കാലത്തിന്റെ കുടമാറ്റം; മാറ്റത്തിന്റെ മഴക്കോട്ട്
text_fieldsഫോട്ടോ: രതീഷ് ഭാസ്കർ
കാലത്തിന്റെ മാറ്റത്തിനൊപ്പമാണ് മഴക്കാല വിപണിയിലെ ട്രെൻറുകൾ. പതിവിലും നേരത്തേ മൺസൂൺ എത്തുകയും സ്കൂൾ തുറക്കുകയും ചെയ്തതോടെ കുട, മഴക്കോട്ട് വിപണിക്കുണ്ടായത് പുത്തനുണർവാണ്. വിദ്യാർഥികൾ മുതൽ മുതിർന്നവർവരെയുള്ളവർക്കായി വ്യത്യസ്ത മോഡലുകളാണ് ഇത്തവണയും അവതരിപ്പിക്കപ്പെട്ടത്. ബ്രാൻഡഡ് കുടകളും മഴക്കോട്ടുകളും ചോദിച്ചെത്തുന്നവർ നിരവധിയാണെങ്കിലും കുറഞ്ഞ വിലയിൽ കിട്ടുന്നവക്കും ആവശ്യക്കാരേറി.
മഴക്കോട്ട് വിപണിയിലാണ് ഇത് ഏറ്റവുമധികം ദൃശ്യമാകുന്നത്. 700 മുതൽ 3,000 രൂപവരെ നീളുന്ന ബ്രാൻഡഡ് മഴക്കോട്ടുകൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്. എന്നാൽ, വിപണിയെ പിടിച്ചുകുലുക്കി കടന്നുവന്ന കുറഞ്ഞ വിലയുടെ പ്ലാസ്റ്റിക് പോഞ്ചോസ് മഴക്കോട്ടുകളാണ് മാർക്കറ്റ് അടക്കിഭരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. 100 രൂപമുതൽ ഇവ ലഭിക്കും. വ്യത്യസ്ത ഗുണനിലവാരമുള്ള പ്ലാസ്റ്റിക് കോട്ടുകൾക്ക് വില വ്യത്യാസവുമുണ്ട്. 100, 150, 200 എന്നിങ്ങനെ പോകുന്നു അവയുടെ വില. 100, 180, 200 എന്നീ വിലക്ക് പാൻറ്സുകളും ലഭിക്കും. ബാഗ് ഉൾപ്പെടെ ഉൾക്കൊള്ളാനാകും വിധം രൂപകൽപന ചെയ്ത ഇത്തരം കോട്ടുകളിലേറെയും പ്രാദേശികമായി നിർമിച്ചവയാണ്.
മഴക്കോട്ടുകൾക്കുള്ളിൽ ഉൾക്കൊള്ളാത്ത ബാഗുകളാണെങ്കിൽ അവക്കുവേണ്ടി ബാഗ് കവറുകളും 75 രൂപമുതൽ കിട്ടും. കേരളത്തിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തുന്നവയാണ് ബ്രാൻഡഡ് മഴക്കോട്ടുകൾ. ഉയർന്ന വില നൽകി വാങ്ങുന്നതിനെക്കാൾ, ഒരു മഴക്കാലത്തേക്ക് ഇത് ധാരാളമെന്ന് ചിന്തിക്കുന്നവരാണ് അധികവും. ഭൂരിഭാഗം ആളുകളും ഇത്തരം മഴക്കോട്ടുകൾ തേടിയാണെത്തുന്നതെന്ന് എറണാകുളം ബ്രോഡ് വേയിലെ വ്യാപാരിയായ എ.വൈ. ഷാജഹാൻ പറഞ്ഞു.
ഇത്തരത്തിൽ ചെറിയ കുട്ടികൾക്കുള്ള മഴക്കോട്ടുകളും 100 രൂപമുതൽ 250 രൂപവരെ ലഭ്യമാണ്. എങ്കിലും കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ളതും വ്യത്യസ്ത നിറങ്ങളിലുള്ളതുമായ മഴക്കോട്ടുകളാണ് കൊച്ചുകൂട്ടുകാർക്ക് പ്രിയം. ഇവയുടെ വില 400 രൂപയിൽ ആരംഭിക്കുന്നു. കുറഞ്ഞ വിലയിലുള്ള മഴക്കോട്ടുകളുടെ വിൽപന തകൃതിയാണെങ്കിലും അവയിലൂടെ ലഭിക്കുന്ന ലാഭം ചെറുതാണെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
പോക്കറ്റിലിട്ട് നടക്കാവുന്ന കുടകൾമുതൽ കാലൻകുടകൾ വരെയുള്ളവക്ക് എന്നും ആവശ്യക്കാരേറെയാണ്. കാറ്റിലും മഴയിലും ഈടും ഉറപ്പും വാഗ്ദാനം ചെയ്ത് മുൻനിര കമ്പനികൾ ഇറക്കുന്ന കുടകൾക്കാണ് പ്രിയമേറെ. ത്രീഫോൾഡ് കുടകൾ 400 രൂപമുതലും ഫൈവ് ഫോൾഡ് കുടകൾ 560 രൂപമുതലും ലഭ്യമാണ്. 700, 1500 എന്നിങ്ങനെ നീളുന്നു കാലൻകുടകളുടെ വില.
കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ളതും വ്യത്യസ്ത രൂപങ്ങളിലും വർണങ്ങളിലുമുള്ള കുടകളാണ് കുട്ടികൾക്ക് ആവശ്യം. ലൈറ്റുകൾ ഘടിപ്പിച്ച് മിന്നിത്തിളങ്ങുന്ന കുടകളാണ് കുട്ടികൾ ഏറെ തേടിയെത്തുന്നതെന്ന് കച്ചവടക്കാർ പറയുന്നു. ഇവ കൂടാതെ 250, 300, 350 എന്നിങ്ങനെ വിലയുള്ള കുടകളും ലഭ്യമാണ്. തുണിയുടെ ഗുണമേന്മയനുസരിച്ച് വില മാറും. 250 രൂപമുതൽ കാലൻകുടകളുമുണ്ട്. ന്യൂസ് പേപ്പർ പ്രിൻറുള്ള ഇത്തരം കുടകൾക്കാണ് ആവശ്യക്കാരേറെയുള്ളതെന്ന് വ്യാപാരികൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.