ഈ വർഷം അഞ്ചാം സെമസ്റ്ററിൽ ഇയർ ബാക്ക് ഇല്ല; തീരുമാനവുമായി കെ.ടി.യു സിൻഡിക്കേറ്റ്
text_fieldsതിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ (കെ.ടി.യു) 2026–27 അധ്യയന വർഷത്തിൽ അഞ്ചാം സെമസ്റ്ററിൽ ഇയർ ബാക്ക് സംവിധാനം നടപ്പാക്കേണ്ടതില്ലെന്ന് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കഴിഞ്ഞ ഒന്നര വർഷമായി തീർപ്പാകാതെ കിടന്നിരുന്ന വിവിധ വിഷയങ്ങൾ അടിയന്തരമായി പരിഗണിച്ചാണ് സിൻഡിക്കേറ്റ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.
എയ്ഡഡ് കോളജുകളിലെ പ്രിൻസിപ്പൽ, അധ്യാപക-അനധ്യാപക വിഭാഗങ്ങളിലെ പ്രാരംഭ നിയമനങ്ങൾ അനുകൂലമായി പരിഗണിക്കാൻ യോഗം തീരുമാനിച്ചു. ഈ നിയമനങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കാൻ പ്രത്യേക കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ, സർവകലാശാലയുടെ അക്കാദമിക്, ഭരണപരവും മറ്റ് അനുബന്ധ വിഷയങ്ങളും കൂടുതൽ കാര്യക്ഷമമായി പരിഗണിക്കുന്നതിനായി വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ രൂപീകരിക്കാനും തീരുമാനമായി.
സ്റ്റാറ്റ്യൂട്ടിലെ വ്യവസ്ഥകൾ പ്രകാരം കോളജ് യൂനിയനുകളുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടുന്നത് സംബന്ധിച്ച് കോളജ് പ്രിൻസിപ്പൽമാർക്ക് തീരുമാനമെടുക്കാവുന്നതാണ്. ഇതുസംബന്ധിച്ച സർക്കുലർ എല്ലാ അഫിലിയേറ്റഡ് കോളജുകൾക്കും അയക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. അഫിലിയേറ്റഡ് കോളജുകളിലെ എക്സ്പർട്ട് വിസിറ്റ് ആൻഡ് ഇൻസ്പെക്ഷൻ, അക്കാദമിക് ഓഡിറ്റ്, ഫാക്കൽറ്റി ഓഡിറ്റ് എന്നിവയ്ക്കായി പ്രത്യേക കമ്മിറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്.
ദീർഘകാലമായി കെട്ടിക്കിടന്നിരുന്ന വിഷയങ്ങളിൽ തീരുമാനമെടുത്തതിലൂടെ സർവകലാശാലയുടെയും അഫിലിയേറ്റഡ് കോളജുകളുടെയും പ്രവർത്തന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്ന് വൈസ് ചാൻസിലർ വി.സി ഡോ. സിസ തോമസ് വ്യക്തമാക്കി. നിയമസഭാംഗങ്ങളായ അബിദ് ഹുസൈൻ തങ്ങൾ, ജ്യോതികുമാർ ചാമക്കാല, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയപ്രകാശ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

