തസ്തിക വെട്ടിക്കുറക്കൽ; കോളജ് അധ്യാപക നിയമനം ‘പൂട്ടിക്കെട്ടി’ സർക്കാർ
text_fieldsതിരുവനന്തപുരം: തസ്തികകൾ വെട്ടിക്കുറക്കാൻ ലക്ഷ്യമിട്ടിറക്കിയ ഉത്തരവിൽ സർക്കാർ കോളജ് അധ്യാപക നിയമനം പൂർണമായും സ്തംഭനത്തിൽ. കോളജ് വിദ്യാഭ്യാസ വകുപ്പിൽ രണ്ടര വർഷത്തോളം മുമ്പ് നിലവിൽ വന്ന അസി. പ്രഫസർ നിയമനത്തിനുള്ള 15 റാങ്ക് പട്ടികകളാണ് ഒന്നും രണ്ടും നിയമനങ്ങൾ മാത്രം നടത്തി കാലാവധി കഴിയാൻ പോകുന്നത്.
പ്രതിവർഷം 400ന് മുകളിൽ അസി. പ്രഫസർ നിയമനം നടന്നിരുന്ന സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒരു വർഷത്തിനിടെ, ആകെ നടന്നത് പത്തിൽ താഴെ നിയമനങ്ങൾ മാത്രം. അധ്യാപക തസ്തിക വെട്ടിക്കുറക്കാൻ ലക്ഷ്യമിട്ട് ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 2020 ഏപ്രിൽ ഒന്നിനും മേയ് 25നുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവാണ് കോളജ് അധ്യാപക നിയമനം പൂട്ടിക്കെട്ടിയത്.
റാങ്ക് പട്ടികയിൽ ഇടംപിടിച്ച പിഎച്ച്.ഡിയും പോസ്റ്റ് ഡോക്ടറൽ ബിരുദവും യോഗ്യതയുള്ളവർ ഉൾപ്പെടെ നൂറുകണക്കിന് ഉദ്യോഗാർഥികളാണ് നിയമനം കിട്ടാതെ, രണ്ടു വർഷത്തിലേറെയായി കാത്തിരിക്കുന്നത്. ഹിസ്റ്ററി, ഇംഗ്ലീഷ്, ഫിസിക്സ്, മലയാളം, കോമേഴ്സ്, ഇക്കണോമിക്സ്, സുവോളജി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഫിലോസഫി, സംസ്കൃതം, ഇസ്ലാമിക് ഹിസ്റ്ററി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സ്റ്റാറ്റിസ്റ്റിക്സ്, ബയോടെക്നോളജി, ട്രാവൽ ആൻഡ് ടൂറിസം, ഹോം സയൻസ്, മ്യൂസിക്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, തമിഴ്, കന്നട തുടങ്ങിയ വിഷയങ്ങളിലെല്ലാം റാങ്ക് പട്ടിക നിലവിലുണ്ടെങ്കിലും മിക്കതിൽ നിന്നും നിയമനം അഞ്ചിൽ താഴെ മാത്രം. കൂടുതൽ നിയമനം നടക്കുന്ന ഹിസ്റ്ററിയുടെ റാങ്ക് പട്ടിക നിലവിൽ വന്നത് 2023 മാർച്ച് 30നാണ്. ഒരാൾക്ക് മാത്രമാണ് നിയമന ശിപാർശ നൽകിയത്. 2023ൽ തന്നെ നിലവിൽ വന്ന ഫിലോസഫി, ഇസ്ലാമിക് ഹിസ്റ്ററി, മ്യൂസിക്, ഹോം സയൻസ് എന്നിവയിൽ ഒരു നിയമന ശിപാർശ മാത്രവും. മൂന്ന് വർഷമാണ് റാങ്ക് പട്ടികയുടെ കാലാവധി.
2023ൽ നിലവിൽ വന്ന സുവോളജി, പൊളിറ്റിക്കൽ സയൻസ്, കോമേഴ്സ് റാങ്ക് പട്ടികകളിൽ രണ്ട് നിയമനങ്ങൾ മാത്രം. ഫിസിക്സ്-ഒമ്പത്, ഇംഗ്ലീഷ്-എട്ട്, പബ്ലിക് അഡ്മിനിസ്ട്രേഷൻ -മൂന്ന്, മലയാളം-അഞ്ച്, സൈക്കോളജി-നാല്, ട്രാവൽ ആൻഡ് ടൂറിസ്-നാല്, ബയോടെക്നോളജി -മൂന്ന്, സ്റ്റാറ്റിസ്റ്റിക്സ്-16 തുടങ്ങിയവയാണ് മറ്റ് പട്ടികകളുടെ നിയമന നില. 2011ൽ സംസ്ഥാനത്ത് 408 അധ്യാപക നിയമനങ്ങളാണ് സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നടന്നത്. 2013ൽ 264ഉം 2014ൽ 291ഉം 2018ൽ 323ഉം 2019ൽ 246ഉം അധ്യാപക നിയമനങ്ങൾ നടന്നപ്പോൾ 2022ൽ നടന്നത് കേവലം എട്ട് നിയമനങ്ങൾ മാത്രം. ഇതേ നിലയാണ് തുടർന്നുള്ള വർഷങ്ങളിലും.
വില്ലനായത് 2020ലെ ഉത്തരവുകൾ
കോളജ് അധ്യാപക തസ്തിക വെട്ടിക്കുറക്കാൻ ലക്ഷ്യമിട്ടാണ് 2020 ഏപ്രിൽ ഒന്നിനും മേയ് 25നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതുവഴി മുഴുവൻ അധ്യാപക തസ്തികകൾക്കും ആഴ്ചയിലെ ജോലി ഭാരം 16 മണിക്കൂറാക്കി. നേരത്തെ ആദ്യ തസ്തികക്ക് 16 മണിക്കൂറും അധിക തസ്തികകൾക്ക് ഒമ്പത് മണിക്കൂറുമായിരുന്നു ജോലി. 16 മണിക്കൂർ തികയാത്ത തസ്തികകളിൽ ഗെസ്റ്റ് അധ്യാപക നിയമനമാക്കി. ഒറ്റ അധ്യാപകരുള്ള വിഷയങ്ങളിൽ 12 മണിക്കൂർ ജോലി ഭാരവും 16 ആക്കി ഉയർത്തി. ഇവിടെയും 16 മണിക്കൂറില്ലാത്തവയിൽ ഗെസ്റ്റ് അധ്യാപക നിയമനം. ഒരു മണിക്കൂർ പി.ജി അധ്യാപനം ഒന്നര മണിക്കൂറായി പരിഗണിച്ചിരുന്ന യു.ജി.സി വ്യവസ്ഥയും റദ്ദാക്കി.
പിന്നാലെ, കോളജുകളിലെ ജോലിഭാരം അവലോകനം ചെയ്ത് തസ്തികകളുടെ എണ്ണം പുനഃക്രമീകരിക്കാനും തീരുമാനിച്ചു. പിന്നാലെയാണ് സർക്കാർ, എയ്ഡഡ് കോളജുകളിൽ തസ്തിക അധികമായി മാറുകയും വിരമിക്കുന്ന തസ്തികകൾ ഇല്ലാതാകുകയും ചെയ്തു തുടങ്ങിയത്. ഇതുവഴി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിൽ 2500ന് മുകളിൽ അധ്യാപക തസ്തികകൾ പത്ത് വർഷത്തിനിടെ, ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ. ധനവകുപ്പിന്റെ സമ്മർദത്തിന് വഴങ്ങി ഇറക്കിയ ഉത്തരവ് കോളജ് അധ്യാപക തസ്തിക ലക്ഷ്യമിട്ട് ഗവേഷണ പഠനമുൾപ്പെടെ നടത്തുന്ന ഒട്ടേറെ പേരുടെ സാധ്യതകളാണ് തകർത്തുകളഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.