റിസോര്‍ട്ട് നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം: അഞ്ചംഗ ഗുണ്ടാസംഘം അറസ്റ്റിൽ
text_fieldsഅക്രമികള്‍ വന്ന ഓഡി കാറും റിസോര്‍ട്ട് ഉടമ ആര്യനാട് ശ്യാമിന്റെ താര് ജീപ്പും വെള്ളനാട് പൊലീസ് കസ്റ്റഡിയില്‍
സൂക്ഷിച്ചിരിക്കുന്നു
വെള്ളറട: റിസോര്‍ട്ട് നടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ അഞ്ച് അംഗസംഘത്തെ വെള്ളറട പൊലീസ് പിടികൂടി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ശ്യാം സഞ്ചരിച്ച കാർ തടഞ്ഞ് അടിച്ചു തകര്‍ത്ത ശേഷം ബലമായി ആഡംബര കാറില്‍ ശ്യാമിനെ കടത്തിക്കൊണ്ടുപോയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടക സ്വദേശിയായ ജഫീര്‍ ഖാനു (40) മായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലായിരുന്നു ആക്രമണങ്ങള്‍. സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാന് (46), ജഫീര്‍ ഖാന് (40), നൂറുള്ള (40), ഷെബീര്‍ (42), നൂറുദ്ദീന്‍ (45) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം കൂട്ടപ്പൂവിന് സമീപത്ത് നടന്ന ആക്രമണ സംഭവത്തിനിടെ ആര്യനാട് ശ്യാമിന്റെ കത്തി പ്രയോഗത്തില്‍ നൂറുദ്ദീന്റെ (45) കണ്ണിന്റെ ഭാഗത്ത് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നൂറുദ്ദീന്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം ശ്യാമിനെ കടത്തിക്കൊണ്ടു പോകുന്ന സമയം കര്‍ണ്ണാടക സ്വദേശികള്‍ക്ക് ദിശ മാറിയോടിയതാണ് പൊലീസിന്റെ വലയിൽ കുടുങ്ങിയത്.
കൂട്ടപ്പൂവില്‍ നിന്ന് വലതുഭാഗത്തേക്ക് പോയാല്‍ ആറുകാണി വഴി നാഗര്‍കോവില്‍ കയറി ഇവര്‍ക്ക് പോകാം. എന്നാല്‍ സ്ഥല പരിചയം കുറവായ സംഘം ഓഡി കാറില്‍ ഇടത് വശത്തേക്ക് തിരിഞ്ഞ് ചെമ്പൂര് ഭാഗത്തേക്കാണ് എത്തിയത്. ആര്യങ്കോട് പൊലീസിന്റെ ഒത്താശയോട് കൂടെ പിന്നാലെ വെള്ളറട പൊലീസും പിന്തുടര്ന്ന് ചെമ്പൂരിന് സമീപത്താണ് ആദ്യം രണ്ടംഗ സംഘത്തെ പിടികൂടിയത്. ഒപ്പം ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ശേഷിച്ച മൂന്ന് പേരെയും രാത്രി തന്നെ വെള്ളറട പൊലീസ് പിടികൂടി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, എസ്.ഐ. മനോജ്, എ.എസ്. ഐമാരായ അനില്‍, അശ്വതി, സിവില്‍ പൊലീസുകാരായ അഖിലേഷ്, അനീഷ്, ദീപു അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി കേസുകളിലെ പ്രതികളും പിടികിട്ടാപ്പുള്ളികളും ഗുണ്ടകളുമാണെന്ന് പൊലീസിന് വിവരം ലഭിച്ചു. അക്രമികള്‍ വന്ന കാറിന്റ മുന്‍ വശത്ത് കെ.എല്‍.40.ജി.3949 എന്ന നമ്പരും പിന്നിൽ ഹെച്ച്.ആര്.26 സി. ഹെച്ച്. 2789 എന്ന നമ്പരുമാണ് പതിപ്പിച്ചിരുന്നത്. അക്രമികള്‍ വന്ന ഓഡി കാറും, റിസോര്‍ട്ട് ഉടമ ആര്യനാട് ശ്യാമിന്റെ താര് ജീപ്പും പൊലീസ് കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

