തെളിവെടുപ്പ് പൂര്‍ത്തിയായി; പ്രിയംവദ കൊലക്കേസ് പ്രതികൾ റിമാൻഡിൽ
text_fieldsപ്രതികളായ വിനോദും സന്തോഷും പൊലിസ് ജീപ്പില്‍
വെള്ളറട: അയല്‍വാസിയായ വീട്ടമ്മയെ കൊലപ്പെടുത്തി വീടിന് സമീപത്ത് കുഴിച്ചിട്ട സംഭവത്തില്‍ പ്രതികളെ റിമാന്റ് ചെയ്തു. തിങ്കളാഴ്ച രണ്ടാം പ്രതിയുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരെയും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയത്. പനച്ചമൂട് പഞ്ചാക്കുഴി മാവുവിള വീട്ടില്‍ പ്രിയംവദ(48) കൊല്ലപ്പെട്ട സംഭവത്തില്‍ മാവുവിള വി.എസ്. ഭവനില്‍ വിനോദാണ് (46) ഒന്നാം പ്രതി.
സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍. മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചതിന് വിനോദിന്റെ സഹോദരന് ചെങ്കല്‍ വട്ടവിള സ്വദേശി സന്തോഷ്(42)നെയും പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോദ് പ്രിയംവദയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. കശുവണ്ടി ഫാക്ടറി തൊഴിലാളിയായ പ്രിയംവദയുടെ ഭര്‍ത്താവ് നേരത്തേ ഉപേക്ഷിച്ചുപോയിരുന്നു. പിന്നീട് രണ്ടു പെണ്മക്കളുടെയും വിവാഹം കഴിഞ്ഞതോടെ ഒറ്റക്കാണ് താമസിച്ചിരുന്നത്.
ഭാര്യ സിന്ധു വിദേശത്തായതിനാല്‍ വിനോദും ഒറ്റക്കാണ് താമസിച്ചിരുന്നത്. വിനോദിന്റെ മക്കള്‍ സിന്ധുവിന്റെ അമ്മ സരസ്വതിക്കൊപ്പം വീടിനടുത്ത മറ്റൊരു വീട്ടിലാണ് താമസം. വിനോദും പ്രിയംവദയുമായി മുന്‍പ് പണമിടപാടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇവര്‍ തമ്മില്‍ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് കേസ്. അതിനിടെ, പ്രിയംവദയുടെ മൊബൈല്‍ഫോണ്‍ കൊലപാതകം നടന്ന ദിവസംതന്നെ വിനോദ് കൈക്കലാക്കി നശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇക്കാര്യം പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, തെളിവിനായി മൊബൈല്‍ഫോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. പ്രിയംവദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.