തലമുറകളെ പത്രം വായിപ്പിച്ച് ടോമി@47
text_fieldsടോമി പത്രവിതരണത്തിനിടയിൽ
കാഞ്ഞിരപ്പള്ളി: ആദ്യം നടന്ന്, പിന്നെ സൈക്കിൾ, ഇപ്പോൾ ബൈക്ക്. ഒമ്പതാം വയസ്സിൽ രണ്ട് പത്രത്തിൽ ആരംഭിച്ച വിതരണം 47 വർഷം പിന്നിട്ട് 56 വയസ്സിൽ എത്തിയപ്പോൾ 1000 പത്രമായി. ഇത് ആനക്കല്ല് നടുവിലേത്തറയിൽ കെ. ആന്റണി എന്ന പത്രം ഏജന്റ് ടോമിയുടെ സമാനതകളില്ലാത്ത ജൈത്രയാത്ര. ‘മാധ്യമം’ അടക്കം ഒട്ടേറെ പത്രങ്ങളുടെ ആനക്കല്ല് മേഖലയിലെ ഏജന്റാണ് ഇദ്ദേഹം.
പത്രം ഏജന്റായിരുന്ന പിതാവ് ഉലഹന്നാൻ കുര്യാക്കോസിനെ സഹായിക്കാൻ പത്രം ഇട്ടായിരുന്നു വിതരണത്തിന്റെ തുടക്കം.14 വയസ്സിലെത്തിയപ്പോൾ പത്രങ്ങളുടെ എണ്ണം നൂറായപ്പോൾ യാത്ര സൈക്കിളിലായി. 47 വർഷം പിന്നിടുമ്പോൾ ഇന്ന് ടോമി 1000 പത്രങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
പുലർച്ച നാലരക്ക് കാഞ്ഞിരപ്പള്ളി ടൗണിൽനിന്ന് ആരംഭിക്കുന്ന പത്രവിതരണം അവസാനിക്കുമ്പോൾ പത്തരയാകും. ടൗണിൽനിന്ന് കോഴികൊത്തി, പൊൻമല, വണ്ടൻപാറ, നരിവേലി, ആനക്കല്ലുവഴി വില്ലണി കവലവരെ വിതരണം ചെയ്യുന്നുണ്ട്. 450 വീടുകളിൽ ടോമി തന്നെ പത്രം എത്തിക്കുന്നുണ്ട്. ബാക്കിയുള്ളവ സഹായിയായിട്ടുള്ളവർ എത്തിക്കും.
പുലർച്ച വീട്ടിൽ നിന്നും ഇറങ്ങുന്ന ടോമി പത്തരയോടെ പത്രവിതരണത്തിന് ശേഷം വീട്ടിലെത്തിയാണ് ചായ കുടിക്കുന്നത്. പത്രവിതരണത്തിനിടെ ഇതിനൊന്നും സമയം കിട്ടാറില്ല. പണ്ട് പത്രം കുറവായിരുന്നെങ്കിലും കൃത്യസമയത്ത് പണം ലഭിക്കുമായിരുന്നു. എന്നാൽ, ഇന്ന് എണ്ണം കൂടിയെങ്കിലും തുട ലഭിക്കാൻ കാലതാമസം നേരിടുന്നതായി ടോമി പറഞ്ഞു.
പുതുതലമുറയിൽ പെട്ടവരിൽ വായനശീലം ഉണ്ടെന്നും കഴിയുന്നത്ര നാൾ പത്രവിതരണ മേഖലയിൽ തുടരണമെന്നാണ് ആഗ്രഹമെന്നും ഇദ്ദേഹം പറഞ്ഞു. ടോമിയുടെ സഹോദരൻ മാത്യുവും പത്രം ഏജന്റാണ്. ഭാര്യ സ്റ്റെല്ലയും മക്കളായ കെവിൻ, ആൻഡ്രൂസ് തുടങ്ങിയവർ അടങ്ങുന്നതാണ് ടോമിയുടെ കുടുംബം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.