ഓർമകളുടെ തിരുശേഷിപ്പ് തുറക്കുമ്പോള്‍
text_fields‘അനുഭവങ്ങളാണ് ജീവിതത്തിന്റെ ഏറ്റവും വലിയ പാഠപുസ്തകം. പലതും പഠിച്ചു. പലരെയും പഠിച്ചു. ഇനിയും പഠിച്ചുകൊണ്ടിരിക്കും’ എന്ന മുഖവുരയോടെയാണ് ടി.എന്‍. പ്രതാപന് എഴുതിയ ഓർമക്കുറിപ്പുകളുടെ സമാഹാരം ‘അച്ഛന് വന്നു വിളക്കൂതി’ ആരംഭിക്കുന്നത്. ഓരോ നിമിഷവും വളരുന്ന മനുഷ്യനില്‍ ബാക്കിയായ ഓർമകളുടെ തിരുശേഷിപ്പുകളാണ് ചരിത്രവും ജീവിതവും എല്ലാമായി പരിണാമം ചെയ്യപ്പെടുന്നത്. മനുഷ്യന്റെ തലച്ചോറിലേക്ക് എന്‍കോഡ് ചെയ്യപ്പെടുന്ന ഓർമകളാണ് ഓരോ വ്യക്തിയെയും പുതു ജീവിതത്തിലേക്ക് നടത്താനുള്ള അറിവിന്റെ പരിണാമം സാധ്യമാക്കുന്നത്. ദാരിദ്ര്യവും വേദനകളും നിറഞ്ഞ അനുഭവങ്ങളുടെ സമ്പന്നതയിലൂടെ നടന്നുകയറി അറിവും തിരിച്ചറിവും നേടിയ ഒരാളുടെ വൈകാരിക പക്വത നിറഞ്ഞ എഴുത്തുകളാണ് ഈ ചെറിയ വലിയ പുസ്തകത്തില്‍ വായിക്കാനാവുക.
അനുഭവങ്ങളുടെ ആധിക്യമാണ്, ബൃഹത്തായ ആഖ്യാനമാണ്, ചുരുങ്ങിയ വാക്കുകളില്‍ അനുഭവങ്ങളെ വ്യഞ്ജിപ്പിക്കാനുള്ള ശേഷിയാണ് പ്രതാപന്റെ ഭാഷയുടെ കരുത്ത്. ‘പാവപ്പെട്ട മനുഷ്യന് സമ്പത്ത് ചെലവഴിക്കുന്നത് വരവും ചെലവും നോക്കിയല്ല. മറിച്ച് അവന്റെ ജീവിത സാഹചര്യവും ശേഷിയും നോക്കി വകതിരിവോടെ ചെലവഴിച്ചുകൊണ്ടാണ്’ എന്ന് കണ്ടെത്തിയ ഗ്രന്ഥമായിരുന്നു ഇന്ത്യക്കാരനായ അഭിജിത്ത് ബാനര്‍ജിയും എസ്തേര്‍ ഡഫല്ലോയും ചേര്‍ന്ന് എഴുതിയ ‘പുവര്‍ ഇക്കണോമിക്സ്’ എന്ന ഗ്രന്ഥം. നൊേബല്‍ സമ്മാനം വരെ നേടിയ ആ കണ്ടുപിടിത്തം പ്രതാപന് നടത്തിയത് പക്ഷേ സ്വന്തം ജീവിതത്തിലായിരുന്നു.
രാവ് നീണ്ടിട്ടും വിളക്ക് കെടുത്താതെ പുസ്തകം വായിച്ച് കൊണ്ടിരുന്ന പ്രതാപന്റെ മുന്നിലേക്ക് അച്ഛന് രാത്രി വന്നു വിളക്കണച്ചു. വിഷമം തോന്നിയ കുട്ടിയായ പ്രതാപന് അമ്മയോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു ‘മോനെ ഇവിടെ വിളക്കു കത്തിക്കാന്‍ മണ്ണെണ്ണ കടം വാങ്ങുകയാണ്. ഇനിയുള്ള ദിവസങ്ങള്‍ രാത്രി വെളിച്ചത്തിന് മണ്ണെണ്ണ വേണം. മോന് പഠിക്കണം.’ വിളക്കൂതിയ അച്ഛനായിരുന്നു ശരി എന്ന് വകതിരിവോടെ പ്രതാപന് തിരിച്ചറിഞ്ഞു. അച്ഛന് പഠിപ്പിച്ച ആ പാഠം ഗ്രന്ഥത്തിന്റെ എല്ലാ കഥകള്‍ക്കും മീതെ അണയാത്ത വിളക്കായി വായനക്കാരന്റെ മനസ്സില്‍ കത്തിനില്ക്കും.
ഗ്രന്ഥത്തില്‍ പരസ്പരം കണ്ണിചേര്‍ന്ന് മാലപോലെ കിടക്കുന്ന ഓർമകളില്‍ സ്വന്തം കുടുംബത്തെ സന്തോഷിപ്പിക്കാന്‍ വേണ്ടി തളിക്കുളം സഹകരണ ബാങ്കില്‍ ഗോള്‍ഡ് അപ്രന്റിസ് ആയി ജോലി ചെയ്യുന്ന പ്രതാപ് ഏട്ടന് ഉണ്ട്, വായനയില്‍ നിറയുന്ന ഗാന്ധിയുടെ മുഖമുണ്ട്, കഥകളും കവിതകളും എഴുതിയ പ്രതാപന് തളിക്കുളം ഉണ്ട്, പതിനൊന്നു പ്രസവിച്ച അമ്മയുണ്ട്. അമ്മയോളം സ്നേഹിച്ച റാവിയുമ്മയുണ്ട്, കീക്കൊട്ട് തങ്ങള്‍ മാഷും കുഞ്ഞുണ്ണി മാഷും ഉണ്ട്. ഇനിയും പറഞ്ഞു തീരാത്ത കടലോളം പോന്ന കഥകള്‍ ബാക്കിയുണ്ട്.
മലയാളത്തില്‍ നിരവധി രാഷ്ട്രീയ നേതാക്കളുടെ ആത്മകഥകള്‍ അനുഭവക്കുറിപ്പുകളായി പുറത്ത് വന്നിട്ടുണ്ട്. അവ പിന്നീട് വിവാദങ്ങളിലേക്ക് പോയിട്ടുണ്ട്. എന്നാല്‍ അധികാര രാഷ്ട്രീയത്തിന്റെ ബലതന്ത്രങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒന്നും വിട്ടു കൊടുക്കാതെ അതിനെല്ലാം അപ്പുറം മാനവികതയുടെയും സര്‍ഗാത്മകമായ ലോകത്തിന്റെയും സാംസ്കാരിക പ്രവര്‍ത്തനത്തിന്റെയും ആഴത്തിലുള്ള അനുഭവങ്ങളാണ് ഗ്രന്ഥത്തില്‍ കാണാന്‍ കഴിയുക. അങ്ങിങ്ങായി വന്നുപോകുന്ന രാഷ്ട്രീയ വായനകള്പോലും മാനവികതയെ സ്പര്ശിക്കുന്നതുകൂടിയാണ്. അതില്‍ രാഷ്ട്രീയമായി വായിക്കാന്‍ കഴിയുന്നത് ടി.എന്‍. പ്രതാപന് നാട്ടിക എസ്.എന്‍ കോളജില്‍ സ്വന്തമായി പുറത്തിറക്കിയ മുകുളം മാഗസിന് പ്രസാധനം ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവായതിനാല്‍ അദ്ദേഹത്തിന് കഴിയാതെ വരുകയും അവസാനം ഇന്‍ലാൻഡ് മാഗസിന് എന്ന നിലയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത കയ്പേറിയ അനുഭവമാണ്. വാര്‍ഡ് മെംബര്‍ ആയ വേളയില്‍ കുട്ടികള്‍ക്കായി സ്വന്തം ഗ്രാമത്തില്‍ ലൈബ്രറി ഒരുക്കി വായന വിപ്ലവം സൃഷ്ടിച്ച സാംസ്കാരിക ബോധമുള്ള രാഷ്ട്രീയ നേതാവാണ് ടി.എന്‍. പ്രതാപന്. അതൊരു ദീര്ഘവീക്ഷണംകൂടിയാണ്. നടന്നുവന്ന വഴികളെ വിലയിരുത്തി ഇപ്രകാരം ഒരു വ്യക്തിയും സമൂഹവും ഒരേ സമയം പരിവര്‍ത്തനം സാധ്യമായി എന്ന വിലയിരുത്തല്‍കൂടി ഗ്രന്ഥത്തില്‍ നടക്കുന്നുണ്ട്. സാംസ്കാരിക പ്രവര്‍ത്തനവും എഴുത്തും തന്റെ രാഷ്ട്രീയജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന എഴുത്തും വായനയും ഉള്ള കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.
തന്റെ സാംസ്കാരികമായ വളര്‍ച്ചയും വ്യക്തിത്വ രൂപവത്കരണവും നടന്ന വഴികള്‍ ഗ്രന്ഥകാരന് വിവരിക്കുമ്പോള്‍ അത് ബഡായി കഥകളല്ല, ഹൃദയം ചുംബിക്കുന്ന അനുഭവങ്ങളുടെ കടലാണ്. സെക്കുലര്‍ ആയ ഒരു സംസ്കാരത്തില്‍ വളര്‍ന്ന അനുഭവങ്ങളെ ഉള്‍ക്കൊള്ളുന്ന സ്നേഹത്തിന്റെ പ്രത്യയശാസ്ത്രത്തിലൂടെ വായിക്കാന്‍ കഴിയുന്ന പുസ്തകമാണ് ഇത്. വെറുപ്പിന്റെ രാഷ്ട്രീയം നിറയുന്ന, നുണകള്‍ നിറയുന്ന സത്യാനന്തര കാലത്ത് നാളെയില്‍ കത്തിക്കാനായി ഒരു വിളക്ക് ബാക്കിയുണ്ടാകണം എന്ന ഓർമപ്പെടുത്തലാണ് ഈ പുസ്തകം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.