സംഘർഷത്തിൽ ഉലഞ്ഞ് തേയിലയും
text_fieldsഇറാൻ-ഇസ്രായേൽ സൈനിക നടപടി രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ തേയില കയറ്റുമതി മേഖല ആശങ്കയിൽ. ഏകദേശം 350 ലക്ഷം കിലോ തേയിലയാണ് വർഷം ഇന്ത്യ ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയുമാണ് ഇറാന്‍.
ഇറാൻ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന അസമിൽ നിന്നുള്ള തേയില കൈകാര്യം ചെയ്യുന്നവർക്ക് നിലവിലെ സംഘർഷാവസ്ഥ ബുദ്ധിമുട്ടാകും. കയറ്റുമതിയിലും ഉൽപന്നത്തിന് പണം ലഭിക്കുന്നതിലും വർധിച്ചുവരുന്ന അനിശ്ചിതത്വം ഇവയുടെ വിൽപനയും വിലയും കുറയാനിടയാക്കും. സംഘർഷം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ തേയില വില ഏകദേശം 5-10 ശതമാനം വരെ ഇടിഞ്ഞു.
സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയോ സംഘർഷം പശ്ചിമേഷ്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയോ ചെയ്താൽ, വിതരണ ശൃംഖലയെ സാരമായി ബാധിക്കുമെന്ന് കയറ്റുമതിക്കാർ മുന്നറിയിപ്പ് നൽകുന്നു. ഇറാൻ, ഇറാഖ്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവയുൾപ്പെടെയുള്ള വിശാലമായ പശ്ചിമേഷ്യൻ വിപണി ഏകദേശം 900 ലക്ഷം കിലോഗ്രാം ഇന്ത്യൻ തേയിലയുടെ ഉപഭോക്താക്കളാണ്.
യുദ്ധം നീണ്ടുപോയാൽ കടത്ത്, ഇൻഷുറൻസ് ചെലവുകൾ വർധിക്കുമെന്ന് സൗത്ത് ഇന്ത്യ ടീ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ചെയർമാൻ ദീപക് ഷാ ആശങ്ക പ്രകടിപ്പിച്ചു. സംഘർഷ മേഖലയിലേക്ക് കയറ്റുമതി ചെയ്യുന്നതിന്റെ അപകടസാധ്യത ആരും ഏറ്റെടുക്കാൻ ആഗ്രഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെ കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള തേയില കയറ്റുമതി 9.92 ശതമാനം വർധിച്ച് 254.67 ദശലക്ഷം കിലോഗ്രാമായിരുന്നു. 2023ൽ ഇത് 231.69 ദശലക്ഷം കിലോഗ്രാമായിരുന്നു. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള തേയില കയറ്റുമതി നേരിയ തോതിൽ ഉയർന്ന് 69.22 ദശലക്ഷം കിലോയിലെത്തിയിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 67.53 ദശലക്ഷം കിലോഗ്രാം ആയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.