ന്യൂഡൽഹി: 2036 ഒളിമ്പിക്സ് വേദിയൊരുക്കാൻ അരയും തലയും മുറുക്കി പുറപ്പെടുന്ന ഇന്ത്യയുടെ കായിക ലോകം ഉടച്ചുവാർക്കുകയെന്ന ലക്ഷ്യവുമായാണ് കേന്ദ്ര സർക്കാർ പുതിയ ദേശീയ കായിക ഭരണ ബില്ലുമായി രംഗത്തെത്തുന്നത്. തിരക്കിട്ട് പാസാക്കിയ ദേശീയ കായിക ബില്ലിൽ ഒരുപിടി നേട്ടങ്ങൾക്കൊപ്പം ചില കെണികളും ഒളിച്ചിരിക്കുന്നുണ്ട്. രാജ്യത്തെ കായിക സംവിധാനങ്ങളിൽ സമൂലമായ പൊളിച്ചെഴുത്തെന്ന് അവകാശപ്പെട്ടാണ് കേന്ദ്രസർക്കാർ കായിക ഭരണ ബിൽ ലോക്സഭ കടത്തിയത്.
കായിക സംഘാടനത്തിൽ സുതാര്യത, കായിക താരങ്ങളുടെ േക്ഷമം, തർക്ക പരിഹാരങ്ങൾക്ക് ദേശീയ സ്പോർട്സ് ട്രൈബ്യൂണൽ ഉൾപ്പെടെ ബിൽ വഴി കേന്ദ്രം മുന്നോട്ടുവെക്കുന്നു. എന്നാൽ, വിവിധ സംസ്ഥാനങ്ങളും, നിരവധി ഫെഡറേഷനുകളുമായി വികേന്ദ്രീകൃത സ്വഭാവമുള്ള കായിക ഭരണത്തെ പൂർണമായും കൈപ്പിടിയിലൊതുക്കുകയെന്ന അജണ്ടയാണ് ബില്ലിന് പിന്നിലെന്നാണ് പ്രധാന വിമർശനം. ഭരണഘടന പ്രകാരം സംസ്ഥാനങ്ങളുടെ വിഷയമായ കായിക ഭരണത്തെ പൂർണമായും കൈപ്പിടിയിലൊതുക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
പുതുതായി രൂപവത്കരിക്കുന്ന ദേശീയ കായിക ബോർഡ് (എൻ.എസ്.ബി), തർക്കപരിഹാരത്തിനുള്ള അർധ ജുഡീഷ്യൽ സ്വഭാവമുള്ള ട്രൈബ്യൂണൽ എന്നിവ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതാണ്. സംസ്ഥാന കായികവകുപ്പിന്റെ പ്രസക്തിതന്നെ ഇല്ലാതാകുമെന്നതും ആശങ്കപ്പെടുത്തുന്നു. സ്പോർട്സ് ഫെഡറേഷനുകളുടെ സ്വയംഭരണാധികാരത്തിനും അവസാനമാകും. കേരളത്തിൽ സ്പോർട്സ് കൗൺസിൽ ഉൾപ്പെടെ കായിക ഭരണ സംവിധാനങ്ങളും അപ്രസക്തമായി മാറും. ടീം തെരഞ്ഞെടുപ്പിൽപോലും ഇടപെടാനുള്ള അധികാരം കേന്ദ്രത്തിന് നൽകുന്നതാണ് പുതിയ ബിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.