ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ
text_fieldsമുഹമ്മദ് ജസീം
കൽപറ്റ: ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. കോഴിക്കോട് കൊടുവള്ളി തരിപ്പൊയിൽ വീട് മുഹമ്മദ് ജസീമിനെ (24)യാണ് വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കക്കൂർ പൊലീസ് സ്റ്റേഷനിൽ മറ്റൊരു സൈബർ കേസിൽപെട്ട് റിമാൻഡിൽ കഴിഞ്ഞുവരുകയായിരുന്നു. പ്രൊഡക്ഷൻ വാറണ്ട് പ്രകാരം വയനാട് സൈബർ പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കൽപറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വാളേരി, അഞ്ചാം പീടിക സ്വദേശിയെ വാട്സ്ആപ് വഴി ബന്ധപ്പെട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ലോൺ ലഭിക്കുന്നതിന് മുൻകൂറായി രണ്ട് ഇ.എം.ഐ തുകയായ 18,666 രൂപ ആവശ്യപ്പെടുകയും തുടർന്ന് ഗൂഗ്ൾ പേ വഴി പണം നേടിയെടുക്കുകയുമായിരുന്നു. ലോൺ നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാത്തതിനാൽ തട്ടിപ്പ് തിരിച്ചറിഞ്ഞ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇത്തരത്തിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്.
പ്രതി അതിരപ്പിള്ളി, കാസർകോട്, തിരുവനന്തപുരം സൈബർ, കക്കൂർ, കമ്പളക്കാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും സൈബർ കുറ്റകൃത്യങ്ങളിൽപ്പെട്ടയാളാണ്. സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

