ഇറാനിൽ വീണ് ഓഹരി; സെൻസെക്സിൽ 600 പോയിന്റ് നഷ്ടം
text_fieldsമുംബൈ: ഇറാനിൽ യു.എസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്സ് 600 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരംനടത്തുന്നത്. നിഫ്റ്റി 180 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
എല്ലാ സെക്ടറുകളും നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ഐ.ടി ഓഹരികൾക്കാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. ഇൻഫോസിസ്, ടി.സി.എസ്, എച്ച്.സി.എൽ ടെക്, ശ്രീറാം ഫിനാൻസ് എന്നിവക്കാണ് കനത്ത നഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസത്തെ യു.എസിന്റെ ആക്രമണമാണ് ഓഹരി വിപണിയിലെ തിരിച്ചടിക്കുള്ള പ്രധാനകാരണം.
യു.എസിന്റെ ഇറാൻ ആക്രമണത്തിന് പിന്നാലെ എണ്ണവിലയും കുതിച്ചുയർന്നിരുന്നു. ബ്രെന്റ്, ഡബ്യു.ടി.ഐ ക്രൂഡോയിലിന്റെ വിലയാണ് വർധിച്ചത്. ബ്രെന്റ് ക്രൂഡോയിലിന്റെ വില 2.2 ശതമാനം ഉയർന്ന് ബാരലിന് 79.20 ഡോളറായി ഉയർന്നു. ഡബ്യു.ടി.ഐ 2.1 ശതമാനം 75.68 ഡോളറായി.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എണ്ണവിലയിൽ 10 ഡോളറിന്റെ വരെ വർധന ഉടനടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ ഒമ്പതാമത്തെ വലിയ എണ്ണ ഉൽപാദക രാജ്യമാണ് ഇറാൻ. 3.3 മില്യൺ ബാരൽ എണ്ണയാണ് ഇറാൻ ഉൽപാദിപ്പിക്കുന്നത്. ഇതിൽ പകുതിയും ഇറാൻ കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഈ എണ്ണ വിപണിയിലേക്ക് എത്താതിരുന്നാൽ വരും ദിവസങ്ങളിലും അതിനനുസരിച്ച് വില ഉയരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.