‘ദൃശ്യം മോഡൽ’ കൊല മുൻകാല പ്രാബല്യത്തോടെ; പെൺശബ്ദത്തിൽ ഫോൺ വിളിച്ച് അന്വേഷണം വഴി തെറ്റിക്കാൻ ശ്രമം
text_fieldsകാസർകോട്: കൊലപാതക കേസുകളിൽ തെളിവുകൾ നശിപ്പിക്കാൻ, മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമ കാരണമായി എന്നാണ് പഴി. എന്നാൽ, കാഞ്ഞങ്ങാട് അമ്പലത്തറയിൽ 15 വർഷംമുമ്പ് കാണാതായ പെൺകുട്ടി മരിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയ കേസിൽ തെളിവുകൾ നശിപ്പിക്കാൻ പ്രതി സ്വീകരിച്ച വഴികൾ ദൃശ്യം സിനിമയിലേതിനു സമാനമാണ്. 2013ലാണ് ദൃശ്യം സിനിമ ഇറങ്ങിയത് എങ്കിൽ അതിനു മുമ്പ് 2010ൽ നടന്ന മരണത്തിൽ ഇപ്പോൾ അറസ്റ്റിലായ പാണത്തൂർ ചെമ്പലാൽ സ്വദേശി ബൈജു പൗലോസ് തെളിവുനശിപ്പിക്കാൻ ദൃശ്യം മോഡൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കി!!
കേസിൽ കൊലപാതക വകുപ്പ് നിലവിൽ പ്രതിക്കെതിരെ ചുമത്തിയിട്ടില്ല. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പെൺകുട്ടിക്ക് ഫോൺ വാങ്ങി നൽകിയത് പ്രതിയാണ്. 2010 ജൂൺ ആറിന് പാണത്തൂർ പവിത്രം കയത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം പ്രതി താഴ്ത്തിയത്. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ വീട്ടുകാരെ അറിയിച്ചാൽ താൻ പിടിക്കപ്പെടുമെന്ന് ഭയന്നാണ് പുഴയിൽ താഴ്ത്തിയതെന്നാണ് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞത്. മൃതദേഹം മറവുചെയ്ത ശേഷം എറണാകുളത്തേക്ക് മുങ്ങിയ പ്രതി പെൺകുട്ടിയുടെ ഫോണും കൊണ്ടുപോയി.
തന്റെ ഫോണിൽനിന്ന് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിക്കുകയും പെൺകുട്ടിയുടെ ഫോൺ അറ്റൻഡ് ചെയ്തതായി രേഖയുണ്ടാക്കുകയും ചെയ്തു. പെൺകുട്ടിയുടെ പിതാവിനെ ‘മകളുടെ’ ഫോണിൽനിന്ന് മിസ് കാൾ ചെയ്ത് വിളിച്ചതായി രേഖപ്പെടുത്തി. അച്ഛൻ ശബ്ദം തിരിച്ചറിയുമെന്ന് കരുതി സംസാരിക്കാൻ ശ്രമിച്ചില്ല. പകരം പെൺകുട്ടിയുടെ ഫോണിൽനിന്ന് അച്ഛന്റെ സുഹൃത്തിന്റെ ഫോണിലേക്ക് പെൺ ശബ്ദത്തിൽ വിളിച്ചു. അന്ന് ചൈന മൊബൈൽ സെറ്റിന് അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടായിരുന്നു. അച്ഛനെ വിളിച്ചിരുന്നുവെന്നും കിട്ടിയില്ലെന്നും അതുകൊണ്ടാണ് വിളിക്കുന്നതെന്നും അച്ഛന്റെ സുഹൃത്തിനോട് പറഞ്ഞു. താൻ എറണാകുളത്ത് ആറുമാസ കോഴ്സിന് ചേർന്നിരിക്കുകയാണെന്നും വിളിക്കേണ്ട എന്നും പറഞ്ഞു.
മരിച്ച ശേഷം പലരോടായി പെൺകുട്ടിയെ കണ്ടിരുന്നുവെന്ന് പറയിപ്പിക്കാൻ പ്രതി ശ്രമിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണം നടക്കാതിരിക്കാൻ പ്രതി പലവഴികളിലൂടെ ശ്രമം നടത്തിയിരുന്നതായി സംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിൽനിന്ന് പിൻമാറാൻ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് കുടുംബം രേഖാമൂലം പരാതി അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. ക്രിമിനൽ അഭിഭാഷകനായ ആളൂർ പ്രതികൾക്കുവേണ്ടി സംസാരിക്കാൻ പലതവണ കാഞ്ഞങ്ങാട് എത്തിയതായും പറയുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.