ചെന്നൈ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20ന് പമ്പാതീരത്ത് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലാണിത്. ഇക്കാര്യം സ്റ്റാലിൻ കത്തിലൂടെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
പകരം മന്ത്രിമാരായ പി.കെ. ശേഖർ ബാബു (ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ്), പളനിവേൽ ത്യാഗരാജൻ (ഇൻഫർമേഷൻ ടെക്‌നോളജി) എന്നിവർ പ്രതിനിധികളായി പങ്കെടുക്കും.
ദേവസ്വംമന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിൽ നേരിട്ടെത്തി സ്റ്റാലിനെ ക്ഷണിച്ചിരുന്നു. സംസ്ഥാന സർക്കാർ നടത്തുന്ന പരിപാടി നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്നും മുഖ്യമന്ത്രിമാരായ പിണറായി വിജയനും സ്റ്റാലിനും തുടർച്ചയായി ഹൈന്ദവ വിശ്വാസങ്ങളെ നിന്ദിക്കുന്നവരാണെന്നും കേരള ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത് വിവാദമായിരുന്നു. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ച് പിണറായി വിജയൻ മാപ്പുപറയണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.