ഗായത്രി
ബംഗളൂരു: വിജയനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹെബ്ബാളിൽ വയോധികൻ ഭാര്യയെ വെട്ടിക്കൊന്നശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരായി. മഹാദേശ്വരനഗറിലെ പാപണ്ണയാണ് (64) ഭാര്യ ഗായത്രിയെ (54) കൊലപ്പെടുത്തിയത്. കടബാധ്യത തീർക്കാൻ ഭൂമി വിൽപനക്ക് ഭാര്യ തടസ്സം നിന്നതാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും കുട്ടികളുമൊത്ത് പാപണ്ണ താമസിച്ചിരുന്ന സ്ഥലത്താണ് സംഭവം. ഏറെ നാളായി ഗായത്രിയെ വകവരുത്താൻ അവസരം കാത്തിരിക്കുകയായിരുന്നു പപ്പണ്ണ. ഇതിനായി തന്റെ തലയിണക്കടിയിൽ വെട്ടുകത്തി ഒളിപ്പിച്ചു വെച്ചിരുന്നതായി പൊലീസ് പറഞ്ഞു. സ്ഥലങ്ങൾ വാങ്ങി വീടുകൾ നിർമിച്ച് വിൽപന നടത്തുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ പാപ്പണ്ണക്ക് ഇടപാടുകളിൽ കനത്ത നഷ്ടം നേരിട്ടിരുന്നു.
വൻതോതിലുള്ള വായ്പകളുടെ പിടിയിൽ അകപ്പെട്ടതിനെത്തുടർന്ന് ഗായത്രിയുടെ പേരിലുള്ള സ്വത്ത് രേഖകളിൽ ഒപ്പിട്ടു നൽകാൻ സമ്മർദം ചെലുത്തി. എന്നാൽ, മക്കൾ എതിർത്തതിനാൽ അവർ വിസമ്മതിച്ചു. പണമിടപാടുകാർക്ക് തിരികെ നൽകുന്നതിനായി സ്വത്ത് വിൽക്കാൻ ആഗ്രഹിച്ചിരുന്ന പാപ്പണ്ണ ഈ വിഷയത്തിൽ കുടുംബവുമായി പതിവായി വഴക്കുണ്ടാക്കിയിരുന്നു.
ഉച്ചഭക്ഷണത്തിനുശേഷം ദമ്പതികളുടെ കുട്ടികൾ വീട്ടിലില്ലാതിരുന്ന സമയത്ത് ഭാര്യയുമായി തർക്കം വീണ്ടും ഉയർന്നു. കോപാകുലനായ പാപ്പണ്ണ ഗായത്രിയെ ആക്രമിച്ചു, തലയിലും നെഞ്ചിലും വയറ്റിലും ഒന്നിലധികം തവണ വെട്ടി. നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗായത്രിയെയാണ് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ അവൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പാപ്പണ്ണ ഉടൻ വിജയനഗർ പൊലീസ് സ്റ്റേഷനിലേക്ക് ചെന്നു.
ഇൻസ്പെക്ടർ എസ്.ഡി. സുരേഷ് കുമാറിനോടും സഹപ്രവർത്തകരോടും സംഭവം വിവരിച്ചു. കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് പാപ്പണ്ണയെ കസ്റ്റഡിയിലെടുത്തു. ഗായത്രിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മൈസൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി.
സിറ്റി പോലീസ് കമീഷണർ സീമ ലട്കർ, ഡെ.പൊലീസ് കമീഷണർ (ക്രൈം ആൻഡ് ട്രാഫിക്) കെ.എസ്. സുന്ദർ രാജ്, വിജയനഗർ സബ് ഡിവിഷൻ എസി.പി രവിപ്രസാദ് എന്നിവർ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി വിരലടയാള വിദഗ്ധരെയും ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.