വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് ഭർതൃവീട്ടുകാർ; കാണാതായ യുവതിയുടെ മൃതദേഹം വീടിന് സമീപം 10 അടി താഴ്ചയിൽ കുഴിച്ചിട്ട നിലയിൽ; ഭർത്താവ് അടക്കം നാലുപേർ അറസ്റ്റിൽ
text_fieldsഫരീദാബാദ്: രണ്ട് മാസമായി കാണാതിരുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ സിക്കോഹാബാദ് സ്വദേശിനിയായ തനുവിനെയാണ്(25)കൊലപ്പെട്ട രീതിയിൽ കണ്ടെത്തിയത്. തനുവിന്‍റെ ഭർത്താവിന്‍റെ വീടിന് അടുത്തുള്ള പൊതുവഴിയിൽ പുതുതായി നിർമിച്ച കോൺഗ്രീറ്റ് കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവും വീട്ടുകാരും ചേർന്നാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പൊലീസ് റിപ്പോർട്ട്.
2023ലാണ് അരുൺ സിങ്ങിനെ തനു വിവാഹം കഴിക്കുന്നത്. സംഭവത്തിൽ തനുവിന്‍റെ ഭർത്താവ്, ഭർതൃ പിതാവ്, അടുത്ത ബന്ധു എന്നിവരുൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർതൃവീട്ടുകാർ കൊലപാതകം മറച്ചുവെക്കാനായി യുവതിയുടെ പേരിൽ ഒളിച്ചോട്ടം ആരോപിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
യുവതിയെ കാണ്മാനില്ല എന്നാണ് ഭർത്താവ് പരാതി നൽകിയിരുന്നത്. എന്നാൽ അതിൽ തനുവിന്‍റെ കുടുംബം സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തനുവിന് ഭർതൃ കുടുംബത്തിൽ നിന്ന് ഉപദ്രവങ്ങൾ നേരിട്ടിരുന്നതായി സഹോദരി പറഞ്ഞു. തുടർന്ന് പൊലീസ് അരുൺ സിങ്ങിന്റെ പിതാവ് ഭൂപ് സിങ്ങിനെ (50) കസ്റ്റഡിയിൽ എടുത്തു. തുടർച്ചയായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഏകദേശം 8 മുതൽ 10 അടി വരെ താഴ്ചയുള്ള കോൺഗ്രീറ്റ് കുഴിയിൽ നിന്ന് അഴുകിയ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങളിൽ നിന്നാണ് മൃതദേഹം കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് മാസം മുമ്പ് മലിനജലം ഒഴിക്കിവിടുന്നതിനായി ഓട നിർമിച്ചിരുന്നുവെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. മലിനജലം ഒഴുകിപോകാൻ വീട്ടിൽ ശരിയായ സംവിധാനമില്ലെന്ന് പറഞ്ഞാണ് തനുവിന്റെ ഭർതൃപിതാവ് കുഴിയെടുത്തത്. കുഴി എടുത്ത ഉടനെ മൂടുകയും മുകളിൽ സിമന്റ് സ്ലാബ് സ്ഥാപിക്കുകയും ചെയ്തിരുന്നു. അതിനുശേഷം തനുവിനെ കണ്ടിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.