Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനാലാംകണ്ണ്chevron_rightഇറാന്‍ ആക്രമണവും...

ഇറാന്‍ ആക്രമണവും അമേരിക്കന്‍ ജനാധിപത്യവും

text_fields
bookmark_border
ഇറാന്‍ ആക്രമണവും അമേരിക്കന്‍ ജനാധിപത്യവും
cancel
camera_alt

രാജാക്കൾ വേണ്ടാ എന്ന മുദ്രാവാക്യമുയർത്തി ട്രംപ് ഭരണകൂടത്തിനെതിരെ ലോസ് ആഞ്ചലസിൽ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയവർ

കഴിഞ്ഞവാരം ഇസ്രായേല്‍ ആരംഭിച്ച ഇറാന്‍ യുദ്ധം ശൂന്യതയിൽനിന്ന് ഉയർന്നുവന്നതല്ല. ഒന്നും രണ്ടും ട്രംപ് ഭരണകൂടങ്ങള്‍ക്കുകീഴിൽ അമേരിക്ക നടത്തിയ ആക്രമണാത്മകവും നയതന്ത്രവിരുദ്ധവുമായ നീക്കങ്ങളാണ് ഇതിന് കാരണമായത്. ഇസ്രായേലിന്‍റെ തീവ്ര നടപടികളെ പരസ്യമായി പിന്തുണച്ചും, നയതന്ത്രചാനലുകൾ പൊളിച്ചുമാറ്റിയും, ബഹുമുഖ സമാധാന സംവിധാനങ്ങൾക്കുള്ള പിന്തുണ പിൻവലിച്ചും, ഇറാനെ നിരന്തരം ഏകപക്ഷീയമായി ഭീഷണിപ്പെടുത്തിയും, ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശാക്രമണങ്ങള്‍ക്ക് കൂട്ടുനിന്നും പശ്ചിമേഷ്യയിലെ ശത്രുതകള്‍ ആഴത്തിലാകുന്നതിന് യു.എസ് ഗണ്യമായ സംഭാവന നൽകിയതിന്‍റെ പശ്ചാത്തലമില്ലാതെ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം മനസ്സിലാക്കാന്‍ കഴിയില്ല.

തിരിച്ചടിനല്‍കാന്‍ കെല്‍പ്പുള്ള രാഷ്ട്രമാണ് ഇറാന്‍ എന്നറിഞ്ഞുകൊണ്ടുതന്നെയാണ് യുദ്ധത്തിന്‍റെ യുക്തിയിലേക്കുപോകാന്‍ അമേരിക്ക ഇസ്രായേലിനെ അനുവദിച്ചത്. ഗസ്സയിലെ മനുഷ്യക്കുരുതികളില്‍നിന്ന് ലോകശ്രദ്ധ തിരിച്ചുവിടാനോ അമേരിക്കന്‍ ആഭ്യന്തരപ്രശ്നങ്ങളില്‍നിന്ന് തൽക്കാലത്തേക്ക് ട്രംപിനു തലയൂരാനോ ഇതുകൊണ്ട് കഴിയുമെന്ന കണക്കുകൂട്ടലിനപ്പുറം ആഗോള മൃത്യുരാഷ്ട്രീയത്തിന്‍റെ കുടിലതകള്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള അമേരിക്കന്‍-ഇസ്രായേല്‍ സംരംഭമാണ് ഇറാന്‍ യുദ്ധം.


സാമ്രാജ്യത്വ കുതന്ത്രങ്ങളില്‍ പശ്ചിമേഷ്യ കത്തുമ്പോൾ, അമേരിക്കൻ ജനാധിപത്യവും ഒപ്പം പുകയുകയാണ്. ബാഹ്യയുദ്ധത്തിനും ആന്തരിക സ്വേച്ഛാധിപത്യത്തിനും ഇടയിലുള്ള അസ്വസ്ഥമായ അന്തരീക്ഷമാണ് ഇപ്പോള്‍ അവിടെ. ആഭ്യന്തരമായി, യു.എസ് അതിന്‍റെ ജനാധിപത്യ സ്ഥാപനങ്ങളുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ദൃശ്യമായ തകർച്ചകളിലൊന്നിന് സാക്ഷ്യംവഹിക്കുകയാണ്. എന്തൊക്കെയായിരുന്നു അമേരിക്കന്‍ ലിബറല്‍ ജനാധിപത്യ മാതൃകയെക്കുറിച്ചും അവിടത്തെ ഭരണഘടനയെക്കുറിച്ചും ഘോരഘോരം മേനിനടിച്ചുകൊണ്ടിരുന്നത് എന്നതോര്‍ത്താല്‍ സഹതാപം തോന്നുന്ന സ്ഥിതി.

ലോസ് ആഞ്ജലസ്, ന്യൂയോർക്, ഷികാഗോ എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങളിലെ വൻ ജനപങ്കാളിത്തം കൂടാതെ, ഏതാണ്ട് 2,000-ത്തിലധികം നഗരങ്ങളിലാണ് ചെറുതും വലുതുമായ ട്രംപ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. അതിനു സ്വാഭാവികമായി നല്‍കിയ പേരിലെ ഐറണി തള്ളിക്കളയാനാവില്ല: ‘നോ കിങ്സ്’ (രാജാക്കള്‍ വേണ്ട). ജനാധിപത്യത്തിനുള്ളില്‍പ്പോലും നേതാവിന് രാജാവാകാന്‍ കഴിയുന്ന സാമൂഹിക സാഹചര്യം മനുഷ്യചരിത്രത്തില്‍നിന്ന് ഇനിയും മാഞ്ഞുപോയിട്ടില്ല എന്ന് ഈ പംക്തിയില്‍ ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട് (രാജാവും നേതാവും-ചിന്തയിലെ ഐക്യരൂപങ്ങള്‍, ഏപ്രില്‍ 13, 2021). ഇതെന്നെ ഓർമിപ്പിക്കുന്നതായി ഈ കലാപത്തിനു ആകസ്മികമായെങ്കിലും കിട്ടിയ പ്രതിഷേധ നാമധേയം.

കുടിയേറ്റക്കാർക്കെതിരെയും അക്കാദമിക് സ്വാതന്ത്ര്യം, പൗരസ്വാതന്ത്ര്യം എന്നിവകള്‍ക്കെതിരെയും, പൊതുസ്ഥാപനങ്ങളുടെ നിഷ്പക്ഷതക്കെതിരെയും ഭരണഘടനയുടെതന്നെ മറപിടിച്ചുകൊണ്ട് ട്രംപ് നടത്തിയ നീക്കങ്ങള്‍ ചോദ്യംചെയ്യുന്ന കാലിഫോര്‍ണിയയിലെ പ്രതിഷേധസമരം അമേരിക്കൻ ഭരണത്തിലെ സ്വേച്ഛാധിപത്യപരമായ മാറ്റത്തെക്കുറിച്ചുള്ള വർധിച്ചുവന്ന പൊതുജന ആശങ്കകളുടെ പ്രകടനമായിരുന്നു. സമരത്തെ അടിച്ചമർത്താൻ സൈനികവിന്യാസത്തിനു മുതിര്‍ന്ന ട്രംപിന്‍റെ നിലപാട് പ്രതിഷേധത്തിന്‍റെ ശക്തി കൂട്ടി. ലോസ് ആഞ്ജലസിലെ കുടിയേറ്റവിരുദ്ധ റെയ്ഡുകള്‍ക്കെതിരായ ജനകീയസമരത്തെ പൊലീസ് നടപടിയിലൂടെ നേരിടുന്ന ഭരണകൂടം നിരായുധരായ പ്രകടനക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം, രാസവസ്തുക്കൾ, സ്റ്റൺഗ്രനേഡുകൾ എന്നിവ ഉപയോഗിക്കുന്നുണ്ട്. സംഘര്‍ഷ മേഖലയില്‍നിന്ന് മാറിനിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകയുടെ കാലിലേക്ക് പ്രകോപനമില്ലാതെ പൊലീസ് നിറയൊഴിക്കുന്നതും റബര്‍ ബുള്ളറ്റ് തറച്ച് അവര്‍ പ്രാണവേദനയോടെ നിലവിളിക്കുന്നതുമായ തല്‍സമയ വാര്‍ത്താദൃശ്യവും കാണാനിടയായി.

അമേരിക്കന്‍ സ്റ്റേറ്റുകളുടെ അധികാരങ്ങളെ മറികടന്ന് വ്യാപകമായി ഫെഡറൽ ഉത്തരവുകളുടെ കീഴിൽ നൂറുകണക്കിനാളുകളെ അറസ്റ്റ്ചെയ്യുകയാണ്. സിവിലിയൻ പ്രദേശങ്ങളിൽ യുദ്ധമേഖലകളിലെന്ന മട്ടിലെ അസാധാരണ സൈനികസാന്നിധ്യം-കവചിത വാഹനങ്ങൾ, ഡ്രോണുകൾ, നിരീക്ഷണ ഹെലികോപ്ടറുകൾ തുടങ്ങിയവ കാണുന്നത് അവിടത്തെ പൊതുസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.

അതേസമയം, ട്രംപ് ഭരണകൂടത്തിന്‍റെ വലതുപക്ഷ അധോലോകം സജീവമായിരിക്കുകയാണ്, പ്രത്യേകിച്ച് ദക്ഷിണ സംസ്ഥാനങ്ങളിൽ. സായുധരായ കുടിയേറ്റവിരുദ്ധ കൊലവിളിസംഘങ്ങള്‍ ആക്രമണാത്മകമായി അണിനിരന്നിട്ടുണ്ട്. പ്രസിഡന്റിന്‍റെ കൊലവിളികളും പ്രോത്സാഹനവുംകൊണ്ട് രംഗത്തിറങ്ങിയ ഈ സൈനിക ആള്‍ക്കൂട്ടങ്ങൾ, അതിർത്തിപ്രദേശങ്ങളിൽ പട്രോളിങ് നടത്താനും കുടിയേറ്റക്കാരെ ആക്രമിക്കാനും പ്രതിഷേധ മാർച്ചുകൾ തടസ്സപ്പെടുത്താനും സ്വയം ചുമതലയേറ്റിരിക്കുന്നു. പ്രാദേശിക നിയമനിർവഹണ സംവിധാനങ്ങളുമായി സ്വന്തം ഇടപെടലുകളെ അവര്‍ ഏകോപിപ്പിക്കുന്നുമുണ്ട്. സിവിലിയൻ ഭരണത്തിനും സായുധ നിർവഹണത്തിനും ഇടയിലുള്ള ജനാധിപത്യ വേർതിരിവിനെ കൂടുതൽ ദുർബലപ്പെടുത്തുന്ന ഫാഷിസ്റ്റ് മൃത്യുരാഷ്ട്രീയത്തിലേക്ക് അമേരിക്ക അപകടകരമാംവിധം നീങ്ങിക്കഴിഞ്ഞിരിക്കുന്നു.

AI നിയന്ത്രണങ്ങളെക്കുറിച്ച് ട്രംപിനെ പരസ്യമായി വിമർശിച്ച ഇലോൺ മസ്‌കുമായുള്ള എല്ലാ ഫെഡറൽ കരാറുകളും അവസാനിപ്പിക്കുമെന്ന ട്രംപിന്‍റെ പ്രസ്താവന, വിയോജിപ്പുള്ള മൂലധനത്തിനെതിരെ അമേരിക്കക്ക് എപ്പോള്‍ വേണമെങ്കിലും സ്വേച്ഛാപരമായി പെരുമാറാന്‍ കഴിയുമെന്നതിന്‍റെ ഓർമപ്പെടുത്തലാണ്. മസ്കിന്‍റെ സ്വന്തം നിലപാടുകള്‍ ഒരു വ്യക്തിയുടേതാണ്. അല്ലെങ്കില്‍ അയാള്‍ നേതൃത്വംനല്‍കുന്ന കോർപറേറ്റിന്‍റെ രാഷ്ട്രീയമാണ്. ട്രംപാവട്ടെ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവനാണ്. ഇതടക്കം അമേരിക്കയിലിപ്പോള്‍ ട്രംപ് നടത്തുന്ന പ്രസ്താവനകള്‍ നോക്കിയാല്‍ വ്യക്തമാവുന്നത്, അവിടെ ജനാധിപത്യ സ്ഥാപനങ്ങളായി പരക്കെ കരുതപ്പെട്ടുപോരുന്ന സെനറ്റും പ്രതിനിധിസഭയും നിരവീര്യമാക്കപ്പെട്ടിരിക്കുന്നു എന്നാണ്. ‘ദേശീയതാൽപര്യം’ എന്ന മറവിൽ അവതരിപ്പിക്കപ്പെട്ട നീക്കങ്ങള്‍-ആഗോളതലത്തില്‍ സാമ്പത്തിക അസ്ഥിരത ലക്ഷ്യമിട്ട് കൊണ്ടുവന്ന താരിഫ് മാറ്റങ്ങളടക്കം- ജനാധിപത്യപരമായ സാമ്പത്തിക ഭരണത്തിൽനിന്നുള്ള വ്യക്തമായ വ്യതിയാനവും പ്രസിഡന്റ് എകാധിപതിയാകുന്നതിന്‍റെ വിപത് സൂചനയുമാണ്.

ഇസ്രായേലിനുള്ള യു.എസ് പിന്തുണയെ വിമർശിക്കുന്നവർക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍-വിദ്യാർഥികളുടെ വിസകൾ കൂട്ടത്തോടെ റദ്ദാക്കിയും, രാഷ്ട്രീയ ആക്ടിവിസത്തിന് വിലക്കുകള്‍ ഏര്‍പ്പെടുത്തിയും - ഫലസ്തീൻ അനുകൂലശബ്ദങ്ങളെ ഇല്ലാതാക്കാന്‍ കാമ്പസുകളിൽ ഫെഡറൽ ഏജന്റുമാരെ വിന്യസിക്കുന്നതും, ഹാര്‍വഡ് അടക്കമുള്ള സര്‍വകലാശാലകളെ ധനപരമായി ശ്വാസംമുട്ടിക്കുന്നതും-നിര്‍ലജ്ജമായ അക്കാദമിക് വംശശുദ്ധീകരണമാണ്. വംശീയസിദ്ധാന്തം, ലിംഗപഠനങ്ങൾ, പശ്ചിമേഷ്യന്‍ രാഷ്ട്രീയം എന്നിവയിൽ കോഴ്‌സുകൾ വാഗ്ദാനംചെയ്യുന്ന വകുപ്പുകളെ അമേരിക്കൻ വിരുദ്ധതയുടെ മുദ്രകുത്തി അടച്ചുപൂട്ടിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. സിലബസുകൾ മാറ്റാനും വലതുപക്ഷവിരുദ്ധ നിലപാടുകളുള്ള ഫാക്കൽറ്റിയെ നീക്കംചെയ്യാനും ഫെഡറൽ സമ്മർദം വർധിക്കുന്നതായി നിരവധി പ്രമുഖ സർവകലാശാലകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇത് വെറും ഇടപെടലല്ല-ജനാധിപത്യത്തിന്‍റെ അടിസ്ഥാനസ്തംഭമായ ബൗദ്ധിക സ്വയംഭരണത്തിന്‍റെ അടിത്തറ തകര്‍ക്കുന്ന ഫാഷിസ്റ്റ് മൃത്യുരാഷ്ട്രീയം തന്നെയാണ്. ഒരുപക്ഷേ ഏറ്റവും പ്രതീകാത്മകമായത് ഫെഡറൽ കോൺട്രാക്ടർമാർക്കുള്ള വിവേചനവിരുദ്ധ തത്ത്വങ്ങള്‍ റദ്ദാക്കിയ എക്സിക്യൂട്ടിവ് ഓർഡറാണ്. വംശീയ, ലൈംഗിക, സ്വത്വ സംരക്ഷണങ്ങളെ അവഗണിക്കാൻ തൊഴിലുടമകളെ അനുവദിച്ചുകൊണ്ട്, പതിറ്റാണ്ടുകളുടെ പൗരാവകാശ പുരോഗതിയെ ഒറ്റ എക്സിക്യൂട്ടിവ് ഉത്തരവുകൊണ്ട് ഇല്ലാതാക്കിയിരിക്കുന്നു.

അമേരിക്കൻ പ്രസിഡന്റ് ജനാധിപത്യത്തിന്‍റെ ഉപകരണങ്ങൾ ഉപയോഗിച്ച് അതിന്‍റെ അടിസ്ഥാനതത്ത്വങ്ങളെ ഇല്ലാതാക്കുന്ന സമകാലിക ചരിത്രമാണ് നാമിപ്പോള്‍ ദര്‍ശിക്കുന്നത്. ലിബറല്‍ ജനാധിപത്യം ഇല്ലിബറല്‍ ജനാധിപത്യത്തിലേക്കും മുഖംമൂടികളില്ലാത്ത കടുത്ത ഫാഷിസത്തിലേക്കും നീങ്ങുകയാണ്. അധികാരങ്ങളുടെ വേർതിരിവ്, സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സംസാരസ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പുനൽകുന്നുവെന്ന് വീമ്പുനടിച്ചിരുന്ന അമേരിക്കന്‍ ഭരണഘടനയുടെ വകുപ്പുകള്‍ അതേപടി നിലനില്‍ക്കെത്തന്നെ നിസ്സാരമായി പ്രസിഡന്റിന് സ്വേച്ഛാധിപതിയാകാന്‍ കഴിയുന്ന ഒരു ഭരണസംവിധാനത്തെ മുന്‍നിര്‍ത്തിയാണ് ഇത്രയുംനാള്‍ അമേരിക്ക മറ്റുള്ളവരുടെ ജനാധിപത്യ വിശ്വാസ്യതകളെ ചോദ്യംചെയ്തിരുന്നത്. ഇപ്പോള്‍ ഇറാനെ ജനാധിപത്യം പഠിപ്പിക്കാനെന്ന പേരില്‍ക്കൂടി യുദ്ധത്തിന് മറപിടിക്കുന്നതും ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളില്‍നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുന്നതും ഇതേ ജനാധിപത്യവിരുദ്ധ ഭരണസംവിധാനത്തില്‍ അമര്‍ന്നിരുന്നുകൊണ്ടാണ്.

അമേരിക്കൻ സൈനികശക്തിയുടെ ആഗോള സ്വീകാര്യത നിരുപാധികം പുനരുൽപാദിപ്പിച്ചിരുന്ന ഏറ്റവും വലിയ മിത്തായിരുന്നു അമേരിക്കയിലെ ജനാധിപത്യം. എന്നാല്‍, അത് അകംപൊള്ളയായ ഒരു ഏകാധിപത്യ സംവിധാനവും സാമ്രാജ്യത്വ താൽപര്യങ്ങളുടെ അജണ്ടകളെ മറയ്ക്കുന്ന പ്രത്യയശാസ്ത്രവും മാത്രമാണ് എന്ന് അമേരിക്കന്‍ പിന്തുണയോടെ ഇപ്പോള്‍ ഇസ്രായേല്‍ നടത്തുന്ന പ്രോക്സിയുദ്ധം കൂടുതല്‍ വ്യക്തതയോടെ നമുക്ക് കാട്ടിത്തരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranDonald TrumpamericaIsrael Iran War
News Summary - Iran Attack and American Democracy
Next Story