ഏതൊരു പ്രതിസന്ധിയിലും നല്ലൊരു കൂട്ടുകാരനെ നാം ആഗ്രഹിക്കാറില്ലേ. എന്തിനും ഏതിനും കൂടെനിൽക്കുന്ന, എന്നാൽ നമ്മെ ഒരിക്കലും ബുദ്ധിമുട്ടിക്കാത്ത ഒരു ചങ്ക് ബ്രോ. ഇലക്ട്രിക് സ്കൂട്ടർ ലോകത്ത് അത്തരം ചില വാഹനങ്ങളുണ്ട്. ആർക്കും ഓടിക്കാവുന്ന (16 വയസ്സിന് മുകളിലുള്ളവർ), ഹെൽമെറ്റ് എന്ന ബാധ്യതയില്ലാത്ത (നിയമപരമായി വെക്കേണ്ടതില്ലെങ്കിലും സുരക്ഷ പരിഗണിച്ച് ഹെൽമെറ്റ് വെക്കുന്നതാണ് നല്ലത്), ഓടിക്കാൻ ലൈസൻസ് വേണ്ടാത്ത, രജിസ്ട്രേഷന്റെ നൂലാമാലകൾ ഇല്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾ. കൗമാരക്കാർക്കും വീട്ടമ്മമാർക്കും ജീവിത സായന്തനത്തിലെത്തിയ വയോധികർക്കുമെല്ലാം തങ്ങളുടെ യാത്രകൾ സ്വാതന്ത്ര്യപൂർണമാക്കാൻ ഇത്തരം ഇ.വികൾ പരീക്ഷിക്കാവുന്നതാണ്. ഇന്ത്യയിൽ ഇന്ന് ലഭ്യമായ അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ പരിചയപ്പെടാം.
ഒകിനാവ ലൈറ്റ്
1. ഒകിനാവ ലൈറ്റ്
വില: 69,093 രൂപ
റേഞ്ച്: 60 കി.മീ
കുഞ്ഞൻ ഇ.വി സ്കൂട്ടറുകളിൽ ഏറ്റവും മികച്ച ഡിസൈനുള്ള മോഡലാണ് ഒകിനാവ ലൈറ്റ്. 1.25 വാട്ട് റിമൂവബിൾ ലിഥിയം അയൺ ബാറ്ററിയാണ് സ്കൂട്ടറിൽ കമ്പനി നൽകിയിട്ടുള്ളത്. ഒരു തവണ ബാറ്ററി പൂർണമായി ചാർജ് ചെയ്താൽ 60 കിലോമീറ്റർ വരെ സഞ്ചരിക്കാം. 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിലുള്ളത്.
മൂന്നു മുതൽ നാലു മണിക്കൂർകൊണ്ട് ഫുൾ ചാർജ് ചെയ്യാം. 150 കിലോ വരെ ഭാരം വഹിക്കാൻ കഴിയും. എൽ.സി.ഡി ഡിസ്പ്ലേ, പുഷ് ബട്ടൺ സ്റ്റാർട്ട്, ട്യൂബ്ലെസ് ടയറുകൾ, അലോയ് വീലുകൾ, മുന്നിൽ ഡിസ്ക് ബ്രേക്ക്, 160 എം.എം ഗ്രൗണ്ട് ക്ലിയറൻസ്, ഡി.ആർ.എൽ ഉള്ള എൽ.ഇ.ഡി ഹെഡ്ലൈറ്റ്, മൊബൈൽ ചാർജ് ചെയ്യാൻ യു.എസ്.ബി പോർട്ട്, മൂന്നുവർഷം വീതം മോട്ടോർ, ബാറ്ററി വാറന്‍റി എന്നിവയാണ് മറ്റു പ്രത്യേകതകൾ.
ആമ്പിയർ റിയോ ലി പ്ലസ്
2. ആമ്പിയർ റിയോ ലി പ്ലസ്
വില: 59,900 രൂപ
റേഞ്ച്: 70 കി.മീ
ആമ്പിയർ റിയോ റേഞ്ചിലെ ഉയർന്ന മോഡലാണ് റിയോ ലി പ്ലസ്. റിയോ 80 എന്നൊരു മോഡലും ഈ വിഭാഗത്തിലുണ്ട്. 1.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് റിയോ ലി പ്ലസിൽ നൽകിയിട്ടുള്ളത്.
120 കിലോ വരെ ഭാരം വഹിക്കാൻ സ്കൂട്ടറിന് കഴിയും. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ, 155 എം.എം ഗ്രൗണ്ട് ക്ലിയറൻസ്, ഹാലജൻ ഹെഡ്ലൈറ്റ്, എൽ.സി.ഡി ഡിസ്പ്ലേ, കീലെസ്സ് സ്റ്റാർട്ട്, മൊബൈൽ ചാർജ് ചെയ്യാൻ യു.എസ്.ബി പോർട്ട് എന്നിവയാണ് മറ്റു പ്രത്യേകതകൾ.
കോമാകി എക്സ്.ജി.ടി കെ.എം
3. കോമാകി എക്സ്.ജി.ടി കെ.എം
വില: 59,999 രൂപ
റേഞ്ച്: 60 കി.മീ
കോമാകി എന്ന ജാപ്പനീസ് ബ്രാൻഡിന്‍റെ ഇ.വി സ്കൂട്ടറാണ് എക്സ്.ജി.ടി കെ.എം. 60 വാട്ട്, 28 എ.എച്ച് ബാറ്ററിയാണ് ഈ സ്കൂട്ടറിൽ. ബി.എൽ.ഡി.സി ഹബ് മോട്ടോറാണ് കരുത്തുപകരുന്നത്. നാലു മുതൽ അഞ്ചു മണിക്കൂർകൊണ്ട് പൂർണമായും ചാർജ് ചെയ്യാം.
വയർലെസ് അപ്ഡേഷനുള്ള സ്മാർട്ട് എൽ.സി.ഡി ഡിസ്പ്ലേ, പാർക്കിങ് അസിസ്റ്റ്, റിവേഴ്സ് അസിസ്റ്റ്, ക്രൂസ് കൺട്രോൾ, എൽ.ഇ.ഡി ഹെഡ്ലൈറ്റ്, കീലെസ്സ് സ്റ്റാർട്ട്, ഇക്കോ, സ്പോർട്ട്, ടർബോ എന്നിങ്ങനെ മൂന്ന് ഗിയർ മോഡുകൾ, മൊബൈൽ ചാർജ് ചെയ്യാൻ യു.എസ്.ബി പോർട്ട്, റിമോട്ട് ലോക്കിങ്, 18 ലിറ്റർ ബൂട്ട് സ്പേസ് എന്നിവയാണ് മറ്റു പ്രത്യേകതകൾ.
ഹീറോ ഇലക്ട്രിക് ആട്രിയ എൽ.എക്‌സ്
4. ഹീറോ ഇലക്ട്രിക് ആട്രിയ എൽ.എക്‌സ്
വില: 77,690 രൂപ (ഏകദേശം)
റേഞ്ച്: 85 കി.മീ
ഹീറോ എന്ന ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളുടെ രജിസ്ട്രേഷൻ ഫ്രീ ഇ.വിയാണ് ആട്രിയ എൽ.എക്‌സ്. വലുപ്പത്തിൽ സാധാരണ ഇ.വികൾക്ക് ഏകദേശം തുല്യമാണ് ആട്രിയ.
1.54 കിലോവാട്ട് ബാറ്ററിയാണ് ഈ സ്കൂട്ടറിൽ. 250 വാട്ട് മോട്ടോറാണ് കരുത്തുപകരുന്നത്. നാലു മുതൽ അഞ്ചു മണിക്കൂർകൊണ്ട് പൂർണമായും ചാർജ് ചെയ്യാം. എൽ.ഇ.ഡി ഹെഡ്ലൈറ്റ്, മൊബൈൽ ചാർജ് ചെയ്യാൻ യു.എസ്.ബി പോർട്ട്, കോമ്പി ബ്രേക്ക് സിസ്റ്റം, മൂന്നു വർഷം ബാറ്ററി വാറന്‍റി, പുഷ് ബട്ടൺ സ്റ്റാർട്ട്, ട്യൂബ്ലെസ്സ് ടയറുകൾ, അലോയ് വീലുകൾ എന്നിവയാണ് മറ്റു പ്രത്യേകതകൾ.
ജോയ് വൂൾഫ്
5. ജോയ് വൂൾഫ്
വില: 72,000 രൂപ
റേഞ്ച്: 55 കി.മീ
ജോയ് ഇ ബൈക്ക് എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയുടെ മൂന്ന് ലൈസൻസ് ഫ്രീ ഇ.വികളിൽ മികച്ച ഓപ്ഷനാണ് വൂൾഫ് എന്ന മോഡൽ. 60 വാട്ട്, 24 എ.എച്ച് ബാറ്ററിയാണ് ഈ ഇലക്ട്രിക് സ്കൂട്ടറിൽ നൽകിയിട്ടുള്ളത്. 250 വാട്ട് ബി.എൽ.ഡി.സി മോട്ടോറാണ് കരുത്തുപകരുന്നത്. ഒരു തവണ ബാറ്ററി പൂർണമായും ചാർജ് ചെയ്താൽ 55 കിലോമീറ്റർ വരെ സഞ്ചരിക്കും.
നാലു മണിക്കൂർകൊണ്ട് പൂർണമായും ചാർജ് ചെയ്യാം. 140 കിലോ വരെ ഭാരം വഹിക്കാൻ കഴിയും. സ്മാർട്ട് ഡിസ്പ്ലേ, അലോയ് വീലുകൾ, മുന്നിൽ ഡിസ്ക് ബ്രേക്ക്, എൽ.ഇ.ഡി ഹെഡ്ലൈറ്റ്, മൊബൈൽ ചാർജ് ചെയ്യാൻ യു.എസ്.ബി പോർട്ട്, റിമോട്ട് ലോക്ക്, മുന്നിൽ ടെലിസ്കോപ്പിക് സസ്പെൻഷൻ എന്നിവയാണ് മറ്റു പ്രത്യേകതകൾ.
രജിസ്ട്രേഷൻ ഫ്രീ ഇ.വികൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
● വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിന്റെ പവര്‍ 0.25 കിലോവാട്ടില്‍ താഴെയായിരിക്കണം.
● പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെയായിരിക്കണം.
● ബാറ്ററിയുടെ ഭാരം ഒഴികെ സ്‌കൂട്ടറിന്റെ ഭാരം 60 കിലോഗ്രാമിലും കുറവായിരിക്കണം.
● ഇക്കാര്യങ്ങള്‍ അംഗീകൃത ടെസ്റ്റിങ് ഏജന്‍സി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.