കരണിയിലെ കൊലപാതകശ്രമം: ക്വട്ടേഷന്‍ സംഘത്തിലെ മുഴുവന്‍ പേരും പിടിയിൽ
text_fieldsമീനങ്ങാടി: കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ അക്രമിസംഘത്തിലെ നാലു പേരെക്കൂടി വയനാട് ജില്ല പൊലീസ് പിടികൂടി. സംഭവത്തിനുശേഷം ഒളിവില്‍പോയ എറണാകുളം സ്വദേശികളായ പനങ്ങാട് കടവന്ത്ര വീട്ടില്‍ കെ.യു. പ്രവീണ്‍കുമാര്‍ (27), മുളന്തുരുത്തി ഏലിയേറ്റില്‍ വീട്ടില്‍ ജിത്തു ഷാജി (26), കളമശ്ശേരി നാറക്കാട്ടില്‍ വീട്ടില്‍ സി. പ്രവീണ്‍ (19), തൃക്കാക്കരത്തോപ്പില്‍ വലിയപറമ്പില്‍ വീട്ടില്‍ ശറഫുദ്ദീന്‍ (22) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
ഇതോടെ ക്വട്ടേഷന്‍ സംഘത്തിലെ മുഴുവന്‍ പേരും പൊലീസിന്റെ പിടിയിലായി. മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബിജു ആന്റണി, ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അക്രമം നടന്ന് രണ്ടു മാസത്തിനുള്ളില്‍ 12 പ്രതികളെയും വിവിധ ഇടങ്ങളില്‍നിന്നായി പിടികൂടിയത്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളുടെ നീക്കം നിരീക്ഷിച്ചും വേഷപ്രച്ഛന്നരായി നിരവധിയിടങ്ങളിൽ സഞ്ചരിച്ചുമാണ് പ്രതികളെ വലയിലാക്കിയത്. പിടിയിലായവരെല്ലാം നിരവധി കേസുകളില്‍ പ്രതികളാണ്. കഴിഞ്ഞ ഒക്ടോബർ 12നാണ് പുലര്‍ച്ച മുഖംമൂടി ധരിച്ചെത്തിയ സംഘം കരണിസ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ അഷ്‌കര്‍ അലിയെ വീട്ടിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞത്.
തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ നാലുപേരെ എറണാകുളത്തുനിന്നും മൂന്നുപേരെ തമിഴ്നാട്ടില്‍നിന്നും ഒരാളെ കുറ്റ്യാടിയില്‍നിന്നും പിടികൂടിയിരുന്നു. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശികളായ മന്നം കോക്കര്‍ണി പറമ്പില്‍ ശരത് (34), മാഞ്ഞാലി കണ്ടാരത്ത് അഹ്മദ് മസൂദ് (27), മന്നം കോക്കര്‍ണി പറമ്പില്‍ കെ.എ. അഷ്ബിന്‍ (26), കമ്പളക്കാട് കല്ലപ്പറമ്പില്‍ കെ.എം. ഫഹദ് (28), തനി കോട്ടൂര്‍ സ്വദേശി വരതരാജന്‍ (34), തേനി അല്ലിനഗരം സ്വദേശി അച്യുതന്‍ (23), ത്രിച്ചി കാട്ടൂര്‍ അണ്ണാനഗര്‍ സ്വദേശി മണികണ്ഠന്‍ (29), എറണാകുളം നോര്‍ത്ത് പറവൂര്‍, ചെല്ലപ്പുറത്ത് വീട്ടില്‍ സി. ജാഷിര്‍(24) എന്നിവരാണ് നേരത്തേ പിടിയിലായവര്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.