വീണ്ടും സൈബർ തട്ടിപ്പ്; വയോധികന് 92 ലക്ഷം നഷ്ടമായി
text_fieldsകോഴിക്കോട്: ഓഹരി ട്രേഡിങ്ങിൽ കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് വയോധികന്റെ 92 ലക്ഷം രൂപ തട്ടിയതായി പരാതി. മാർച്ച് 10 മുതൽ ഈ മാസം നാല് വരെ 11 ഇടപാടുകളിലായാണ് മാളിക്കടവ് സ്വദേശിക്ക് തുക നഷ്ടമായത്. വാട്‌സ് ആപ് ചാറ്റ് വഴിയാണ് തട്ടിപ്പ് സംഘം വയോധികനെ പരിചയപ്പെടുന്നത്. കൂടുതൽ തുക വാഗ്ദാനം ചെയ്ത് വാട്‌സ് ആപ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും പിന്നീട് ട്രേഡിങ് ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയത്. ആദ്യഘട്ടത്തിൽ തട്ടിപ്പാണെന്ന് തിരിച്ചറിയാത്ത വിധത്തിലായിരുന്നു ഇടപെടൽ.
വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയിട്ടും ലാഭവിഹിതം ലഭിക്കാത്തതിനെ തുടർന്നാണ് പരാതി നൽകിയത്. സംഭവത്തിൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി മുന്നറിയിപ്പുകൾ സൈബർ പൊലീസ് നൽകുന്നുണ്ടെങ്കിലും ലാഭം മോഹിച്ച് തട്ടിപ്പ് സംഘത്തിന്റെ കെണിയിലകപ്പെടുന്നവർ നിരവധിയാണ്. ഇൗ വർഷം അഞ്ചുമാസം പിന്നിടുമ്പോൾ ജില്ലയിൽ സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 14 കോടിയോളം രൂപയാണ്.
കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ 11.57 കോടി രൂപയുടെയും റൂറലിൽ 1.48 കോടിയുടെയും നഷ്ടമുണ്ടായതായാണ് കണക്ക്. 23 കേസുകളിലായി സിറ്റിയിൽ 12.37 കോടിയോളം രൂപയാണ് അഞ്ചു മാസത്തിനിടെ നഷ്ടമായത്. ഓൺലൈൻ ട്രേഡിങ് മുഖാന്തരമാണ് ഇതിൽ 99 ശതമാനം പണവും നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ വർഷം സിറ്റിയിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 23.6 കോടി രൂപയുടെ തട്ടിപ്പാണ്. ഇൗ വർഷം ആദ്യപാതി നടക്കുമ്പോൾ തന്നെ ഇതിന്റെ പകുതിയായി. കഴിഞ്ഞ വർഷം വെർച്വൽ അറസ്റ്റ് മാഫിയ തട്ടിയെടുത്തത് മൂന്ന് കോടി രൂപയായിരുന്നു. ഓൺലൈൻ ട്രേഡിങിലേക്ക് പുതുതായി വരുന്ന പലർക്കും യഥാർഥ ആപ്പുകളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് തട്ടിപ്പുകളിൽ കുടുങ്ങാൻ കാരണമാകുന്നത്. റിസർവ് ബാങ്ക് അംഗീകാരമുള്ള ആപ്പുകൾ ഉപയോഗിച്ച് ട്രേഡിങ് നടത്തിയാൽ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാൻ കഴിയുമെന്ന് പൊലീസ് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

