അദാനി ഗ്രൂപ്പിലെ നിക്ഷേപം വെളിപ്പെടുത്തിയില്ല; പിഴ ചുമത്തി ലൈസൻസ് റദ്ദാക്കുമെന്ന് മൗറീഷ്യസ് ഫണ്ടിന് സെബി മുന്നറിയിപ്പ്
text_fieldsമുംബൈ: അദാനി ഗ്രൂപ്പിലെ നിക്ഷേപത്തിന്റെ പേരിൽ രണ്ട് മൗറീഷ്യസ് കമ്പനികൾക്ക് സെബിയുടെ മുന്നറിയിപ്പ്. അദാനി കമ്പനിയിലെ നിക്ഷേപ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിൽ പിഴശിക്ഷയിൽ ലൈസൻസ് റദ്ദാക്കലും അനുഭവിക്കേണ്ടി വരുമെന്നാണ് സെബിയുടെ മുന്നറിയിപ്പ്. അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള മൗറീഷ്യസ് ഫണ്ടുകളോട് രണ്ട് വർഷം മുമ്പ് തന്നെ സെബി വിവരങ്ങൾ തേടിയെങ്കിലും അവർ അത് നൽകിയിരുന്നില്ല.
അദാനി ഗ്രൂപ്പും കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുള്ള 13 വിദേശകമ്പനികളും സെബിയുടെ അന്വേഷണ പരിധിയിലാണ്. ഹിൻഡൻബർഗ് റിസർച്ചിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സെബി ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
ഇന്ത്യൻ നിയമമനുസരിച്ച് ലിസ്റ്റഡ് കമ്പനികളിലെ 25 ശതമാനം ഓഹരിയും പബ്ലിക് ഓഹരി ഉടമകളുടേതാകണം. അദാനി ഈ നിയമം ലംഘിച്ചുവെന്നും വിദേശഫണ്ടുകൾ ഈ നിയമം ലംഘിച്ച് അദാനി കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നുമായിരുന്നു ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തൽ. ആരോപണങ്ങൾ അദാനി നിഷേധിച്ചുവെങ്കിലും സെബി അന്വേഷണം തുടരുകയാണ്.
മൗറീഷ്യസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എലാറ ഫണ്ട്, എലാറ ഇന്ത്യ ഓപ്പർറ്റ്യൂണിറ്റി ഫണ്ട്, വെസ്പെറ ഫണ്ട് എന്നിവരോടാണ് സെബി അദാനി കമ്പനിയിലെ നിക്ഷേപവിവരങ്ങൾ തേടിയത്. എന്നാൽ, ഇത് നൽകാൻ ഇതുവരെ കമ്പനികൾ തയാറായില്ല. തുടർന്നാണ് കടുത്ത നടപടികളുണ്ടാവുമെന്ന് അദാനി കമ്പനികൾക്ക് സെബി മുന്നറിയിപ്പ് നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.