നാടൻ നേരിൻറെ രൂപം
text_fieldsമാമുക്കോയ ഹാജി എത്രയോ കാലം എനിക്ക് സുഹൃത്ത് എ.പി. കുഞ്ഞാമുവിന്റെ ഇക്കാക്ക മാത്രമായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തേ (1967-1969) എനിക്ക് കുഞ്ഞാമുവിനെ അറിയാം. ആ വകുപ്പിൽ ഒരിക്കൽ അവന്റെ വീട്ടിൽ പോയപ്പോഴാണ് ആ പേര് ആദ്യം കേട്ടത്, ആളെ കണ്ടിരുന്നോ? സംശയമാണ്. കുറേ കഴിഞ്ഞാണ് കണ്ടത്. അപ്പോൾ തോന്നിയത് ആള് തനി നാടൻ ആണല്ലോ എന്നാണ് ശരീരഭാഷയും വർത്തമാനവും എല്ലാം ലളിതം. ഒരു കോളജ് അധ്യാപകന്റെ ഗമ ഒട്ടും ഇല്ലാത്ത ആൾ. ആ കോലത്തിൽ ഒരു ഇംഗ്ലീഷ് ലെക്ചററെ സങ്കൽപിക്കുക പ്രയാസം. കുഞ്ഞാമു ധാരാളം വർത്തമാനം പറയും, മാമുക്കോയ ഹാജി മിതവാക്കാണ്.
പ്രഫ. വി. മാമുക്കോയ ഹാജി
ആ വീട്ടിലും നാട്ടിലും റോട്ടിലും വെച്ചൊക്കെ പലവട്ടം കണ്ടിരുന്നെങ്കിലും ഞങ്ങൾ തമ്മിൽ എന്തെങ്കിലും വിശദമായി സംസാരിക്കുകയോ അടുക്കുകയോ ഉണ്ടായില്ല. സുഹൃത്തിന്റെ ഇക്കാക്ക എന്നൊരകലം ഞാനും അനിയന്റെ സുഹൃത്ത് എന്നൊരു അകലം മൂപ്പരും പാലിച്ചതാവാം കാരണം. 1970 കാലത്തെ ഒരു കച്ചറ എനിക്ക് ഓർമയുണ്ട്: മുസ്ലിം ലീഗും എം.ഇ.എസുമായിട്ട് പിണങ്ങി. അക്കാലത്ത് കോഴിക്കോട് കേന്ദ്രമാക്കി സാഹിത്യകാരൻ എൻ.പി. മുഹമ്മദിന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച ‘ഇസ്ലാം ആൻഡ് മോഡേൺ ഏജ് സൊസൈറ്റി’യാണ് അതിന് വിത്തിട്ടത്. മുസ്ലിംകളുടെ മത കർമശാസ്ത്ര പാരമ്പര്യമായ ശരീഅത്ത് കാലദേശോചിതമായി പരിഷ്കരിക്കണം എന്നതായിരുന്നു സൊസൈറ്റിയുടെ ആവശ്യം. എൻ.പിയുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റു പ്രമുഖർ: ചേകന്നൂർ മൗലവി, കെ.എം. ബഹാവുദ്ദീൻ, പി.എൻ.എം. കോയട്ടി, ഡോ. ഇ.വി. ഉസ്മാൻ കോയ, മൂസ എ. ബേക്കർ, ഇ.എ. കോയ, എം.എ. പക്കർ, മങ്കട അബ്ദുൽ അസീസ് മൗലവി, സലാം കാരശ്ശേരി...
അത് വലിയ ക്ഷോഭമുണ്ടാക്കിയ സംഭവമാണ്. മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, സുന്നി, മുജാഹിദ് തുടങ്ങിയ സംഘടനകളെല്ലാം സംഘം ചേർന്ന് ‘മോഡേൺ ഏജി’നെ എതിർത്തു. ആയിടെയാണ് ധനശേഖരണത്തിനു വേണ്ടി എം.ഇ.എസ് കോഴിക്കോട്ട് ‘സ്റ്റാർ നൈറ്റ്’ സംഘടിപ്പിച്ചത്. മലയാള സിനിമ തീർത്തും മദിരാശിയിൽ കേന്ദ്രീകരിച്ച കാലമാണത്. അവിടെനിന്നും അറിയപ്പെടുന്ന നടീനടന്മാരെ കൊണ്ടുവന്ന് സ്റ്റേജിൽ അണിനിരത്തി ചില്ലറ പാട്ടും ഡാൻസും തമാശയും അവതരിപ്പിക്കുന്ന പരിപാടിയാണ് സ്റ്റാർ നൈറ്റ്. നടീനടന്മാരെ നേരിൽ കാണാനുള്ള സൗഭാഗ്യത്തിനുവേണ്ടി വിലകൂടിയ ടിക്കറ്റ് എടുത്ത് ആളുകൾ ഇരച്ചുകയറും. സ്റ്റാർ നൈറ്റ് വലിയ വിവാദമായി, മാപ്പിളമാർക്ക് സിനിമ ഹറാമായ കാലമാണ്. മാത്രമോ, സുന്ദരികളായ സിനിമാനടികളെ സ്റ്റേജിൽ അവതരിപ്പിച്ചു. മുസ്ലിയാന്മാരും മൗലവിമാരും അനിസ്ലാമികമായ ഈ ബിദ് അത്തിനെതിരെ രംഗത്തിറങ്ങി. മോഡേൺ ഏജ് സൊസൈറ്റിയുടെ വിമർശനത്തിന്റെ കർട്ടന് പിറകിൽ പരിഷ്കാരികളായ എം.ഇ.എസുകാർ ഉണ്ടെന്ന് ചില കോണുകളിൽ സംശയമുയർന്നിരുന്നു.
അതിനിടക്കാണ് എം.ഇ.എസ് ജേണലിന്റെ എഡിറ്റർ ടാംടൺ അബ്ദുൽ അസീസ് ആ പ്രസിദ്ധീകരണത്തിൽ ബഹുഭാര്യത്വത്തിനെതിരെ മുഖപ്രസംഗം എഴുതിയത്. അത് യാഥാസ്ഥിതിക വിഭാഗത്തിന് വലിയ പ്രകോപനമായി. മോഡേൺ ഏജ് സൊസൈറ്റി, സ്റ്റാർ നൈറ്റ് എന്നിവക്കെതിരെ പടനടത്തിക്കൊണ്ടിരുന്ന മുസ്ലിം ലീഗ് മുഖപത്രം ‘ചന്ദ്രിക’ ഇതോടുകൂടി പ്രകമ്പനം കൊണ്ടു. എല്ലാ ‘മതവിരുദ്ധ’ പരിഷ്കരണവാദവും എം.ഇ.എസിന്റെ തലയിലായി. മുസ്ലിം ലീഗ് എം.ഇ.എസിനെ ബഹിഷ്കരിക്കണമെന്ന് ഫത് വ ഇറക്കി. അനവധി ആളുകൾ വലിയ പ്രമാണികൾ തന്നെ എം.ഇ.എസിൽ നിന്നും രാജിെവച്ചു. ലീഗുമായി വലിയ അടുപ്പമുണ്ടായിരുന്ന ഫാറൂഖ് കോളജ് പ്രിൻസിപ്പൽ കെ.എ. ജലീലിനെപ്പോലെ ചിലർ എം.ഇ.എസ് പക്ഷത്ത് ഉറച്ചുനിന്നു. ആ കാലത്ത് ലീഗിന്റെ നേതൃത്വത്തിലെ പ്രമുഖൻ സി.എച്ച്. ആണെന്നും എം.ഇ.എസിന്റെ നേതൃത്വത്തിലെ പ്രമുഖൻ ഡോ. പി.കെ. അബ്ദുൽ ഗഫൂർ ആണെന്നും ഓർക്കുക; അന്ന് പുരോഗമനപ്രതിച്ഛായ എം.ഇ.എസിനാണെന്നും.
ഈ കാലത്താണ് ഞാൻ മങ്കട അബ്ദുൽ അസീസ് മൗലവിയെ ശ്രദ്ധിച്ചുതുടങ്ങുന്നത്. ‘മോഡേൺ ഏജി’ലൂടെയാണ് ആ പേര് ആദ്യം കേട്ടത്. അത് പക്ഷേ ഒരുകൊല്ലംകൊണ്ട് തീർത്തും കെട്ടടങ്ങിപ്പോയി. എം.ഇ.എസ് പക്ഷത്ത് അടിയുറച്ചുനിന്ന ലീഗുകാരനായിരുന്നു മൗലവി. അദ്ദേഹം എഴുതുന്നതൊക്കെ എപ്പോഴും ഞാൻ വായിക്കുമായിരുന്നു. മൂപ്പരെപ്പറ്റി ഇംഗ്ലീഷും അറബിയും മലയാളവും ഒരുപോലെ വായിക്കുന്ന അറബി അധ്യാപകൻ എന്ന് കേട്ടത് വലിയ കൗതുകമായി. മൗലവിക്ക് മാപ്പിളപ്പാട്ടിൽ വലിയ കമ്പമാണ് എന്നത് ആ കൗതുകം വർധിപ്പിച്ചു.
മങ്കട അബ്ദുൽ അസീസ് മൗലവി
മമ്പാട് എം.ഇ.എസ് കോളജിലെ അധ്യാപകരിൽ പലനിലക്കും പ്രധാനിയാണ് അസീസ് മൗലവി. അറബിയും ഇംഗ്ലീഷും മലയാളവും ഒരുപോലെ കൈകാര്യം ചെയ്യുന്ന അധ്യാപകൻ നേതൃത്വത്തിലുള്ളത് എം.ഇ.എസിന് വലിയ കരുത്തായിരുന്നു. മമ്പാട് കോളജിൽ മൗലവിക്ക് ഒപ്പം നിന്ന ഇംഗ്ലീഷ് അധ്യാപകൻ എന്ന നിലക്കാണ് പിന്നീട് മാമുക്കോയ ഹാജി എന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മൗലവി കോളജിൽ സംഘടിപ്പിച്ച ചില സെമിനാറുകളിൽ എന്നെ പ്രസംഗകനായി ക്ഷണിച്ചത് ഞങ്ങൾ തമ്മിലുള്ള അടുപ്പം വർധിക്കാൻ കാരണമായി. അവിടെവെച്ചാണ് ഞാൻ മാമുക്കോയ ഹാജിയുമായി അൽപമെങ്കിലും അടുക്കുന്നത്. ‘അസീസ് മൗലവിക്ക് വേണ്ടപ്പെട്ട ആൾ’ എന്ന പരിഗണനകൂടി എനിക്ക് തന്നിരിക്കണം. പിൽക്കാലത്ത് മാമുക്കോയ ഹാജി മമ്പാട് കോളജിൽ പ്രിൻസിപ്പൽ ആയി. ആ സ്ഥാനത്തിരുന്ന് അദ്ദേഹം പ്രവർത്തിച്ചതിനെപ്പറ്റി ഞാൻ നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ.
കോളജിൽ കുട്ടികൾ തമ്മിൽ എന്തൊക്കെയോ കശപിശ ഉണ്ടായപ്പോൾ അന്നവിടെ വിദ്യാർഥികളായിരുന്ന സ്വന്തം മകനെയും അനുജൻ കുഞ്ഞാമുവിന്റെ മകനെയും ആദ്യം സസ്പെൻഡ് ചെയ്ത വർത്തമാനം ഒരു ഉദാഹരണം മാത്രം. ദരിദ്രരായ വിദ്യാർഥികളെ തുടർപഠനത്തിന് സഹായിക്കാൻ മൂപ്പർ സ്വന്തം പോക്കറ്റിൽനിന്നും കാശ് കൊടുത്തതു പോലുള്ള കഥകൾ വേറെയും. എല്ലാം അഭിമാനം വളർത്തുന്ന കിസ്സകൾ അർഹരെ സഹായിക്കുന്നതിൽ ഉദാരനായിരിക്കുമ്പോഴും ന്യായത്തിന്റെ പക്ഷത്ത് നിഷ്കരുണം നിൽക്കുന്ന പ്രിൻസിപ്പൽ!
2005ലാണ് സി.എൻ. അഹമ്മദ് മൗലവി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഞാൻ സി.എൻ. സ്മരണിക എഡിറ്റ് ചെയ്യുന്നത്. മമ്പാട് കോളജിന്റെ സ്ഥാപകൻ സി.എൻ. അഹമ്മദ് മൗലവിയാണ്. സുഹൃത്തുക്കളായ പണക്കാരിൽനിന്നു പണം പിരിച്ചാണ് അത് തുടങ്ങിയത്. ‘കിഴക്കൻ’ ഏറനാട്ടിൽ ഒരു ഉന്നത കലാലയം എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമായിട്ടാണ് സി.എൻ അത് കണ്ടത്. അഞ്ചുവർഷക്കാലം കൊണ്ടുനടന്നതിനുശേഷമാണ് സി.എൻ അത് എം.ഇ.എസിന് കൈമാറുന്നത്. ഈ കാര്യങ്ങളൊക്കെ എനിക്ക് എന്നപോലെ വേറെ ചിലർക്കും അറിയാം. അതിലൊരാളാണ് മാമുക്കോയ ഹാജി എന്ന വിശ്വാസത്തിൽ ഞാൻ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടും സ്മരണികയിലേക്ക് ഇതേപ്പറ്റി ഒരു ലേഖനം തന്ന് സഹായിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടും കത്തയച്ചു. ഉടനെ മറുപടി വന്നു: ‘ലേഖനം എഴുതാം; സി.എൻ. മൗലവിയെപ്പറ്റി സ്മരണിക ഇറക്കുന്നത് നല്ലകാര്യം.’
സി.എൻ. അഹ്മദ് മൗലവി
മൂന്നാല് ആഴ്ചക്കകം ലേഖനം വന്നു. പഴയ മിനിട്സ് പുസ്തകങ്ങളിലെ പേരുകളും തീയതികളും പരിശോധിച്ചും പ്രസക്തമായവ എടുത്തുപറഞ്ഞും എഴുതിയ ആ അനുസ്മരണം പലരും മറന്നുപോയ മമ്പാട് കോളജിന്റെ ആദ്യകാലചരിത്രത്തിലേക്കും അതിൽ സി.എന്നിനുള്ള പങ്കിലേക്കും വഴി കാണിക്കുന്ന ഒന്നായിരുന്നു. മാമുക്കോയ ഹാജിയുമായി എനിക്ക് വേറെ ഒരു ബന്ധംകൂടി വന്നുചേർന്നു. മൂപ്പരുടെ ഇളയ അനുജൻ അബൂബക്കർ മീഞ്ചന്ത ഗവ. ആർട്സ് കോളജിൽ കുറച്ചുകാലം എന്റെ വിദ്യാർഥിയായിരുന്നു.
ആരാമ്പ്രത്തെ എന്റെ ദീർഘകാല സുഹൃത്ത് ടി.എം. ഹുസൈൻ മാമുക്കോയ ഹാജിയിലേക്കുള്ള വഴികളിൽ ഒന്നായിരുന്നു. അവർ നാട്ടുകാർ എന്നപോലെ അടുത്ത ബന്ധുക്കളുമാണ്. മൂപ്പരുടെ രോഗത്തെപ്പറ്റിയും അതിൽ കാണിച്ചുപോന്ന ആഴമേറിയ ക്ഷമയെപ്പറ്റിയും ഹുസൈനാണ് എന്നോട് അധികവും പറഞ്ഞിരുന്നത്. ഞാൻ രണ്ടു മൂന്നു വട്ടം രോഗശയ്യയിലായ മാമുക്കോയ ഹാജിയെ കാണാൻ പോയത് ഹുസൈന്റെ കൂടെയാണ്. ഹുസൈൻ ആ ബന്ധുവിനെപ്പറ്റി പറഞ്ഞിരുന്ന കഥകളിൽ തെളിഞ്ഞുനിന്നത്, എന്നും എവിടെയും എന്തിലും കൃത്യമായ നിലപാടുള്ള എപ്പോഴും നീതിയുടെ കൂടെ നിലയുറപ്പിച്ചവനും വിനീതനും സഹായമനസ്കനുമായ ഒരു മനുഷ്യചിത്രമാണ്.
(പുറത്തിറങ്ങാൻ പോകുന്ന പ്രഫ. വി. മാമുക്കോയ ഹാജി സ്മരണികയിൽനിന്നും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.