പ്രതീക്ഷയിൽ ഏലം; സമ്മർദത്തിൽ റബർ
text_fieldsഹൈറേഞ്ചിലെ ഏലത്തോട്ടങ്ങൾ പലതും വിളവെടുപ്പിന് പാകമായി. മൂത്ത് വിളഞ്ഞ കായകൾ ശേഖരിച്ച് സംസ്‌കരണ കേന്ദ്രങ്ങളിൽ എത്തിക്കാൻ ചെറുകിട കർഷകർ ഉത്സാഹം കാണിച്ചു. മിഥുനം രണ്ടാം പകുതിയിൽ ഇടുക്കി, പാലക്കാട് മേഖലകളിലെ തോട്ടങ്ങളിൽ വിളവെടുപ്പ് വ്യാപകമാകുന്നതോടെ ഏലക്ക സംസ്‌കരണ കേന്ദ്രങ്ങളിൽ ഉൽപാദകരുടെ നീണ്ട നിരതന്നെ പ്രതീക്ഷിക്കാം.
അടുത്ത രണ്ടാഴ്‌ചകളിൽ വൻകിട തോട്ടങ്ങളിലും വിളവെടുപ്പ് ഊർജിതമാകുമെന്നത് കണക്കിലെടുത്താൽ കർക്കടകത്തിൽ ഉൽപാദന മേഖലകളിലെ ലേല കേന്ദ്രങ്ങളിൽ പുതിയ ചരക്കിന്റെ ലഭ്യത ഇരട്ടിക്കാനുള്ള സാധ്യത തെളിഞ്ഞു വരുന്നു.
മികച്ച കാലാവസ്ഥയാണ് നിലവിൽ കാർഷിക മേഖലകളിൽ ലഭ്യമാവുന്നത്. അതേ സമയം കാലവർഷത്തിന്റെ തുടക്കത്തിൽ കനത്ത മഴ മൂലം പല തോട്ടങ്ങളിലും വ്യാപകമായതോതിൽ ഏലച്ചെടികൾക്ക് നാശം സംഭവിച്ചത് കർഷകർക്ക് തിരിച്ചടിയായി.
പുതിയ ഏലക്ക വരവിനായി കയറ്റുമതിക്കാരും അന്തർസംസ്ഥാന വാങ്ങലുകാരും രംഗത്തുണ്ട്. അടുത്ത മാസം ലഭ്യത ഉയരുന്നതിനൊപ്പം ലേല കേന്ദ്രങ്ങളിൽ ആഭ്യന്തര വാങ്ങലുകാരുടെ സാന്നിധ്യവും പ്രതീക്ഷിക്കാം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ജൂലൈ-ഒക്‌ടോബർ കാലയളവിലെ ഉത്സവ സീസണിന് ഒരുങ്ങുകയാണ്.
ഈ അവസരത്തിൽ ഏലത്തിന് വൻ ഓർഡറുകൾ എത്തുമെന്ന കണക്കുകൂട്ടലിലാണ് ഉൽപാദന മേഖല. ശരാശരി ഇനം ഏലം കിലോ 2500 രൂപയെ ചുറ്റിപ്പറ്റിയും മികച്ചയിനങ്ങൾ 3000 രൂപയിലുമാണ് ഇടപാടുകൾ നടക്കുന്നത്.
*********
പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ ഏഷ്യൻ രാജ്യങ്ങളിൽ റബർ ടാപ്പിങ്ങിന് നേരിട്ട തടസ്സം വിട്ടുമാറിയില്ല. എന്നാൽ, ഉൽപാദന തടസ്സത്തിന് അനുസൃതമായ വിലക്കയറ്റം വിപണികളിൽ ദൃശ്യമായില്ല. ചൈനീസ് ടയർ മേഖലയിൽ നിന്നുള്ള വാങ്ങൽ താൽപര്യം ചുരുങ്ങിയതായാണ് കയറ്റുമതി രാജ്യങ്ങളുടെ വിലയിരുത്തൽ.
ബാങ്കോക്കിൽ റബർ ഷീറ്റ് കിലോ 203 രൂപ വരെ ഉയർത്തിയെങ്കിലും വാങ്ങലുകാരുടെ അഭാവം കണ്ട് വാരാന്ത്യം അവർ നിരക്ക് 197 ലേക്ക് ഇടിച്ചിട്ടും പുതിയ ബയർമാരില്ല. ജപ്പാൻ അടക്കമുള്ള റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ വാങ്ങൽ താൽപര്യം ചുരുങ്ങിയത് റബറിനെ കൂടുതൽ സമ്മർദത്തിലാക്കാം.
കേരളത്തിൽ നാലാം ഗ്രേഡ് റബർ വില ക്വിൻറലിന് 19,950 രൂപ വരെ ഉയർന്ന് ഇടപാടുകൾ നടന്നെങ്കിലും 20,000 കടത്തിവിടാൻ ടയർ ലോബി തയാറായില്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ ടാപ്പിങ് പുനരാരംഭിക്കാനുള്ള അവസരം ലഭ്യമായില്ല. അതേസമയം കാലാവസ്ഥ അൽപം തെളിഞ്ഞാൽ തോട്ടങ്ങളിൽ മഴമറ ഒരുക്കങ്ങൾ ഊർജിതമാവും.
*********
രൂക്ഷമായ നാളികേര ക്ഷാമത്തിനിടയിൽ വെളിച്ചെണ്ണ വില കത്തി ക്കയറുന്നത് നോക്കിനിൽക്കാനേ കർഷകർക്കാവുന്നുള്ളു. കേരളത്തിൽ ഏതാനും മാസങ്ങളായി തേങ്ങക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനാൽ വില വർധനയുടെ നേട്ടം ആസ്വദിക്കാൻ നമ്മുടെ ഉൽപാദകർക്ക് അവസരം ലഭിച്ചില്ല.
കൊപ്ര ലഭ്യത ചുരുങ്ങിയതിനാൽ മില്ലുകാർ സംഭരണം കുറച്ചു. എന്നാൽ, സ്‌റ്റോക്കുള്ള വെളിച്ചെണ്ണക്ക് തുടർച്ചയായ ദിവസങ്ങളിൽ വില കുത്തനെ ഉയരുകയാണ്. പിന്നിട്ട വാരം കൊച്ചിയിൽ വെളിച്ചെണ്ണ വില ക്വിൻറലിന് 3000 രൂപ വർധിച്ച് സർവകാല റെക്കോഡായ 35,900 രൂപയിലെത്തി. കൊപ്ര 23,900 രൂപയിൽ വിപണനം നടന്നു.
*********
രാജ്യാന്തര മാർക്കറ്റിൽ കാപ്പിക്ക് നേരിട്ട തിരിച്ചടിയുടെ ആഘാതം ദക്ഷിണേന്ത്യയിലും പ്രതിഫലിക്കുന്നു. കാപ്പി കയറ്റുമതിയിൽ മുൻനിരയിലുള്ള ബ്രസീലിൽ വിളവെടുപ്പ് ഊർജിതമായതോടെ വാങ്ങലുകാർ ചരക്ക് സംഭരണത്തിൽനിന്ന് പിന്നാക്കം വലിഞ്ഞത് തളർച്ചക്ക് ഇടയാക്കി.
ന്യൂയോർക്കിൽ അറബിക്ക കാപ്പി വില ഈ വർഷത്തെ ഏറ്റവും താഴ്‌ന്ന വിലയിലേക്ക് ഇടിഞ്ഞപ്പോൾ റോബസ്‌റ്റ കാപ്പി ഒരു വർഷത്തെ ഏറ്റവും താഴ്‌ന്ന വിലയിലാണ്. ബ്രസീലിൽ റോബസ്‌റ്റ കാപ്പി വിളവെടുപ്പ് 50 ശതമാനവും അറബിക്ക വിളവെടുപ്പ് 30 ശതമാനവും പൂർത്തിയായി.
അടുത്ത മാസം വരവ് ശക്തിമാകുന്നതോടെ കാപ്പി വില ആടിയുലയാം. വിദേശത്തെ പ്രതികൂല വാർത്തകൾ മുൻ നിർത്തി കയറ്റുമതിക്കാർ കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള കാപ്പി സംഭരണം കുറച്ചു. വയനാട്ടിൽ കാപ്പിപ്പരിപ്പ് കിലോ 380 രൂപ.
*********
ആഭരണ കേന്ദ്രങ്ങളിൽ സ്വർണത്തിന് തളർച്ച. വാരാരംഭത്തിൽ 74,560 രൂപയിൽ വിപണനം നടന്ന പവൻ പിന്നീട് 73,680 ലേക്ക് ഇടിഞ്ഞ ശേഷം ശനിയാഴ്‌ച 73,880 ലാണ്. ന്യൂയോർക്കിൽ നിരക്ക് ട്രോയ് ഔൺസിന് 3450 ഡോളറിൽ നിന്നും 3371 ലേക്ക് താഴ്‌ന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.