വി.കെ, ശ്രീകണ്ഠൻ

‘മാധ്യമങ്ങൾ കൊടുത്ത പരാതിക്കാരിയുടെ ഫോട്ടോയെ കുറിച്ചാണ് പറഞ്ഞത്’; പരാമർശം പിൻവലിക്കുന്നതായി വി.കെ. ശ്രീകണ്ഠൻ

പാലക്കാട്: ഭരണകക്ഷിനേതാക്കൾക്കൊപ്പം അർധവസ്ത്രം ധരിച്ച് നിന്നവരാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണം ഉന്നയിച്ചതെന്ന പരാമർശത്തിൽ വിശദീകരണവുമായി വി.കെ ശ്രീകണ്ഠൻ എം.പി രംഗത്ത്. പരാതിക്കാരിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് മാധ്യമങ്ങൾ വാർത്ത നൽകിയ സാഹചര്യത്തിലാണ് ശ്രീകണ്ഠന്‍റെ വിശദീകരണം.

പരാതിക്കാരിയെ കുറിച്ച് മാധ്യമപ്രവർത്തകർ ആവർത്തിച്ച് പരാമർശിച്ചപ്പോഴാണ് ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്ന് താൻ പറഞ്ഞത്. രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോയെന്നും അന്വേഷിക്കണം. മന്ത്രിമാർക്കൊപ്പം നിൽക്കുന്ന ഫോട്ടോ കണ്ടില്ലേ എന്നും അവരുടെ മറ്റ് ചില ഫോട്ടോകൾ പ്രസിദ്ധീകരിച്ചത് മാധ്യമങ്ങളല്ലേ എന്നുമാണ് താൻ ചോദിച്ചത്. മന്ത്രിമാർക്കൊപ്പമുള്ള ഫോട്ടോകൾ കൊടുത്ത് മാധ്യമങ്ങളാണ്.

പരാതി പറയുന്നവരെ പ്രതിസ്ഥാനത്ത് നിർത്തുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് കോൺഗ്രസിന്‍റെ രീതിയല്ല. ഒരിക്കലും പുരുഷനോ വനിതയോ ആയ ഒരു വ്യക്തിയെ അപമാനിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്ന ശൈലി തനിക്കില്ല. ഒരു സ്ത്രീക്കെതിരെയും പൊതുപ്രവർത്തന ജീവിതത്തിൽ മോശമായി പറഞ്ഞിട്ടില്ല.

യുവനടിയുടെ പരാതി പുകമറയാണ്. രേഖാമൂലം പരാതിയില്ലാതെ തന്നെ കോൺഗ്രസ് നടപടി എടുത്തുവെന്നും താൻ പറഞ്ഞു. ഗുരുതരമായ കുറ്റം നിയമവിരുദ്ധമായി ചെയ്താൽ അതിനെ ഒരിക്കലും ന്യായീകരിക്കില്ലെന്നുമാണ് താൻ പറഞ്ഞത്.

എന്നാൽ, രാഹുലിനെ ശ്രീകണ്ഠൻ ന്യായീകരിച്ചെന്നും സംരക്ഷിച്ചെന്നും വെള്ളപൂശിയെന്നും മാധ്യമങ്ങൾ വാർത്ത നൽകി. ആരെയും വെള്ളപൂശിയിട്ടില്ല. ഒരു വ്യക്തിക്ക് കിട്ടേണ്ട സംരക്ഷണം രാഹുലിന് ലഭിക്കണം. പരാതി പറയുന്നവരെയോ ആക്ഷേപം പറയുന്നവരെയോ അപമാനിക്കുന്നത് തങ്ങളുടെ സംസ്കാരമല്ല. തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിൽ പരാമർശം പിൻവലിക്കുന്നതായും ഖേദം പ്രകടിപ്പിക്കുന്നതായും വി.കെ. ശ്രീകണ്ഠൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

പരാതിക്കാരിയെ കുറിച്ചുള്ള വി.കെ ശ്രീകണ്ഠന്‍റെ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ രംഗത്തെത്തിയിരുന്നു. പൊതുപ്രവർത്തകരടക്കം ഒരാൾ പോലും പറയാൻ പാടില്ലാത്ത കാര്യമാണിതെന്ന് ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.

സ്ത്രീകളുടെ വസ്ത്രധാരണത്തെയോ അവർ ഇടപെടുന്ന മേഖലയെയോ നിലപാടുകളെയോ ഇത്തരത്തിൽ ആക്ഷേപിക്കുന്നത് ശരിയല്ല. പരാമർശം പിൻവലിക്കണമെന്നും ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു.

ആരോപണവിധേയനെതിരെ കേരളത്തിന്‍റെ ചരിത്രത്തിൽ ഇല്ലാത്തവിധത്തിൽ മാതൃകാപരമായി കോൺഗ്രസ് തീരുമാനമെടുത്തതിൽ അഭിമാനിക്കുന്നുവെന്ന് ഷാനിമോൾ പറഞ്ഞു. സി.പി.എമ്മും ഇടതുപക്ഷവും ആരോപണവിധേയരെ സംരക്ഷിക്കാൻ വലിയ കവചങ്ങൾ തീർക്കുമ്പോഴാണ് കോൺഗ്രസ് 24 മണിക്കൂറിനുള്ളിൽ തീരുമാനമെടുത്തത്.

രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കുന്നില്ലെന്ന സി.പി.എം ആരോപണത്തിലും ഷാനിമോൾ പ്രതികരിച്ചു. മോശം ആരോപണം ഉയർന്ന സി.പി.എം നേതാക്കളെ സംരക്ഷിക്കുന്ന നിലപാടുമായി പോകുന്നവരുടെ രാഷ്ട്രീയ ചോദ്യമായാണ് ഇതിനെ കാണുന്നത്. കോൺഗ്രസ് എടുത്ത നടപടി മാതൃകാപരവും അംഗീകരിക്കാവുന്നതുമാണെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.

ആരോപണം ഉന്നയിച്ചവരുടെ രാഷ്ട്രീയപശ്ചാത്തലം ഉൾപ്പടെ പരിശോധിക്കണമെന്നും ഭരണകക്ഷിനേതാക്കൾക്കൊപ്പം അർധവസ്ത്രം ധരിച്ച് നിന്നവരാണ് രാഹുലിനെതിരെ ആരോപണം ഉന്നയിച്ചതെന്നുമാണ് വി.കെ ശ്രീകണ്ഠൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. രാഹുലിനെതിരെ ഒരു പരാതിയും പൊലീസിന്റെ മുമ്പിൽ നിലവിലില്ല. അതുകൊണ്ട് അദ്ദേഹം രാജിവെക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ധാർമികതയുടെ പേരിലാണ് രാഹുൽ യൂത്ത്കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്. തന്നെ ന്യായീകരിച്ച് പ്രവർത്തകർ സമയം കളയേണ്ടതില്ലെന്നതിനാലാണ് പദവി രാജിവെക്കുന്നതെന്ന് രാഹുൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ വകവെക്കുന്നില്ല. രാഹുലിനെതിരായ ആരോപണങ്ങൾ പാർട്ടി പരിശോധിക്കും. ഇതിനായി കമീഷൻ രുപീകരിക്കുമോയെന്ന ചോദ്യത്തിന് അതെല്ലാം സി.പി.എമ്മിന്റെ രീതികളാണെന്നും തങ്ങൾക്ക് അതില്ലെന്നുമായിരുന്നു വി.കെ. ശ്രീകണ്ഠന്റെ മറുപടി.

കർണാടകയിൽ പ്രജ്വൽ രേവണ്ണയും കേരളത്തിൽ മുകേഷും ആരോപണങ്ങൾ ഉയർന്നപ്പോൾ പദവി രാജിവെച്ചിരുന്നില്ല. രാഹുലിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ കർശനമായ നടപടിയുണ്ടാവുമെന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു.

Tags:    
News Summary - V.K. Sreekandan withdraws remark about Young Actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.