പഹൽഗാം ഭീകരതക്ക് അപ്പുറവും ഇപ്പുറവും!
text_fieldsകശ്മീരിൽ ഒരു ടൂറിസ്റ്റ് വരുമ്പോൾ അത് ഞങ്ങൾക്ക് അന്നത്തിനുള്ള അവസരമാണ് നൽകുന്നത്. ഈ നാണംകെട്ട പ്രവൃത്തി ചെയ്തവർ ഞങ്ങളുടെ സുഹൃത്തുക്കളല്ല. അതിഥികളെ ആക്രമിക്കുന്നത് പൈതൃകത്തിന്റെ ഭാഗമല്ല. രോഷത്തോടെ കശ്മീരിലെ സി.പി.എം നേതാവ് യൂസുഫ് തരിഗാമി.
പഹൽഗാം ലശ്കറെ ത്വയ്യിബ, ക്രൂരതകളോട് പ്രതികരിച്ചുകൊണ്ട് മലയാളത്തിന്റെ അഭിമാനമായ അഭിനയ പ്രതിഭ മമ്മൂട്ടി പറഞ്ഞ ഹൃദയഭേദകം, വാക്കുകൾ ഇല്ല എന്നുള്ളതിൽ എല്ലാമുണ്ട്.
സമസ്ത അഭിപ്രായവ്യത്യാസങ്ങൾക്കുമപ്പുറം ഇന്ത്യക്കകത്തും പുറത്തും ലശ്കറെ ത്വയ്യിബയുടെ നിഴൽ സംഘടനയായ ടി.ആർ.എഫ് നടത്തിയ നരമേധത്തിനെതിരെ സർവരും ഒന്നിച്ചുനിൽക്കുന്ന, നിൽക്കേണ്ട സന്ദർഭത്തിലും, വീണുകിട്ടിയ ഒരവസരംപോലെ സമൂഹത്തിൽ വെറുപ്പും പകയും പടർത്താൻ ശ്രമിക്കുന്നവർക്കെതിരെ ഞങ്ങൾ നിതാന്ത ജാഗ്രത പുലർത്തുമെന്നാണ് ഓരോ ഇന്ത്യക്കാരനും ഇപ്പോൾ പ്രതിജ്ഞയെടുക്കേണ്ടത്.
ദേബാശിഷ് ഭട്ടാചാർജി എന്ന ഒരു അസം പ്രഫസറുടെ ജീവൻ രക്ഷിച്ചത്, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പ്രാർഥനയാണെന്ന് അറിയുമ്പോൾ, അവമാനഭാരംകൊണ്ട് സർവ വിശ്വാസികളും അവിശ്വാസികളും, അവർ മനുഷ്യരാണെങ്കിൽ ശിരസ്സ് കുനിക്കും. ‘പരിണാമം മൃഗത്തിനെ മർത്ത്യനാക്കി, നന്നായി, പക്ഷേ–/ തിരിച്ചടിയുണ്ടാവില്ലെന്നിനിയാർ കണ്ടു/ തിരിച്ചുപോകരുതു നീ വിട്ടുപോന്ന മൃഗത്തിനെ/ ത്തിരയാൻ, ദേവനിലേത്ര നിനക്കു ലക്ഷ്യം’ എന്ന് ഇടശ്ശേരി എഴുതിയത് ഇപ്പോഴല്ല, പഹൽഗാം ഭീകരത കണ്ടിട്ടല്ല, മനുഷ്യർക്കൊപ്പമൊരു നിഴലായി നിൽക്കുന്ന മൃഗത്തെ കണ്ടിട്ടാണ്!
ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ ജനങ്ങൾ ദുഃഖിതരാണെന്ന സത്യം എത്ര വലിയ കൊട്ടയിട്ട് മൂടിയാലും, എത്ര കിലോമീറ്റർ നീളമുള്ള പ്രസ്താവനകൾ നടത്തിയാലും കടുംലോഹത്തിൽ കൊത്തിയ വരപോലെ തെളിഞ്ഞുവന്നുകൊണ്ടേയിരിക്കും. അതുകൊണ്ടാണ് കശ്മീരിലെ ജനങ്ങളെയാകെ വിശ്വാസത്തിലെടുത്ത്, അതിവേഗം രാഷ്ട്രീയ പരിഹാരം കണ്ടെത്താൻ കേന്ദ്രം തയാറാവണമെന്ന സി.പി.എം അഖിലേന്ത്യാ സെക്രട്ടറി എം. എ. ബേബിയുടെ പ്രസ്താവന, നിലവിലെ കട്ടപിടിച്ച ഇരുട്ടിൽ പ്രകാശവും മതനിരപേക്ഷ മനോഭാവത്തിന് ഊർജം പകരുംവിധം പ്രചോദനാത്മകമാവുന്നത്.
എനിക്കൊരു മുസ്ലിം പേര് ഇല്ലായിരുന്നെങ്കിൽ ഞാനീ പ്രബന്ധം മറ്റൊരു രീതിയിലായിരുന്നു എഴുതുമായിരുന്നതെന്ന് താബിശ് ഖൈർ ‘ഹിന്ദു’വിന്റെ എഡിറ്റ് പേജിൽ കശ്മീരിനെക്കുറിച്ച് 2019ൽ എഴുതിയ പ്രബന്ധത്തിൽ പറഞ്ഞത്, വലിയ ഭേദഗതി കൂടാതെ ഏറക്കുറെ 2025ലും പറയാവുന്നതാണ്! If I did not have a muslim name, I might have written this article a bit differently. But given my name, there are certain things, I cannot say any more (Tabish Khair).
കശ്മീർ ഇപ്പോൾ ഒരഗ്നിപർവതത്തിന്റെ മുകളിലെ പൂന്തോട്ടമാണ്. ഏതു സമയത്തും ആർക്കും എന്തും സംഭവിക്കാവുന്ന വിധം സ്ഫോടനാത്മകമായ ഒരവസ്ഥയിലൂടെയാണ് കശ്മീർ കടന്നുപോവുന്നത്. പഹൽഗാമിൽ ലശ്കറെ ത്വയ്യിബയുടെ ഭാഗമാണെന്ന് കരുതപ്പെടുന്ന െറസിസ്റ്റൻസ് ഫ്രണ്ട് എന്ന TRF നടത്തിയ കൂട്ടക്കൊലയെ മനുഷ്യത്വത്തിനെതിരായ കൂട്ടക്കൊലയായാണ് തിരിച്ചറിയേണ്ടത്.
കൊല്ലപ്പെട്ടവർക്ക് മതമുണ്ടാവാമെങ്കിലും, കൊന്നവർക്ക് മതമുണ്ടാവുക അസാധ്യമാണെന്ന് തിരിച്ചറിയുന്നതിൽ വീഴ്ച പറ്റിയാൽ ആദ്യം ചിരിക്കുന്നത്, മതത്തിന്റെ മുഖംമൂടി ധരിച്ചെത്തിയ ലശ്കർ ഭീകരരായിരിക്കും. ഭീകരതക്ക് മതമില്ലെന്ന് ജനാധിപത്യവാദികൾ ശഠിക്കുന്നത്, ഭീകരവാദവും മതവും ഒരു വിധേനയും പരസ്പരം പൊരുത്തപ്പെട്ട് പോവുകയില്ലെന്ന് ശരിയായി മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ടാണ്. നാലോ അഞ്ചോ മുസ്ലിം പേരുള്ള ഭീകരസംഘങ്ങളുടെ പേരിൽ, കശ്മീർ ജനതയെയാകെ ഭീകരരോ, ഭീകരബന്ധുക്കളോ ആയി മുദ്രകുത്താനുള്ള ശ്രമം, യഥാർഥ ഭീകരവാദികൾക്കാവും ശക്തിപകരുക!
ഒരു തീവണ്ടിയാത്രക്കിടയിൽ സൗഹൃദം പങ്കുവെച്ചവർ പിന്നീട് തങ്ങൾ സൗഹൃദം പങ്കുവെച്ചത് കശ്മീരികളുമായാണെന്ന് മനസ്സിലാക്കിയതോടെ, വല്ലാതെ ഭയന്നുപോയതും, ഇരിപ്പിടം മാറാൻ ശ്രമിച്ചതുമെല്ലാം സയ്യിദ് ബിസ്മില്ല ഗീലാനി എഴുതിയത്, എങ്ങനെയൊക്കെയാണ് സർക്കാറും മാധ്യമങ്ങളും ഫാഷിസ്റ്റുകളും ഭീകരസംഘടനകളും കൂടി ഒരു ജനതയുടെ പ്രതിച്ഛായയെ മലിനമാക്കുന്നതെന്നതിന്റെ മുറിപ്പെടുത്തുന്ന മാതൃകകളായി ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. കശ്മീരികളായതിനാൽ മാത്രം കാലങ്ങളായി പലതരം പ്രയാസങ്ങളിലൂടെയും, ഒരു കുറ്റവും ചെയ്യാതെ കുറ്റവാളികളായും കഴിഞ്ഞുകൂടേണ്ടി വരുന്ന ജനങ്ങൾക്കുനേരെയാണ് എല്ലാ ബ്രാൻഡിൽപെട്ട ഭീകരരും മത്സരിച്ച് നിറയൊഴിക്കുന്നത്. (Manufacturing Terrorism. Bismillah Geelani).
പാകിസ്താനൊപ്പം ചേരാതെ ഇന്ത്യൻ യൂനിയനിൽ കശ്മീർ എന്തുകൊണ്ടു ചേർന്നു എന്നുള്ളതിന് ഫാറൂഖ് അബ്ദുല്ല ഒറ്റവാക്യത്തിൽ പറഞ്ഞ ഉത്തരം പാകിസ്താൻ നമ്മെ അടിമപ്പെടുത്തുകയേയുള്ളൂ, പക്ഷേ ഇന്ത്യ നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കും എന്നായിരുന്നു. India has come to defend our Azadi while Pakistan tried to enslave us (Kashmir towards in surgency: Balraj Puri) എന്നാൽ, അഖില ജമ്മു-കശ്മീർ രാജ്യഹിന്ദുസഭയുടെ സർവ പിന്തുണയും, പണ്ഡിറ്റ് നെഹ്റുവിന്റെ താക്കീതുണ്ടായിട്ടും, ഭരണഘടനാ അസംബ്ലിയിൽനിന്നും വിട്ടുനിന്ന ഹരിസിങ് എന്ന രാജാവിനായിരുന്നു നൽകിയത്. 1947 ആഗസ്റ്റിൽ പുഞ്ചിൽ ഫാഷിസ്റ്റ് പിന്തുണയിൽ കശ്മീർ രാജാവ് ഹരിസിങ് നടത്തിയ വംശഹത്യയിൽ ലക്ഷങ്ങളാണ് കൊലചെയ്യപ്പെട്ടത്.
പാകിസ്താൻ സ്വന്തം രാജ്യം കീഴ്പ്പെടുത്തും എന്ന അവസ്ഥ വന്നപ്പോഴാണ് ഹരിസിങ്ങും അദ്ദേഹത്തിന് നിർലോഭ പിന്തുണ നൽകിയവരും ഇന്ത്യൻ യൂനിയനിൽ ചേരാൻ നിർബന്ധിതമായത്. എന്നാൽ, കശ്മീരി ജനത, ഭീകരസംഘടനകളിൽപ്പെട്ടവരൊഴിച്ചാൽ, എന്നും മതനിരപേക്ഷതക്കൊപ്പം, ഇന്ത്യക്കൊപ്പം ഉറച്ചുനിന്നു. പാകിസ്താന്റെ ഓപറേഷൻ ജിബ്രാൾട്ടർ എന്ന കശ്മീരിനെ ആക്രമിച്ച് കീഴ്പ്പെടുത്താനുള്ള പദ്ധതി 1965ൽ പൊളിച്ചത്, മുഹമ്മദ് ദീൻ ജാഗിർ എന്ന, ദാരാസാസി ഗ്രാമത്തിലെ ഗോത്രവർഗവിഭാഗത്തിൽപെട്ട ഒരു മനുഷ്യൻ ഒറ്റക്കാണ്.
സമയോചിതവും ധീരവുമായ മുഹമ്മദ് ദീൻ ജാഗിറിന്റെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ, ഇന്നത്തെ കശ്മീർ ഈവിധം ഉണ്ടാകുമായിരുന്നോ എന്നുള്ളതിന് ഒരുറപ്പുമില്ല. ഇന്ത്യൻ സൈന്യത്തിന് പാക് ആക്രമണ പദ്ധതിയുടെ മുഴുവൻ രഹസ്യങ്ങളും ചോർത്തി നൽകിയതിന്റെ പേരിലാണ് ഭീകരർ 1989ൽ അദ്ദേഹത്തെ കൊന്നത്.
രാഷ്ട്രം 1966ൽ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. പത്മശ്രീ കിട്ടുന്ന ആദ്യത്തെ കശ്മീരിയാണ് ജാഗിർ! അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാഷ്ട്രത്തിനുവേണ്ടി ചെയ്ത സേവനത്തിന് എന്ത് സമ്മാനമാണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ, ഇദ്ദേഹം ആവശ്യപ്പെട്ടത് ഒരു റേഡിയോയും ഇഷ്ടപ്പെട്ട പെൺകുട്ടിയെ കല്യാണം കഴിച്ച് ജീവിക്കാനുള്ള അനുവാദവുമായിരുന്നു എന്ന് കേൾക്കുമ്പോൾ, നമുക്കത് അവിശ്വസനീയമായി തോന്നും!
എങ്കിലും അദ്ദേഹത്തിന്റെ പേരിൽ പ്രതിമയില്ല സ്മാരകങ്ങളില്ല, തെരുവുകളും വിദ്യാലയങ്ങളും ബസ്സ്റ്റോപ്പുമില്ല. ഇത്രയും ഇവിടെ ഓർത്തെടുത്തത്, പഹൽഗാമിലെ ഭീകരകൂട്ടക്കൊലയെ പ്രതിരോധിച്ച് രക്തസാക്ഷിയായ സയ്യിദ് ആദിൽ ഹുസൈൻ ഷായെപ്പോലുള്ളവരെ, അവരുടെ ആത്മത്യാഗപരമായ ജീവിത സമർപ്പണത്തെ, ഒരു രാഷ്ട്രം ഭീകരതകളോട് വിട്ടുവീഴ്ചയില്ലാതെ എതിരിടുന്ന കാലത്ത് മാത്രമല്ല, സർവകാലങ്ങളിലും ഓർമിക്കേണ്ടതുണ്ടെന്ന് ഓർമിപ്പിക്കാനാണ്.
ഭീകരതക്കു മുന്നിൽ പതറാതെ പഹൽഗാമിലെ പ്രദേശവാസികളായ മനുഷ്യർ ഇരകൾക്കൊപ്പം നിന്നതും നമ്മുടെ മതനിരപേക്ഷതക്ക് ഊർജം പകരും. സൈനികവേഷം കെട്ടി നിസ്സഹായരായവരുടെ നെഞ്ചിലേക്ക് നിറയൊഴിച്ച ഭീകരബോറൻമാരല്ല, ബിസ്മില്ലാഹ് ബിസ്മില്ലാഹ് എന്നുച്ചരിച്ച് രക്ഷക്കെത്തിയവരാണ് തന്റെ സഹോദരർ എന്ന ഇരകളുടെ തിരിച്ചറിവാണ് നമ്മുടെ മതനിരപേക്ഷതയെ തിളക്കമുള്ളതാക്കുന്നത്.
മഞ്ജുനാഥ് റാവുവിന്റെ പങ്കാളിയായ പല്ലവി രണ്ട് പ്രധാന കാര്യങ്ങൾ പറഞ്ഞു. ഒന്ന് മതം നോക്കിയാണ് ഭീകരർ കൊന്നത്. രണ്ട് എെന്റ മകനെ തോളിലിട്ട് ഞങ്ങളെ രക്ഷിച്ചത് ആ പ്രദേശത്തെ മൂന്ന് മുസ്ലിം യുവാക്കളായിരുന്നു എന്ന്. ഒന്നാമത്തേതിന് പരസ്യം നൽകിയവരിൽ ചിലർ രണ്ടാമത്തെ കാര്യം കണ്ടില്ലെന്ന് നടിച്ചു! മകന്റെയും എെന്റയും കൺമുന്നിൽ വെച്ചാണ് മഞ്ജുനാഥിനെ കൊലപ്പെടുത്തിയത്.
ആക്രമികൾ ഒരു വിഭാഗക്കാരെ ലക്ഷ്യമിടുന്നതായി തോന്നി പ്രദേശവാസികളായ മൂന്നു പേരാണ് ഞങ്ങളെ രക്ഷിച്ചത്. ഇരകൾക്കൊപ്പം നിന്ന ആ മനുഷ്യരെയാണ് നാം ആദരിക്കേണ്ടത്, അല്ലാതെ ഭീകരതയിൽ മതം കണ്ടെത്തി, തുടർന്നും കലഹത്തിന് അവസരമൊരുക്കുകയല്ല വേണ്ടത്.
പഹൽഗാമിലെ മനുഷ്യർ ഭീകരർക്കെതിരെ ഇരകൾക്കൊപ്പം നിന്നു. പള്ളികളിൽനിന്നും ഭീകരർക്കെതിരെ പ്രതിഷേധങ്ങളുയർന്നു. ഭീകരർക്ക് അനുകൂലമായി കശ്മീരിൽ ആരും പ്രകടനം നടത്തിയില്ല. ഭീകരരെ പൂമാലയിട്ട് ആരും സ്വീകരിച്ചില്ല. ഫാഷിസ്റ്റുകൾ പക്ഷേ കശ്മീരിലെ ഭീകരതയിൽ മതം കണ്ടെത്താതെ മുന്നോട്ടുവെച്ച കാൽ പിന്നോട്ടെടുക്കില്ലെന്ന പ്രതിജ്ഞയിലാണ്.
അവർ പറയുന്നതും പ്രചരിപ്പിക്കുന്നതും ഇങ്ങനെ: ആക്രമണത്തിന് ഇരയായ ചിലരെ അവരുടെ മതം തിരിച്ചറിഞ്ഞ ശേഷമാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. ഭീകരവാദത്തിന് മതമില്ലെന്ന് കരുതുന്നവർ ഇതിന് മറുപടി പറയാൻ ബാധ്യസ്ഥരാണ്. ബോധവത്കരണംകൊണ്ടോ അനുനയിപ്പിക്കൽകൊണ്ടോ ഇസ്ലാമിക ഭീകരരെ സമാധാനത്തിന്റെ മാർഗത്തിലേക്ക് കൊണ്ടുവരാൻ കഴിയില്ല. അവർക്ക് മനസ്സിലാവുന്നത് വെടിയുണ്ടകളുടെ ഭാഷ മാത്രമാണ്.
അവസാനത്തെ വരി അതായത് ഭീകരരെ സർവശക്തിയും ഉപയോഗിച്ച് അടിച്ചമർത്തുക തന്നെ വേണം എന്നത്, എല്ലാ ബ്രാൻഡിലുംപെട്ട ഭീകരർക്കും ബാധകമാക്കുകയാണെങ്കിൽ, ഭീകരതകൾക്കിടയിൽ ഒരു വിവേചനവും കാണിക്കുന്നില്ലെന്നെങ്കിലും പറയാൻ കഴിയും.
കാര്യങ്ങൾ അങ്ങനെയല്ലെന്നുള്ളതുകൊ ണ്ട് വിശദാംശങ്ങൾ ഒഴിവാക്കി, കശ്മീരിലെ കഠ് വയിലെ ക്ഷേത്രത്തിനകത്തുവെച്ച് കൊല്ലപ്പെട്ട ആസിഫ ബാനുവിന്റെ മാത്രം സ്മരണകളെ സാക്ഷിയാക്കി സച്ചിദാനന്ദൻ മാഷ് എഴുതിയ ‘ബാബായ്ക്കൊരു കത്ത്’ എന്ന കവിതയിൽനിന്നുള്ള കുറച്ച് വരികൾ എടുത്തു ചേർക്കുന്നു. ‘ഈ നാട് നമ്മുടേതല്ല ബാബ/ നാം ഉയർത്താറുള്ള കൊടിയുടെ ചുവപ്പ്/ കൊച്ചു പെൺകുഞ്ഞുങ്ങളുടെ കുഞ്ഞിച്ചോരയുടേതാണ്/ പച്ച നമുക്ക് വിലക്കപ്പെട്ട പുൽമേടുകളുടേത്/ വെള്ള നാം കണ്ടിട്ടേയില്ലാത്ത പുലരിയുടേത്/ ചക്രം ദിവസവും നമ്മുടെ മാംസം തുണ്ടുതുണ്ടാക്കാനുള്ളത്/
പോകൂ ബാബ, നമ്മുടെ പ്രിയപ്പെട്ട/ കുതിരകളെയുംകൊണ്ട്, മായേയുംകൊണ്ട്/ മനുഷ്യർക്ക് കണ്ണീരുള്ളിടത്ത്/ പൂക്കൾക്ക് ദംഷ്ട്രകളില്ലാത്തിടത്ത്.
എന്നാൽ, ഇപ്പോൾ പഹൽഗാമിൽ സൈനികവേഷമിട്ട് ഭീകരർ നടത്തിയ നിഷ്ഠുരമായ നരമേധത്തിന്റ മറവിൽ, മനുഷ്യർക്ക് കണ്ണീരില്ലാത്തൊരിടമായി കേരളത്തെയും മാറ്റാനുള്ള ഫാഷിസ്റ്റ് പ്രചാരണങ്ങളാണ് കൊടുമ്പിരികൊള്ളുന്നത്. ആ പ്രചാരണത്തിൽ ഭീകരരുടെ സ്ഥാനം ഇസ്ലാം മതവും, സർവ ഭീകരതകൾക്കും ഫാഷിസത്തിനുമെതിരെ മതനിരപേക്ഷ നിലപാടു പുലർത്തുന്നവരെ ഭീകരതയുടെ ഒത്താശക്കാരുമാക്കി അവതരിപ്പിക്കാനുള്ള കൊണ്ടുപിടിച്ച കുപ്രചാരണങ്ങളാണ് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഇരകളോടുള്ള ഐക്യത്തിനും വേട്ടക്കാരോടുള്ള രോഷത്തിനും, നീതി നടപ്പാക്കാനുള്ള അഭിലാഷത്തിനും പകരം മുൻവിധികൾക്ക് മൂർച്ചകൂട്ടാനുള്ള ഒരവസരമായാണ് ഫാഷിസ്റ്റുകൾക്കൊപ്പം മുമ്പൊരു കുറിപ്പിൽ അടയാളപ്പെടുത്തിയ, ഫാഷിസ്റ്റുകളല്ലാത്ത ഫാഷിസ്റ്റുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രണ്ടിനുമുള്ള ചില സാമ്പിളുകളിതാ: ഇസ്ലാമിക ഭീകരസംഘമായ ഹമാസിനോടുള്ള സമീപനം ഇടതുപക്ഷം പുനഃപരിശോധിക്കണം.
ഒരു കൈകൊണ്ട് ഹമാസിനെ തലോടുകയും ഞങ്ങൾ തീവ്രവാദത്തെ എതിർക്കുന്നവരാണെന്ന് പറയുകയും ചെയ്യുന്നത് കാപട്യമാണ്. ഇസ്ലാം അല്ലാത്തവരെ വകവരുത്തണമെന്ന് കിത്താബിൽ എഴുതിയിട്ടുള്ള മതമാണ് ഇസ്ലാം, കശ്മീരിലെ പഹൽഗാമിൽ ഭീകരർ നടപ്പാക്കിയത് ഇസ്ലാമിക നിയമമാണ്. എൻ.കെ. രവീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് നിർലജ്ജം ഹമാസിനെ മറയാക്കി പിന്തുണ നൽകുന്നത് കൂട്ടക്കൊലകൾ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്വത്തിനും സയണിസത്തിനും ഫാഷിസത്തിനുമാണ്.
സ്വന്തം രണ്ട് കൈകൊണ്ടും പിന്നെ വാടകക്കെടുത്ത അനേകായിരം കൈകൾകൊണ്ടും ഭരണകൂട ഭീകരതകളെ കുളിപ്പിച്ച് കുപ്പായമിടീക്കാനുള്ള ശ്രമത്തിനപ്പുറം ഈ പോസ്റ്റിൽ മറ്റൊന്നുമില്ലെന്ന് മനസ്സിലാക്കാൻ, ഗോൾവാൾക്കറുടെ വിചാരധാരപോലുള്ള ഒരൊറ്റ ഗ്രന്ഥവും വായിക്കേണ്ട കാര്യമില്ല. മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ഇസ്ലാമിക ഭീകരതയാണ് ഇന്ന് കണ്ടത്. അതിനെക്കുറിച്ച് പറയുമ്പോൾ ബാലൻസ് ചെയ്യാൻ ഹിന്ദുത്വഭീകരതയെക്കുറിച്ച് പറയേണ്ട കാര്യമില്ല.
സംഘികൾക്ക് ഒന്നുമില്ലെങ്കിലും ഗ്രൗണ്ട് സപ്പോർട്ട് ഇല്ലെങ്കിൽ ഇറച്ചിയിൽ മണ്ണുപറ്റും എന്ന പേടിയെങ്കിലും ഉണ്ട്. ഇവന്മാർക്ക് അതില്ല. ഇവരുടെ ജീവിതംതന്നെ പരലോകം സ്വപ്നംകണ്ട് തീർക്കുന്നതാണ്. കേരളത്തിലും ഇവറ്റകൾ ഇപ്പൊ നല്ല ഗ്രൗണ്ട് ഉണ്ടാക്കി എടുക്കുന്നുണ്ട്. UDF ആണ് ഇപ്പോ ഇവരുടെ ബേസ്.
മനസ്സിലാക്കിയാൽ കേരളത്തിന് നല്ലത്. ഇടതുപക്ഷത്തെ ഒന്ന് തലോടുന്നതായി നടിച്ച്, ഫാഷിസത്തിന് ഗ്രൗണ്ട് സപ്പോർട്ട് സൃഷ്ടിക്കുംവിധമുള്ള ആശയങ്ങളാണതിൽനിന്നും ഒച്ചവെക്കുന്നത്. സംഘ്പരിവാർ ആഭിമുഖ്യം മറച്ചുവെക്കാത്ത മേജർ രവിയുടെ ക്ലാസിലെങ്കിലും ഇവരൊന്ന് പങ്കെടുത്തിരുന്നെങ്കിൽ! ജനതയെ ചേരിതിരിക്കാനുള്ള ശ്രമമാണ് മതം ചോദിച്ചുള്ള ഭീകരവേട്ട എന്നാണ് മേജർ രവി പറഞ്ഞത്.
ഭീകരവാദികൾക്ക് ഇന്ത്യൻ മുസ്ലിം, ഇന്ത്യൻ ഹിന്ദു എന്നൊന്നില്ല. അവരുടെ കണ്ണിൽ നമ്മളെല്ലാം അവരുടെ ശത്രുക്കളായ ഹിന്ദുസ്താനികളാണ്. അതാദ്യം മനസ്സിലാക്കണം. അവർ ഇതുവരെ കൊന്നൊടുക്കിയതിൽ ഭൂരിഭാഗവും സാധാരണക്കാരായ മുസ്ലിംകളെ തന്നെയാണ്.
മേജർ രവിയും മറ്റും കരുതുന്നതുപോലെ ഇതൊന്നും മനസ്സിലാക്കാതെയല്ല, നന്നായി മനസ്സിലാക്കിയിട്ടാണ് ഇസ്ലാമിക ഭീകരതയെ എതിർക്കുകയാണെന്ന വ്യാജേന, മതനിരപേക്ഷ മൂല്യങ്ങളെയാകെ വെട്ടിവീഴ്ത്താൻ ഇതുതന്നെ മികച്ച അവസരം എന്ന് കരുതി പലരും കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.
സംഘ്പരിവാറുകാർ മാത്രമായിരുന്നു അപരവിദ്വേഷം പടർത്തുന്നവരെങ്കിൽ; അതവരുടെ ആജീവനാന്ത അജണ്ടയാണെന്ന് കരുതാമായിരുന്നു. എന്നാലിപ്പോൾ കേരളത്തിൽപോലും പ്രഖ്യാപിത സംഘ്പരിവാറുകാരല്ലാത്തവർ, സംഘ്പരിവാർ ഭാഷ സംസാരിക്കാനാരംഭിച്ചത്, മതനിരപേക്ഷ വാദികളെ ഭയപ്പെടുത്തുന്നില്ലെങ്കിൽ, നാളെ ഭയപ്പെടാൻപോലും ആവാത്ത വിധം നമ്മൾ മരവിച്ചുപോയേക്കും.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.