ജയ്പൂർ: ജയ്പൂരിൽ കനത്ത മഴയെത്തുടർന്ന് ഉണ്ടായ വെള്ളക്കെട്ടിൽ സുഭാഷ് ചൗക്ക് സ്വദേശിയായ ഹൽധറിന്‍റെ മൊബൈൽ ഫോൺ നഷ്ടമായി. മൊബൈൽ ഫോൺ കണ്ടെത്താനായി അദ്ദേഹം വെള്ളക്കെട്ടിൽ തെരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. വെള്ളപ്പൊക്ക പ്രദേശത്തിലൂടെ സ്കൂട്ടറിൽ പോകുന്നതിനിടെ മൊബൈൽ ഫോൺ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഏറെ തെരഞ്ഞിട്ടും വീണ്ടെടുക്കാൻ കഴിഞ്ഞില്ല.
ഹൽധർ ഫോൺ തേടി വെള്ളത്തിലൂടെ നടക്കുന്നതും കരയുന്നതും വിഡിയോയിൽ കാണാം. വിഡിയോക്ക് താഴെ ധാരാളം ആളുകൾ അദ്ദേഹത്തെ സഹായിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. 'അദ്ദേഹത്തെ ബന്ധപ്പെടാൻ ഒരു വഴിയുണ്ടായിരുന്നെങ്കിൽ സഹായിക്കാമായിരുന്നു, ആർക്കെങ്കിലും അദ്ദേഹത്തിന്റെ കോൺടാക്റ്റ് വിവരങ്ങൾ നൽകാമോ, അദ്ദേഹത്തിന് ഒരു ഫോൺ നൽകാം' തുടങ്ങിയ ധാരാളം ആശ്വാസവാക്കുകൾ അദ്ദേഹത്തിന് ഇതിനകം ലഭിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് ജയ്പൂരിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. സംഭവം നടന്ന സ്ഥലത്ത് നിന്ന് ഒരു മീറ്റർ മാത്രം അകലെയുള്ള രവീന്ദ്ര മഞ്ചിന് പുറത്തുള്ള പ്രദേശത്ത് വെള്ളപ്പൊക്കം ആവർത്തിച്ചുള്ള ഒരു പ്രശ്നമാണെന്ന് നാട്ടുകാർ പറയുന്നു. മോശം റോഡ് ലെവലിങും തെറ്റായ ഡ്രെയിനേജ് സംവിധാനവും പലപ്പോഴും ചെറിയ മഴക്ക് ശേഷവും ദിവസങ്ങളോളം വെള്ളം കെട്ടിനിൽക്കാൻ കാരണമാകുന്നു.
രണ്ട് മുതൽ നാലു അടി വരെ ആഴമുള്ള മറഞ്ഞിരിക്കുന്ന കുഴികൾ വെള്ളക്കെട്ടുള്ള റോഡുകളെ കൂടുതൽ അപകടകരമാക്കുന്നു. ഇതേ ദിവസം ആ സ്ഥലത്ത് മറ്റ് നിരവധി യാത്രക്കാർക്ക് അപകടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജസ്ഥാനിലെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുകയാണ്. അജ്മീർ ജില്ലയിലെ നസിറാബാദിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.