വാഷിങ്ടൺ: യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ആഗസ്റ്റ് ഒന്നുമുതലാണ് ഇത് പ്രാബല്യത്തിൽ വരികയെന്നും തന്റെ സാമൂഹിക മാധ്യമ ഫ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴി ട്രംപ് അറിയിച്ചു. 25 ശതമാനം തീരുവ ചുമത്തുന്നതിന് പുറമെ, അമേരിക്കയുടെ പ്രിയ സുഹൃത്തായ ഇന്ത്യ റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങിയതിന് പിഴയും ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യ-യു.എസ് വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം എന്നതും ശ്രദ്ധേയം.
ഇന്ത്യയടക്കമുള്ള അനവധി രാജ്യങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച തീരുവ പ്രാബല്യത്തിൽ വരുന്നതും ആഗസ്റ്റ് ഒന്നുമുതലായിരിക്കും. ഇക്കഴിഞ്ഞ ഏപ്രിലിലാണ് മറ്റ് രാജ്യങ്ങൾക്കെതിരെ ട്രംപ് തീരുവ യുദ്ധം പ്രഖ്യാപിച്ചത്. എന്നാൽ അതിൽ ചിലത് വെട്ടിക്കുറച്ചിരുന്നു. മറ്റ് രാജ്യങ്ങളുമായി ചർച്ച നടത്താനുള്ള സന്നദ്ധതയും അറിയിച്ചു.
അതിനിടയിലാണ് വീണ്ടും ഇന്ത്യക്കെതിരായ തീരുവ പ്രഖ്യാപനം. ഇന്ത്യ തങ്ങളുടെ സുഹൃത്താണെന്നു പറഞ്ഞാണ് ട്രംപിന്റെ പോസ്റ്റ് തുടങ്ങുന്നത്.
റഷ്യയിൽ നിന്ന് തുടർച്ചയായി ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതാണ് ട്രംപിന്റെ ഇപ്പോഴത്തെ പ്രകോപനത്തിന് ആധാരം.
ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകളും മറ്റൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളുമാണ് ഇന്ത്യയിലുള്ളതെന്നും ട്രംപ് ആരോപിച്ചു. ഇതുമൂലം കുറച്ചു കാലങ്ങളായി ഇന്ത്യയുമായി കുറഞ്ഞ വ്യാപാരമേ നടന്നിട്ടുള്ളൂവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
''എപ്പോഴും തങ്ങളുടെ സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും ഇന്ത്യ വാങ്ങുന്നത് റഷ്യയിൽ നിന്നാണ്. റഷ്യ യുക്രെയ്നിലെ കൂട്ടക്കൊല നടത്തണമെന്ന് ലോകം ആഗ്രഹിക്കുമ്പോ, ചൈനക്കൊപ്പം റഷ്യയിൽ നിന്ന് ഏറ്റവും ക്രൂഡ് ഓയിൽ വാങ്ങുകയാണ് ഇന്ത്യ. ഇതൊന്നും നല്ലതല്ല. അത്കൊണ്ട് ആഗസ്റ്റ് ഒന്നുമുതൽ ഇന്ത്യ 26ശതമാനം തീരുവയും നേരത്തേ പറഞ്ഞ കാര്യങ്ങൾക്ക് പിഴയും നൽകേണ്ടി വരും''-എന്നാണ് ട്രംപിന്റെ പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.