സെപ്പറേറ്റിസ്റ്റ്
text_fieldsവലിയ എഴുത്തുകാരനായിരുന്നു. പ്രശസ്തിയും പ്രതാപവും വേണ്ടുവോളം. രചനകളിലെല്ലാം സാരോപദേശങ്ങൾ ഏറെയുണ്ടായിരുന്നു. ആഴത്തിലുള്ള വായനയിൽ അനുവാചകന് രചനയിലെ ട്വിസ്റ്റ് പിടി കിട്ടും. പേരുകേട്ടാൽ അറിയാത്തവരും ഇല്ല. കാറുവാങ്ങിയപ്പോൾ ആദ്യ കഥയുടെ പേരാണ് നൽകിയത്. ലോകാ സമസ്താ സുഖിനോ ഭവന്ദു... പോകും വഴി ഒട്ടേറെപ്പേർ വഴിയരികിൽ. പലരും സുപരിചിതർ. ഒരാളെയും കയറ്റാതെ ഗമയിലങ്ങനെ യാത്ര. ഒരു വേള റോഡിൽ കുഴഞ്ഞുവീണ വയോധികയെ താങ്ങിയെടുത്തവർ കൈകാട്ടിയത് ഈ കാറിനായിരുന്നു. വേഗം കൂട്ടി അയാൾ മിന്നി മറഞ്ഞു. ഉദ്ഘാടന വേദികളിൽ സാഹിത്യഭാഷയിൽ നന്മയുടെ കഥകൾ ചൊരിഞ്ഞു. പരസ്പരം പുകഴ്ത്തിയവർ കൈയടിച്ചു. നൽകിയ കവർ പണം കീശയിലിട്ട് വീണ്ടും മടക്കം. വരുംവഴി അഗതി മന്ദിരത്തിലേക്ക്. അമ്മക്ക് ചെലവിനുള്ള തുക മാസശമ്പളത്തിൽ നിന്നെടുത്ത് നടത്തിപ്പുകാരിയെ ഏൽപിച്ചു. ഓർമകൾക്ക് മങ്ങലേറ്റ അമ്മ ജനാലക്കരികെ നിന്ന് മകനെ നോക്കി. ഒന്നും തിരിച്ചറിഞ്ഞിട്ടല്ല. ഒരു കാലത്ത് നാലുകെട്ടിന്റെ ഓർമകളുണ്ടായിരുന്നു ആ അമ്മയുടെ മനസ്സിൽ. അവരുടെ ഓർമ നശിച്ചപ്പോൾ...
തിരികെ വണ്ടിയിൽ കയറി. യാത്രക്കിടെ അയാൾ പുതിയ കഥയുടെ ആലോചനയിലായിരുന്നു. കഥാപാത്രം, തുടക്കം, ഒടുക്കം... അല്ലേലും അന്യമതക്കാരാണ് കൂടുതലും തന്റെ കഥയിലെ കഥാപാത്രങ്ങൾ. എല്ലാത്തിലും കുറേ ട്വിസ്റ്റ്. കഴിഞ്ഞ കഥയിലെ നാസറിനെ കാപ്പയിലാണ് കുടുക്കിയത്. ഖലീലിനെ യു.എ.പി.എയിലും. അങ്ങനെയൊന്നും പുറത്തിറങ്ങി നടക്കരുത്. നന്മമരത്തിലെ ജോനെ പോക്സോയിൽ കുടുക്കി അകത്താക്കി. പൊലീസുകാരിയായ ഭാര്യയെ കൊന്നിട്ടും വത്സനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. മുച്ചീട്ടുകളിയും പീഡനവും മയക്കുമരുന്നുമെല്ലാം കൂടുതൽ ട്വിസ്റ്റോടെ കോറിയിട്ടിട്ടുണ്ട്. പ്രണയ സങ്കൽപങ്ങളെല്ലാം പൊളിച്ചെഴുതി. മാംസ നിബദ്ധരാഗമാണ് വായനക്കാരനെ പിടിച്ചിരുത്താൻ പ്രയോഗിച്ചത്. ഒടുവിൽ കേസും കൂട്ടവും ജയിലുമായി. ലൗജിഹാദും തീവ്രവാദവും പറഞ്ഞ് അമനെ രേഖയിൽ നിന്നടർത്തിയപ്പോൾ അയാൾക്ക് സംതൃപ്തി ഏറെയായിരുന്നു. പിരിഞ്ഞിട്ടും അവർക്കിടയിൽ അഗാധ പ്രണയം തുടർന്നു. ഒടുവിൽ അമന് ക്വട്ടേഷൻ ഏർപ്പാടാക്കി. നോവൽ തീരുമ്പോൾ ഈ ദുരഭിമാനക്കൊല അപകട മരണമാക്കി മാറ്റി കേസ് വഴിതിരിച്ചു വിട്ടു.
മറ്റൊരു കഥയിൽ പവനായിയെത്തേടി ട്രെയിനിൽ രാവണേശ്വരത്തേക്ക് പോകുമ്പോഴാണ് കഥാനായകൻ റെയിൽപാളത്തിൽ കല്ലുെവച്ച് അട്ടിമറിക്ക് ശ്രമിച്ചതിന് പൊലീസ് പിടിയിലായത്. അർജുനന്റെ മറ്റൊരു പേരായതിനാൽ ധനഞ്ജയനെ തീവ്രവാദിയാക്കാനാവില്ല. ഉറക്കമൊഴിഞ്ഞ് ആലോചിച്ചു. ഒടുവിൽ തീരുമാനമെടുത്തു. തൂലിക ചലിപ്പിച്ചു. മനോരോഗ ചികിത്സക്കിടെ ഇറങ്ങിയോടിയാണ് കൃത്യം ചെയ്തത്. തെറ്റുകാരനല്ലെന്ന് കണ്ട് വിട്ടയക്കുന്നു. താബോറിലെ അബ്ദുവിന്റെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന ശേഷം ലഡാക്കിലെ ജോസിന്റെ റബർ ഷീറ്റുകൾ മുഴുവൻ മോഷ്ടിച്ചു. പൊലീസ് അന്വേഷണം നടക്കുമ്പോഴെല്ലാം രജീഷ് അവിടെയെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നാട്ടുകാർക്കൊപ്പം നടന്നു. അന്വേഷണം മറുനാട്ടിലേക്ക് മാറ്റി പൊലീസ് പരക്കം പായുമ്പോഴും മോഷ്ടാവ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നാട്ടിൽ ബോധവത്കരണം സംഘടിപ്പിക്കുകയായിരുന്നു. മികച്ച സാമൂഹിക സേവകനുള്ള പുരസ്കാരം രജീഷിന് സമ്മാനിച്ചാണ് കഥ തീർത്തത്.
വീട്ടിലെ മാലിന്യം മുഴുവൻ കാപ്പിമല കുന്നിൽനിന്ന് പുഴയിലേക്ക് തള്ളിയ ശേഷം അയാൾ പുഴയുടെ മരണം എന്ന കവിതയിലേക്കും കടന്നു. ആളുകളെ ചിന്തിപ്പിക്കുന്ന വരികളായിരുന്നു അവിടെ പിറന്നത്. നല്ല വഴിക്ക് നടക്കേണ്ടതിനെയും
മാതൃകയാവേണ്ടതിനെയും പറ്റി ക്ലാസെടുത്ത് അയാൾ വീട്ടിൽ തിരിച്ചെത്തി. മൂന്നു നിലയും ആകാശക്കാഴ്ചയിൽ എഴുത്തിനായി നാലാം നിലയും ഒരുക്കിയ വീടിന്റെ ചുറ്റുമതിലിൽ നിറയെ കുപ്പിച്ചില്ലുകൾ പൊട്ടിച്ച് നിരത്തിയിരുന്നു. പക്ഷികൾ പോലും വന്നിരിക്കരുതെന്ന കടുത്ത നിർബന്ധം. എഴുത്തിൽ പക്ഷിസ്വാതന്ത്ര്യം വിശാലമായി വർണിച്ചു. എന്നിട്ടും കാക്കയിലും തത്തയിലും വിഭാഗീയത നിറച്ചു.
വർഷങ്ങളായി സാധാരണക്കാരുടെ പെൻഷൻ തട്ടിയെടുത്ത ആയിരത്തി നാനൂറ്റിപതിനെട്ട് പേരിൽ അയാളുണ്ടായിരുന്നു. വലിയ എഴുത്തുകാരനായതിനാൽ ആ പേരുൾപ്പെടെ പണം തട്ടിയവരുടെ ലിസ്റ്റ് പുറംലോകം കണ്ടില്ല. അതിലും അയാൾ നന്നായി അഹങ്കരിച്ചു. ഇത്രയൊക്കെയായപ്പോൾ അയാളെ പറ്റി മറ്റൊരാൾ എഴുതി. സ്നേഹനിധിയായ വ്യക്തിത്വം. ആ പുസ്തകവും വിപണിയിലെത്തി. പലരും അതിഗംഭീരമെന്ന് വിലയിരുത്തി. അന്നായിരുന്നു സ്വന്തം ബ്ലേഡ് ഇടപാടിന്റെ ഇരയായ കർഷകൻ ജീവനൊടുക്കിയത് അയാൾ അറിഞ്ഞത്. അയാളുടെ വീടിന്റെ ആധാരം മേശയിൽ നിന്നെടുത്ത് വ്യാജനല്ലെന്ന് ഉറപ്പാക്കി നാശം പിടിച്ചവനെന്ന് വീണ്ടും ഉച്ചത്തിൽ പ്രാകി.
ഡിസംബറിന്റെ കുളിരിൽ അയാൾക്ക് അസ്വസ്ഥത മാത്രമായിരുന്നു. നിലാവും തണുപ്പും കൈകോർത്ത രാത്രിയുടെ സൗന്ദര്യവും അയാളെ ആകർഷിച്ചില്ല. ഉദയസൂര്യനെ അംഗീകരിക്കാൻ ആ മനസ്സിന് കഴിയുമായിരുന്നില്ല. ഇന്നലെകളിൽനിന്ന് ഇന്നിലേക്കെത്തിയ വഴികളും പിന്നിട്ട് മാറ്റമില്ലാതെയായിരുന്നു നാളെയിലേക്കും ആ എഴുത്തുകാരന്റെ യാത്ര വൈകിട്ട് പൂന്തോട്ടത്തിലിറങ്ങിയപ്പോൾ കണ്ട പൂവുകളിലും പൂമ്പാറ്റകളിലുമൊന്നും വലിയ സൗന്ദര്യം കാണാൻ അയാൾക്ക് കഴിഞ്ഞില്ല. അവയുടെ കാവിയും പച്ചയും ചുവപ്പും വെളുപ്പും നീലയുമെല്ലാം നിറങ്ങളാക്കി അടുത്ത ഡെയ്ഞ്ചർ സ്റ്റോറിയുടെ രചനയിലേക്ക് അയാൾ പിന്നെയും കടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.