസിപ്പിക്കുക എന്നത് മാത്രമല്ല, ഗർഭം ധരിച്ച യുവതിയെ കൊല്ലാൻ അധികം സമയം വേണ്ട എന്ന് വരെ പറയുന്നിടത്തേക്ക് എത്തുന്ന അവസ്ഥ. എത്രമാത്രം ക്രിമിനിൽ രീതിയാണ് വരുന്നത്.
സമൂഹത്തിൽ പൊതുപ്രവർത്തകർക്കുണ്ടായിരുന്ന അംഗീകാരമുണ്ട്, അതിന് അപവാദം വരുത്തിവെക്കുന്ന ചില കാര്യങ്ങൾ ചില ഘട്ടത്തിലൊക്കെ സംഭവിച്ചിട്ടുണ്ട്. എന്നാൽ, ഇത്രത്തോളം പോയ ഒരു കാര്യം ഇതേവരെ നമ്മുടെ അനുഭവത്തിൽ കേട്ടിട്ടില്ല.
കോൺഗ്രസിനകത്ത് ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. സാധാരണ അങ്ങോട്ടുമിങ്ങോട്ടും എതിർക്കുകയൊക്കെ ചെയ്യുമെങ്കിലും ആ രാഷ്ട്രീയ പ്രവർത്തനത്തിന് ഒരു മാന്യതയും ധാർമികതയും ഉണ്ട്. അതെല്ലാം നഷ്ടപ്പെട്ടുപോകുന്നല്ലോ എന്ന മനോവ്യഥ കോൺഗ്രസിൽ തന്നെ പലരും പ്രകടിപ്പിച്ചുണ്ട്. ഇത്രെയെല്ലാം കാര്യങ്ങൾ വന്നിട്ടും സംരക്ഷിക്കാൻ തയാറാകുന്നത് പ്രതിപക്ഷ നേതാവിനെപ്പോലെ ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാത്തതാണ്. അദ്ദേഹം പ്രകോപിതനാകുന്നു, പിന്നെ എന്തെല്ലാമോ വിളിച്ചുപറയുന്നു. അങ്ങനെയൊരു നിലയിലേക്ക് അദ്ദേഹത്തെ പോലെ ഒരാൾ പോകാൻ പാടുണ്ടോ? ശരിയല്ലാത്ത നിലയാണ് ഇക്കാര്യത്തിൽ സ്വീകരിച്ചത്. രാഷ്ട്രീയത്തിന് അപമാനം വരുത്തിവെച്ചതാണ്, പൊതുപ്രവർത്തകർക്ക് അപമാനം വരുത്തിവെക്കുന്നതാണ്. അത്തരമൊരു ആളെ വഴിവിട്ട് ന്യായീകരിക്കാൻ പുറപ്പെടുന്നത് ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് ഉണ്ടാകുക.
നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വാഭാവികമായും പൊലീസ് സ്വീകരിക്കും. പരാതി നൽകാൻ ഏതെങ്കിലും തരത്തിൽ ആശങ്കയുണ്ടാകേണ്ടതില്ല. എല്ലാ സംരക്ഷണവും സർക്കാർ ഉറപ്പുവരുത്തും -മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.