160 വർഷം മുൻപ് ബ്രിട്ടീഷ് സൈന്യം കടത്തിയ എത്യോപ്യൻ ബൈബിൾ തിരികെ നൽകണമെന്ന് ആവശ്യം; ഉടമസ്ഥാവകാശത്തെച്ചൊല്ലി അന്താരാഷ്ട്ര തലത്തിൽ പുതിയ വിവാദം
text_fieldsബ്രിട്ടീഷ് സൈന്യം കൊള്ളയടിച്ച എത്യോപ്യൻ രാജാവിന്റെ വിശുദ്ധ പുസ്തകത്തിന്റെ ഉടമസ്ഥതയെ ചൊല്ലി അന്താരാഷ്ട്ര തലത്തിൽ വിവാദം. ഏകദേശം 160 വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട അപൂർവ്വമായ 'ഗോണ്ടറിൻ ഗോസ്പൽ' എന്ന പുരാതന ബൈബിൾ സ്വകാര്യ വിൽപ്പന കാറ്റലോഗിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പുതിയ അവകാശവാദങ്ങളും തർക്കങ്ങളും ഉടലെടുത്തിരിക്കുന്നത്. 2,50,000 ഡോളർ വിലമതിക്കുന്ന ഈ ചരിത്രരേഖ ഉടൻ പിൻവലിച്ച് തങ്ങൾക്ക് തിരികെ നൽകണമെന്ന് എത്യോപ്യൻ അധികൃതർ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
അബൂദബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രദർശിപ്പിച്ച അപൂർവ്വ പുസ്തകങ്ങളുടെ പട്ടികയിലാണ് എത്യോപ്യൻ ചക്രവർത്തിയായിരുന്ന തിവോഡ്രോസ് രണ്ടാമന്റെ കൈവശമുണ്ടായിരുന്ന ഈ പുരാതന ബൈബിൾ ഉൾപ്പെടുത്തിയത്. എന്നാൽ ധാർമ്മികവും നൈതികവുമായ കാരണങ്ങൾ മുൻനിർത്തി പുരാവസ്തു തിരികെ നൽകണമെന്നാണ് എത്യോപ്യൻ ഹെറിറ്റേജ് അതോറിറ്റിയുടെ നിലപാട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കൊള്ളയടിക്കപ്പെട്ട ആയിരക്കണക്കിന് പുരാവസ്തുക്കളും നിധികളും പാശ്ചാത്യ മ്യൂസിയങ്ങളും സ്വകാര്യ ശേഖരങ്ങളും ഇനിയും തിരികെ നൽകാനുണ്ടെന്ന ആഗോള ചർച്ചകൾക്കും ഈ സംഭവം ആക്കംകൂട്ടിയിട്ടുണ്ട്.
എന്നാൽ പുസ്തകം തിരികെ നൽകാൻ നിയമപരമായ ബാധ്യതയില്ലെന്നാണ് പുസ്തകം വിൽപനക്ക് വെച്ച വിയന്ന ആസ്ഥാനമായുള്ള 'ഇൻലിബ്രിസ്' എന്ന അപൂർവ്വ പുസ്തക ഡീലറുടെ വാദം. പത്തിനെട്ടാം നൂറ്റാണ്ടിന് മുൻപ് സായുധ സംഘർഷങ്ങളിൽ സാംസ്കാരിക വസ്തുക്കൾ കൊള്ളയടിക്കുന്നതിനെതിരെ പ്രത്യേക നിയമങ്ങൾ ഇല്ലാതിരുന്നതിനാൽ ഇതിൽ നിയമപരമായ തടസ്സങ്ങളുണ്ടെന്നാണ് അവരുടെ പക്ഷം. 1868ലെ മഗ്ല യുദ്ധത്തിനിടയിലാണ് ചക്രവർത്തിയുടെ കൊട്ടാര ലൈബ്രറിയിൽ നിന്ന് ഈ പുസ്തകം അടക്കം നിരവധി വസ്തുക്കൾ ബ്രിട്ടീഷ് സൈന്യം കൊള്ളയടിച്ചത്. വർഷങ്ങൾക്ക് ശേഷം സ്വകാര്യ വ്യക്തികളുടെ കൈകളിൽ എത്തിയ ഈ പുസ്തകം ഇപ്പോൾ വിൽപ്പനക്ക് വെച്ചതാണ് പുതിയ തർക്കങ്ങൾക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

