സമാധാനം സമാധാനം സമാധാനം
text_fieldsഇങ്ങനെയൊരു തലക്കെട്ട് ഇതുവരെ ഒരു കുറിപ്പിനും നൽകേണ്ടിവന്നിട്ടില്ല. മുമ്പും സമാധാനത്തെക്കുറിച്ച് എത്രയോ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും സംഭാഷണങ്ങളും നമുക്കിടയിൽ നടന്നിട്ടുണ്ട്. ഇപ്പോൾ അതിനെയൊക്കെ അപ്രസക്തമാക്കുംവിധം സംഭ്രമജനകമായ ഒരവസ്ഥയിലൂടെയാണ് മനുഷ്യസമൂഹം കടന്നുപോകുന്നത്. എവിടെ സാമ്രാജ്യത്വമുണ്ടോ, അവിടെ യുദ്ധവും ഭീകരതയുമുണ്ടാവും. അതൊരു പുതിയ അറിവല്ല. അങ്ങനെയിരിക്കെ സാമ്രാജ്യത്വവും സയണിസവും നവഫാഷിസവും കൂടി ഒത്തുചേർന്നാൽ പിന്നീടെന്താണ് സംഭവിക്കുക എന്ന് പൂർണമായും പ്രവചിക്കുക അസാധ്യമാണ്.
എങ്കിലും അത് മനുഷ്യരാശിക്കുമേൽ കെട്ടിവെക്കുന്ന ഭീകരതകൾക്ക്, എത്രമാത്രം ദുരിതംവിതക്കാൻ കഴിയുമെന്നതിനാണ് നമ്മുടെ കാലം ഇപ്പോൾ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ഒന്നും ഇപ്പോൾ മാത്രമായി തുടങ്ങിയതല്ലെന്ന് തിരിച്ചറിയുമ്പോഴും, ഇസ്രായേൽ അമേരിക്കയുടെ ഇപ്പോഴുള്ള ഗസ്സക്കെതിരെയുള്ള വംശഹത്യയും ഇറാനെതിരെയുള്ള യുദ്ധവും യുദ്ധത്തിൽപോലും പാലിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നിയമങ്ങളൊക്കെയും ചുട്ടുകരിച്ചുകൊണ്ടുള്ള അലർച്ചയും കൊടുമ്പിരികൊള്ളുകയാണ്.
അമേരിക്കൻ സാമ്രാജ്യത്വവും ഇസ്രായേൽ സയണിസവും കൂടാതെ; ‘ഇസ്രായേൽ അമേരിക്ക’ എന്നൊരു പുതിയ ഭീകരരാഷ്ട്രംകൂടി പിറന്നു കഴിഞ്ഞിരിക്കുന്നു. അമേരിക്കയുടെ 51ാമത്തെ സംസ്ഥാനം, മധ്യപൗരസ്ത്യദേശത്തെ സാമ്രാജ്യത്വഗുണ്ട, തെമ്മാടിരാഷ്ട്രം തുടങ്ങിയ പതിവ് ബിരുദങ്ങൾക്കപ്പുറത്തേക്കുള്ള ഒരു പുതിയ ബിരുദമായല്ല; ‘ഇസ്രായേൽ അമേരിക്ക’ എന്ന് പ്രയോഗിക്കുന്നത്.
ഇസ്രായേൽ അതിന്റെ സർവ കുടിലതകളോടുംകൂടി ഇസ്രായേൽതന്നെയായി തുടരുമ്പോഴും, അമേരിക്ക അതുപോലെ അതിന്റെ സർവമേൽക്കോയ്മയുമായി തുടരുമ്പോഴും മുമ്പൊന്നും സംഭവിച്ചിട്ടില്ലാത്തവിധം ആ രണ്ട് രാഷ്ട്രങ്ങൾ പ്രത്യേകരീതിയിൽ സംയോജിച്ച് മൂന്നാമതൊരു രാഷ്ട്രംകൂടി ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു! ആയുധ കലവറകൾക്ക് നടുവിൽനിന്നവർ വിളിച്ചലറുന്നത്, ഞങ്ങളെന്തും ചെയ്യും, ചോദിക്കാനും പറയാനും ലോകത്താരുണ്ട് എന്നാണ്. ഐക്യരാഷ്ട്രസഭയുടെ വിലാപങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തകരുടെ അപേക്ഷകൾക്കും നിസ്സഹായരായ മനുഷ്യരുടെ നിലവിളികൾക്കും അവരുടെ നിഘണ്ടുവിൽ ഒരർഥവുമില്ല.
രാഷ്ട്രങ്ങൾ സമാധാന കരാറിൽ ഒരു കൈകൊണ്ട് ഒപ്പുവെക്കുമ്പോഴും, രണ്ടു കൈകൊണ്ടും, പിന്നെ വാടകക്ക് എടുത്ത അനേകായിരം കൈകൾകൊണ്ടും ഓവർടൈം നൽകി, കൂടുതൽ പേർക്ക് തൊഴിൽ നൽകി തകൃതിയായി ആയുധം നിർമിച്ചുകൊണ്ടേയിരിക്കുന്ന, ഏത് ചോരക്കടലിൽനിന്നും വൻലാഭം മാത്രം കണ്ടെത്തുന്ന സാമ്രാജ്യത്വ ആയുധവ്യവസായത്തിന്റെ അജണ്ടകൂടിയാണ്, മറ്റ് പല വിദ്വേഷങ്ങൾക്കൊപ്പം, ഇപ്പോൾ ഇസ്രായേൽ അമേരിക്ക നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
സാമ്രാജ്യത്വ സമ്പദ്ഘടന ഏറക്കുറെ സമ്പൂർണമായും ആയുധവ്യവസായവുമായി ഉദ്ഗ്രഥിക്കപ്പെട്ടൊരു അവസ്ഥയുടെ അനിവാര്യതകൂടിയാണ് ചെറുതും വലുതുമായ ‘യുദ്ധങ്ങളും’ ഭീകരതകളും! ലോകത്തിൽ ഇതുവരെ നടന്ന യുദ്ധങ്ങളിൽ കൊഴുത്തുതടിച്ചത് ജയിച്ച രാജ്യങ്ങളല്ല, സാമ്രാജ്യത്വമാണ്. ഓരോ യുദ്ധവിജയത്തിനും ഓരോ രാഷ്ട്രവും നേരിട്ടും, മനുഷ്യരാശി ആവിധം നേരിട്ടല്ലാതെയും നൽകേണ്ടിവരുന്ന വില വളരെ വലുതാണ്. ഒരു കണക്കിലും ഉൾക്കൊള്ളിക്കാനാവാത്ത ഓരോ കാലത്തിന്റെയും ചോരയും കണ്ണീരും പ്രാണനും കിനാവുമാണ്, വൻലാഭമായി ആയുധ കമ്പനികളിലേക്ക് കുത്തിയൊഴുകുന്നത്. പലതവണ നിരീക്ഷിക്കപ്പെട്ടതുപോലെ ഒരു യുദ്ധത്തിലും പൂർണവിജയികളോ പരാജിതരോ ഇല്ല. ഏത് ‘ഇസ്രായേൽ അമേരിക്ക’യായാലും എത്ര അയേൺഡോം സംവിധാനംകൊണ്ട് സുരക്ഷിതത്വം ഏർപ്പെടുത്തിയാലും കുടിലതകൾകൊണ്ട് എത്രയെത്ര കോട്ടകൾ കെട്ടിയാലും അവിടെയും ഒരർഥത്തിലും അപരാധികളല്ലാത്ത ആരെങ്കിലും കൊല്ലപ്പെടും.
‘കൊല്ലപ്പെട്ടവർ/ മണ്ണിനടിയിൽനിന്ന്/ വിളിച്ചുചോദിക്കുന്നു/ ഞങ്ങൾ/ ഏത് ഭാഷയിൽ/ നിലവിളിക്കണം’ (രോഷ്നി സ്വപ്ന). ആണവ സമൃദ്ധ ഭീകരരാഷ്ട്രമായ, പഴയ ഇസ്രായേൽ എന്ന ഇപ്പോഴത്തെ ഇസ്രായേൽ അമേരിക്ക ഇറാനെതിരെയുള്ള യുദ്ധത്തിനുള്ള കാരണം കണ്ടെത്തിയത്, അവർ നാളെ ആണവായുദ്ധം വികസിപ്പിച്ചാൽ, അത് തങ്ങൾക്ക് അപകടമാകും എന്ന പേടിയാണ്.
ഞങ്ങൾക്ക് എന്തുമാവാം, മറ്റ് രാഷ്ട്രങ്ങൾക്ക് അതൊന്നും പാടില്ലെന്നു പറയുന്നതിലെ അയുക്തിയൊന്നും ഇസ്രായേൽ അമേരിക്കയെ അസ്വസ്ഥപ്പെടുത്തുന്നതേയില്ല. വികസിത ആണവരഹിത ലോകമാണ്, അല്ലാതെ ആണവ സമൃദ്ധരും ആണവശ്രമികളും ആണവശൂന്യരുമായ ഒരു ലോകമല്ല നാം സ്വപ്നം കാണേണ്ടത്.
യു.എന്നിൽ നീതിക്കുവേണ്ടി പാസാക്കുന്ന ഏത് പ്രമേയവും തങ്ങൾക്കുവേണ്ടി ‘വീറ്റോ’ ചെയ്യാൻ സാമ്രാജ്യത്വവും അവരുടെ ശിങ്കിടി രാഷ്ട്രങ്ങളും സ്വന്തം ‘പരാക്രമവീര്യത്തെ’ പ്രകീർത്തിക്കാൻ മാധ്യമപ്പടയും വെറുപ്പ് വിസർജിക്കുന്ന ‘വാർപ്പുമാതൃകാ’ നിർമിതികളെ കൊഴുപ്പിക്കുന്ന ഇസ്‍ലാമോഫോബിക് മാനസികാവസ്ഥയും കോർപറേറ്റ് നരഭോജനത്തിന്റെ ആർത്തിയും ഒത്തുചേർന്നാൽ തങ്ങൾ എപ്പോഴും വിജയിച്ചുകൊണ്ടേയിരിക്കും എന്ന ‘ഇസ്രായേൽ അമേരിക്ക’യുടെ അളിഞ്ഞ മേൽക്കോയ്മാ ശുഭാപ്തിവിശ്വാസത്തിന്റെ കരിഞ്ഞമണമാണ്, ഇറാനുനേരെയുള്ള ആക്രമണ പശ്ചാത്തലത്തിൽ ചെറിയതോതിലെങ്കിലും വ്യാപിച്ചുകൊണ്ടിരിക്കുന്നത്.
തങ്ങൾക്ക് എവിടെയും ‘എന്തുമാവാം’ എന്ന ‘എവരിതിങ്-ഗോസ്-ഇസ’ത്തിന്, പൂർണവിരാമമല്ലെങ്കിലും ഒരു അർധവിരാമമെങ്കിലും ഇടാനായില്ലെങ്കിൽ, ലോക ജനതയാകെ കൂടുതൽ പ്രതിസന്ധിയിലേക്ക് വീഴും! ഹമാസും ഇസ്രായേലും യുദ്ധത്തിൽനിന്ന് പിന്മാറണം, ഇറാനും ഇസ്രായേലും യുദ്ധത്തിൽനിന്ന് പിന്മാറണം എന്നീ പ്രകാരമുള്ള പതിവ് വായ്ത്താരികൾ അവസാനിപ്പിക്കാനുള്ള ധീരതവേണം. ‘This is not a balanced book’ എന്ന് ഇസ്രായേൽ കള്ളങ്ങൾ പൊളിക്കുന്ന തന്റെ, ‘Ten Myths About Israel’ എന്ന പുസ്തകത്തിൽ ഇലാൻ പപ്പേ എഴുതിയതെങ്കിലും ഉള്ളിൽത്തട്ടി ഒരാവർത്തി വായിക്കണം. വേട്ടക്കാരുടെ കള്ളക്കണ്ണീരിനും ഇരകളുടെ ജീവിതമുരുകി വാർന്നുവീഴുന്ന കണ്ണീരിനും ആശയകമ്പോളത്തിന്റെ ജനപ്രിയ വേലിയേറ്റ-വേലിയിറക്ക സ്വഭാവം പരിഗണിച്ച് വിലയിടുന്ന അശ്ലീല സ്വഭാവത്തിന് ധൈഷണികർ സ്വന്തം അന്വേഷണ ലോകത്തിലെങ്കിലും അന്ത്യം കുറിക്കണം.
സമവാക്യത്തിന്റെ ശ്മശാനത്തിൽ ആജീവനാന്തം കഴിഞ്ഞുകൂടാമെന്ന കരാർ പല കാരണങ്ങളാൽ ഉണ്ടാക്കേണ്ടിവന്നിട്ടുണ്ടെങ്കിൽ, അതെല്ലാം വലിച്ചുകീറി സ്വന്തം മുഖത്തേക്കും മനസ്സിലേക്കും ഇനിയും എറിയാതിരുന്നാൽ ‘ഇസ്രായേൽ അമേരിക്ക’ എന്നൊരു പുതിയ രാഷ്ട്രംകൂടി പഴയ അമേരിക്കക്കും ഇസ്രായേലിനുമൊപ്പം പിറന്നു കഴിഞ്ഞിരിക്കുന്നു എന്ന് കണ്ടെത്താൻ കഴിയില്ല! കേളന്മാർ, അഥവാ ‘കീഴാളർ’ ഒന്നിച്ചുനിന്ന് ഏത് പാലത്തിന് മുകളിൽനിന്നും കുലുങ്ങിയാൽ, ഏത് മേൽക്കോയ്മാ പാലവും അതോടെ പൊളിയും! കേളൻ കുലുങ്ങിയാലും പാലം പൊളിയില്ലെന്ന പഴഞ്ചൊല്ല് അതോടെ പൊളിഞ്ഞ് പഞ്ചറാവും! െബ്രഹ്തിന്റെ പ്രസിദ്ധമായ ‘ഒരു ജർമൻ യുദ്ധ പാഠപുസ്തകത്തിൽ’ (From a German War Primer) പറയുന്നതുപോലെ, ‘പട്ടാളക്കാരും മനുഷ്യരാണ്.’ കൽപനകൾക്കും അനുസരണങ്ങൾക്കുമിടയിൽനിന്ന് ഇടക്കെങ്കിലും അവർക്കും ‘ചിന്തിക്കാൻ’ കഴിയും!
യുദ്ധക്കൊതിയനായ ജനറൽ, പട്ടാളക്കാർ വളരെ പ്രയോജനമുള്ളവരാണ്. അവർക്ക് നിങ്ങൾ നിർദേശിക്കുംവിധം പറക്കാനും ആളെ നന്നായി കൊന്നൊടുക്കാനും കഴിയും.
പക്ഷേ, ചോരക്കൊതിയനായ ജനറൽ, അവർക്കൊരു തകരാറുണ്ട്, അവരെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിൽ ഒരു ന്യൂനതയുണ്ട്: അവർക്ക് ചിന്തിക്കാനും കഴിയും. General, man is very useful/ He can fly and he can Kill/ But he has one defect: He can think... (‘From a German War Primer’) ആ വിധം ചിന്തിക്കാനുള്ള മനുഷ്യരുടെ കഴിവിനെ തകർക്കുന്ന േസ്രാതസ്സായി പ്രവർത്തിക്കുന്ന സാമ്രാജ്യത്വ സയണിസ്റ്റ് ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തെ എതിരിടുന്ന, സമസ്ത ജനായത്ത മാനവിക ചിന്തകളെയും മേൽക്കോയ്മയുടെ മില്ലിലിട്ട് ചമ്മന്തിയാക്കുന്ന സാമ്രാജ്യത്വ േദ്രാഹപ്രവർത്തനങ്ങളെ നിരന്തരം നേരിടാതെ, അതിർത്തിയിൽ വെടിയൊച്ച മുഴങ്ങുമ്പോൾ മാത്രം ഞെട്ടിയുണർന്ന് സമാധാന പ്രമേയം സാവധാനം പാസാക്കുന്നത് നല്ലതാണെങ്കിലും, അതുകൊണ്ട് വലിയ പ്രയോജനമൊന്നുമുണ്ടാവാൻ പോവുന്നില്ല!
സമവാക്യത്തിന്റെ പൂന്തോപ്പിൽനിന്ന്, സമാധാന നീതിയുടെ പൂക്കൾ വിടരുകയില്ല. സമവാക്യത്തിന് ചിന്തയുടെ സ്തംഭനം മാത്രമാവാനല്ല, ചൂതാട്ടകേന്ദ്രമാവാനും കഴിയും! ‘കുളിമുറിയിൽ എല്ലാവരും നഗ്നരാണെന്ന കുളിസിദ്ധാന്തവും’, ‘ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങി’യെന്ന പച്ചക്കറിസിദ്ധാന്തവും, രണ്ടുകൂട്ടരും ഒരുപോലെ കുറ്റക്കാർ എന്ന സമവാക്യമൊപ്പിക്കൽ സർക്കസും വല്ലാതെ ദുർഗന്ധം പരത്തിക്കഴിഞ്ഞ ഒരു പശ്ചാത്തലത്തിൽ, കാര്യങ്ങളുടെയൊന്നും വേരിലോളം കടന്നുചെന്ന് കാണാതെ, ‘തത്തമ്മേ പൂച്ചപൂച്ച’ എന്ന് പറഞ്ഞുകൊണ്ടേയിരുന്ന; ആ പഴയ തത്തമ്മപോലും ‘തത്തമ്മേ പൂമ പൂമ’ എന്ന് തിരുത്തിക്കഴിഞ്ഞൊരു കാലത്ത്, ചുമ്മാ ആ ആവർത്തന പഴയ പൂച്ച പൂച്ച സമവാക്യം മാത്രം പറഞ്ഞുകൊണ്ടേയിരിക്കുന്നത്, ഒത്തുതീർപ്പിനുള്ള ഒരൊരുക്കത്തേയുമല്ല, സ്വയം ചീഞ്ഞുപോവലിനുള്ള സന്നദ്ധതയെയാണ് ആഘോഷിക്കുന്നത്.
‘നീ സത്യം കണ്ടെത്തും, സത്യം നിന്നെ സ്വതന്ത്രമാക്കും’ എന്ന മഹത്തായ ബൈബിൾ വാക്യത്തെപ്പോലും സ്വന്തം പരസ്യമാക്കിയ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയും അതിന്റെ വാലിൽ സൗകര്യംപോലെ എണ്ണ തേച്ചും തേക്കാതെയും ഊഞ്ഞാലാടുന്ന മൊസാദ് ബാലഗോപാലന്മാരും കൂടി ലോകത്തെ പലകാലങ്ങളിലായി കുട്ടിച്ചോറാക്കിയ കഥകളറിഞ്ഞിട്ടും, ഏതോ അന്യഗ്രഹജീവികളെന്നപോലെ, ‘ചെമ്മേ ചെഞ്ചെമ്മേ’ ഈണത്തിൽ ഇസ്രായേൽ അമേരിക്ക സ്തുതി ചിലർ തുടർന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ, ‘കാലം’ അവരെ നാളെയല്ല, ഇന്നുതന്നെ വിളിക്കാൻ പോകുന്നത് ‘അയ്യോ പാവം’ എന്നായിരിക്കില്ല. മറിച്ച്, ‘മെഗാ അശ്ലീലങ്ങൾ’ എന്നായിരിക്കും! ഗ്യോർഗി സഗ്ലോവ എഴുതിയ പഴയൊരു പുസ്തകത്തിന്റെ പേര്, ‘യുദ്ധം അവർക്കൊരു ബിസിനസ്’ എന്നാണ് (War is Their Business). അതിലൊരിടത്ത്, ‘ലാഭത്തിനുവേണ്ടിയുള്ള കളികൾ’ എന്ന് സാമ്രാജ്യത്വ യുദ്ധങ്ങളെ വിശേഷിപ്പിച്ചുണ്ട്. (Games for Profit).
ഏത് യുദ്ധ ചപ്പുചവറുകളെയും ചന്തമുള്ളതാക്കുകയും എന്നിട്ടത് ആസ്വദിക്കാനും മറ്റെല്ലാം മറക്കാനുമാണ് സാമ്രാജ്യത്വവും സയണിസവും ഫാഷിസവും നിരന്തരം ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നത്. ‘ഒരു വലിയ യുദ്ധം സ്വാഗതാർഹം’ എന്ന് ഇന്ത്യൻ നവ ഫാഷിസ്റ്റുകളും ‘രക്തംകൊണ്ട് ചിന്തിക്കുക’ എന്ന് ക്ലാസിക്കൽ ഫാഷിസ്റ്റുകളും അങ്ങനെത്തന്നെ അങ്ങനെത്തന്നെ എന്നാർത്ത് ഉല്ലസിച്ചുകൊണ്ട്, മേൽപറഞ്ഞവരുടെയൊക്കെ വീരസ്യപ്രകടനത്തിനാവശ്യമായ നാനാതരത്തിലുള്ള മിസൈൽ ചപ്പാത്തിയും, അയേൺ ഡോം അപ്പവും വിചിത്ര രുചികളുള്ള വിഭവങ്ങളും മറ്റും മറ്റും വിളമ്പിക്കൊണ്ടും; അതിനകമ്പടി സേവിക്കാനാവശ്യമായ വെറുപ്പും നുണയും മുൻവിധികളും കലയിലും ശാസ്ത്രത്തിലും ചരിത്രത്തിലും എന്തിന് ‘സർബത്തിൽ’പോലും കുത്തിക്കലക്കിയുള്ള കുടിലതകൾക്കെതിരെയുള്ള സമരങ്ങൾ, യുദ്ധരഹിത കാലത്തെക്കുറിച്ചുള്ള ‘കിനാവുകൾ’ക്കെങ്കിലും കരുത്ത് പകരും.
‘മനുഷ്യത്വത്തെ ആഘോഷിക്കുക, മറ്റെല്ലാം മറക്കുക’ (Remember your humanity and forget the rest) എന്ന് റസ്സൽ. അമേരിക്കയുടെ വിയറ്റ്നാം അധിനിവേശ കാലത്ത് തെരുവുകളിലും കാമ്പസിലും ‘Invest in peace, not war’; ‘Let hope bloom, Not Bombs’ തുടങ്ങി എത്രയെത്രയോ സമാധാന മുദ്രാവാക്യങ്ങൾക്കും യുദ്ധവിരുദ്ധ ചിത്രങ്ങൾക്കും പോസ്റ്ററുകൾക്കും പ്രകടനങ്ങൾക്കും സാക്ഷ്യം വഹിച്ച കേരളത്തിൽപോലും ചെറിയൊരു വിഭാഗം ഇപ്പോൾ, മൊസാദിന്റെ ചാരശേഷിയിലും അമേരിക്ക പഴയ ഇസ്രായേലിന് കനിഞ്ഞ് നൽകിയ ‘അയേൺ ഡോമിന്റെ’ കരുത്തിലും ആശ്വാസംകൊള്ളുന്ന അളിഞ്ഞ ഒരവസ്ഥയാണ് കരുത്താർജിച്ചുകൊണ്ടിരിക്കുന്നത്!
മുമ്പ് അമേരിക്ക കിഴിച്ചാൽ ഇസ്രായേൽ വട്ടപൂജ്യം എന്നായിരുന്നു. ആർക്കും കീഴ്പ്പെടുത്താൻ കഴിയുംവിധം നിസ്സഹായർ. എന്നാലിപ്പോൾ രൂപപ്പെട്ട പുതിയ ഇസ്രായേൽ അമേരിക്ക എന്ന ഐക്യരാഷ്ട്രസഭയുടെയും ലോകരാഷ്ട്രങ്ങളുടെയും കണ്ണുവെട്ടിച്ച് രൂപംകൊണ്ട് കഴിഞ്ഞ കണക്കിൽ കൊള്ളാത്ത രാഷ്ട്രമല്ലാത്ത പുതിയ ആ രാഷ്ട്രത്തിൽനിന്ന്, അതായത് ഇസ്രായേൽ അമേരിക്കയിൽനിന്ന്, അമേരിക്ക കിഴിച്ചാലും അവശേഷിക്കുന്നത് വെറും പൂജ്യമല്ല, ‘വെട്ടുപൂജ്യമാണ്’. ഇസ്രായേൽ അമേരിക്ക എന്ന ഇസ്രായേലിൽനിന്ന് എത്ര കിഴിച്ചാലും കിഴിയാത്ത, കിഴിഞ്ഞുപോവാനാവാത്ത ആ പുതിയ പൂജ്യത്തെ, തൽക്കാലം മറ്റൊരു പേര് കിട്ടുന്നതുവരെ വിധ്വംസകതയുടെ പരമാവധി എന്ന അർഥത്തിൽ ‘വെട്ടുപൂജ്യം’ എന്ന് വിളിക്കാവുന്നതാണ്!
‘ജനങ്ങൾക്കുവേണ്ടി ജനങ്ങളാലുള്ള ഭരണം’ എന്ന് അബ്രഹാം ലിങ്കൺ മുമ്പ് ആവേശപൂർവം നിർവചിച്ച ജനായത്തം ഇന്ന് ആയുധ കമ്പനികൾക്കുള്ള ജയ് വിളികളായി മാറുകയാണ്. ‘ഡ്യൂപോണ്ടിനുവേണ്ടി ജനറൽ ഇലക്ട്രിക്സിനാലുള്ള ജനറൽ മോട്ടോഴ്സിന്റെ ഭരണം’ എന്നുള്ളതാണെത്ര ഇപ്പോഴുള്ള അമേരിക്കൻ ജനായത്തത്തിന്റെ പുതിയ നിർവചനം!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.