ബിംബവത്കൃത കഥകളുടെ മാന്ത്രിക ലോകം
text_fieldsസാഹിത്യത്തിൽ ഏറ്റവും ക്ലേശകരമായ രചനാനിർമിതികളിലൊന്ന് ചെറുകഥാ രചനയാണ്. മറ്റൊന്ന് കവിതയെഴുത്തും. ചെറിയൊരു കാൻവാസിൽ വിശാലമായ ലോകത്തെ വരച്ചിടാനുള്ള ശ്രമകരമായ പ്രവൃത്തിയാണ് ചെറുകഥയെഴുത്ത്. സാഹിത്യത്തിലെ വിവിധ ശാഖകളെ പരിശോധിക്കുമ്പോൾ, കവിതകളാണ് ബിംബങ്ങളാൽ സമൃദ്ധമാകുന്നത്. എന്നാൽ, അപൂർവമായി ചില കഥാകൃത്തുകൾ തങ്ങളുടെ കഥകളെ ബിംബങ്ങൾകൊണ്ട് അലങ്കരിക്കാറുമുണ്ട്.
നേർരേഖയിൽ കഥപറഞ്ഞ് പോകുന്നതിന് പകരം, കഥയിലെ ഓരോ വാചകങ്ങളിലും വൈവിധ്യമാർന്ന വായനക്കുള്ള ദിശാസൂചിക നൽകിക്കൊണ്ടാണ്, അത്തരം കഥാകൃത്തുകൾ രചന നിർവഹിക്കുന്നത്. മലയാള ചെറുകഥയിലെ ഇങ്ങേത്തലമുറയിൽപെട്ട ഹുസ്ന റാഫി കഥയെഴുത്തിന് തിരഞ്ഞെടുത്തിരിക്കുന്നത് പ്രസ്തുത രീതിയാണ്. ബിംബസമൃദ്ധമായ കഥകളുടെ സമാഹാരമാണ് ഹുസ്നയുടെ ‘വാർസ് ഓഫ് ദി റോസസ്’.
വാചകങ്ങളെ കുറുക്കി, ആശയങ്ങളെ വിപുലപ്പെടുത്തുന്ന സർഗപ്രക്രിയയാണ് ഈ കഥാസമാഹാരത്തിൽ ഹുസ്ന പരീക്ഷിച്ചിട്ടുള്ളത്. രചനാസങ്കേതം കൊണ്ടും ആശയാവിഷ്കാരംകൊണ്ടും കഥാപരിസരംകൊണ്ടും ഒന്ന് മറ്റൊന്നിൽ നിന്ന് ബഹുദൂരം മാറി സഞ്ചരിക്കുന്നു എന്നതാണ് ഇതിലെ പത്ത് കഥകളുടെയും സവിശേഷത. ഒരേ സമയം കാലത്തോടൊപ്പം നിന്ന് കാലത്തിന്റെ മറുകരയിലേക്ക് വായനക്കാരെ നടത്താനുള്ള ശേഷിയും ഈ സമാഹാരത്തിലെ കഥകൾക്കുണ്ട്. കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെ ശിൽപചാരുതയോടെയാണ് കഥാകൃത്ത് ഓരോ കഥയിലും അടുക്കിവെച്ചത്.
മനോഹരമായ ഭാഷയുടെ ഉടയാടകളണിഞ്ഞ്, സൗന്ദര്യനൃത്തം ചെയ്യുന്ന കഥയാണ് ശീർഷക കഥയായ ‘വാർസ് ഓഫ് റോസസ്’. മഞ്ഞുകാലത്ത് പൂത്ത വയലറ്റ് നിറമുള്ള ഓർക്കിഡിന്റെ മനോഹാരിതയുള്ള കഥ എന്നതോടൊപ്പം തന്നെ, മഞ്ഞുപോലെ ആർദ്രതയുള്ള വൈകാരികതലങ്ങളും ഈ കഥക്കുണ്ട്. കഥ മനുഷ്യനെ ജീവിപ്പിക്കുന്നവിധം എങ്ങനെയെന്ന് ദൃശ്യചാരുതയോടെ ആവിഷ്കരിച്ച കഥകൂടിയാണിത്. സാങ്കൽപിക കഥയിലെ ഹെലനും കഥയിലെ യാഥാർഥ്യമായ വീനസും ഒന്നായി പരിവർത്തനപ്പെടുന്ന കാഴ്ചയുടെ സൗന്ദര്യവും ഈ കഥക്കുണ്ട്.
‘ഹെലന്റെ മുടിയിഴകളിൽ നര പൂക്കാൻ തുടങ്ങി’ എന്ന് പറയുമ്പോൾ, വാർധക്യമെന്നത് നരയുടെ പൂക്കാലമാണെന്നും പൂക്കാലമെന്നത് വസന്തകാലമാണെന്നും കഥാകൃത്ത് അടിവരയിടുന്നു. ജീവിത സായാഹ്നത്തെ ഇത്രമനോഹരമായി മറ്റാരാണ് വിശേഷിപ്പിച്ചിട്ടുണ്ടാവുക? ദാർശനികതയും മനഃശാസ്ത്രവും സാമൂഹികപരതയും ഒരേപോലെ സമ്മേളിപ്പിച്ച കഥയാണ് ‘ക്യാമലസ്’. ചുറ്റുപാടുകൾ ഒരാളെ എങ്ങനെ ഒരിക്കലും തിരിച്ചെടുക്കാനാകാത്തവിധം മാറ്റിമറിക്കുന്നു എന്നതിന്റെ നേർചിത്രം.
പാർശ്വവത്കരിക്കപ്പെട്ട ഒരു പെണ്ണിന്റെ നിസ്സഹായ ദൈന്യത, അത് കടലിനോളം ആഴമുള്ളതാണ്. ആ ആഴങ്ങളിലേക്ക് അവൾ വലിച്ചെറിയപ്പെട്ടത് സമൂഹത്തിന്റെ വിധികൽപനകൾ മൂലമാണ്. ‘ചുഴലികൂവ’ എന്ന കഥയിൽ കൂവ ഒരു രൂപകമായാണ് കഥാകൃത്ത് ചേർത്തുവെച്ചിട്ടുള്ളത്. ഇതിലെ പെൺകഥാപാത്രം ചുഴലിദീനത്തിൽ അകപ്പെട്ട്, കൂവച്ചെടികൾക്കിടയിൽ ചാപിള്ളയെ കുഴിച്ചിടുമ്പോഴാകട്ടെ, അവളുടെ അമ്മയുടെ വേരുകളിലേക്കാണ് ആ ഭ്രൂണം ചെന്നെത്തുന്നത്. ചുറ്റുപാടുകളുടെ പ്രഹരം താങ്ങാൻ കഴിയാതിരിക്കുമ്പോഴാണ്, ചുഴലി അതിന്റെ ഉടലുടമയെ വരിഞ്ഞു മുറുക്കി താഴെയിടുന്നത്. മനുഷ്യ ഗന്ധത്തോടൊപ്പം ചേർന്നുനിൽക്കുന്ന ഈ കഥ, മുറിവുണങ്ങാത്ത പെൺമനസ്സിന്റെ വായനകൂടിയാണ്.
പ്രണയത്തിന്റെയും ഭ്രാന്തിന്റെയും മധ്യേ നിന്നാണ് ഹുസ്ന ‘ചിമ്മാനി’ എന്ന കഥ പറയുന്നത്. സ്വർഗത്തിലെത്താൻ ‘അനക്ക് പിരാന്തുണ്ടോ’ എന്ന് കുഞ്ഞാനു ചോദിക്കുന്നുണ്ട് കഥാന്ത്യത്തിൽ. സ്വർഗം ഭ്രാന്തന്മാരുടെ ഒരു ലോകമാണെന്നും, അഥവാ ഭ്രാന്തന്മാർ മാത്രമുള്ള ഒരിടം സ്വർഗമാണെന്നും കഥാകൃത്ത് അടിവരയിടുന്നു. സാങ്കേതികത്വംകൊണ്ടോ രേഖാ നിർവചനംകൊണ്ടോ അല്ല, മറിച്ച് വൈകാരികമായി ബന്ധിതമാകുമ്പോഴാണ് ഓരോ ബന്ധവും ദൃഢമാകുന്നതെന്ന് ഈ കഥ സാക്ഷ്യപ്പെടുത്തുന്നു.
കാടിന്റെ മനോഹാരിതയോടൊപ്പം കാട്ടാളന്റെ മനഃസൗന്ദര്യവും ‘കുമ്പാലൻ കാടി’ൽ ഹുസ്ന ഒരേപോലെ വരച്ചിടുന്നുണ്ട്. നാട് വന്യമായിപ്പോയതുകൊണ്ടാണ്, ദക്ഷക്ക് കുമ്പാലനെയും കുമ്പാലൻകാടിനെയും ആസ്വദിക്കാൻ കഴിയുന്നത്. അതുകൊണ്ടാണ് കുമ്പാലന്റെ മണം അവളെ മത്തുപിടിപ്പിക്കുന്നത്. നിറയെ കുന്നിക്കുരു പൂക്കുന്ന കാട് കാണുകയെന്നത്, വധിക്കപ്പെടാൻ വിധിക്കപ്പെട്ട ഒരുവളുടെ അന്ത്യാഭിലാഷമാണ്. കാട് സ്ഫടികം പോലെ തെളിച്ചമുള്ളതും നാട് ഇരുട്ടുമാണെന്ന്, ഈ കഥയുടെ വായനയിൽ മനസ്സിലാകുന്നു.
പാപബോധം ഒരാളെ ആയുഷ്കാലം മുഴുവൻ വേട്ടയാടുന്നതിന്റെ ആവിഷ്കാരമാണ് ‘പൂതം’ എന്ന കഥ. മുത്തച്ഛൻ പൂതമാകുന്നതിന്റെയും മനുഷ്യനാകുന്നതിന്റെയും ദ്വിത്വാവിഷ്കാരമാണ് ഈ കഥ. ആറ്റബീവി ചെക്കന്റെ ദണ്ണം മാറാനാണ് പൂതത്തിന്റെയടുത്തേക്ക് പോകുന്നത്. പക്ഷേ, പിന്നീട് ആറ്റബീവി നിത്യവേദനയിലേക്കും പൂതം നിത്യ പാപബോധത്തിലും തളച്ചിടപ്പെടുന്നു. പെൺബാല്യത്തിന്റെ നൈർമല്യം നിറഞ്ഞൊഴുകുന്ന കഥയാണ് കാജ.
ഭ്രമാത്മകതയുടെ കഥ പറച്ചിലാണ് ‘തനാടോസ്’. ആദ്യന്തം ഉദ്വേഗം നിറച്ചാണ് കഥാരചന നിർവഹിച്ചിട്ടുള്ളത്. മരണത്തിന്റെ രുചിയെന്താണ്? അത് മധുരമായിരിക്കാനേ തരമുള്ളൂ. പരിചയമില്ലാത്ത എന്തോ ഒന്നിന്റെ മധുരം. ‘ബിയ്യുമ്മയുടെ കിനാവിലെ കടലിന് ചുകപ്പ് നിറമാകുമ്പോഴൊക്കെ, ബിയ്യുമ്മ അരിപ്പൊടി ഉരുട്ടി മുല്ല മൊട്ടുകളാക്കി.’ ഇത്തരം വാക് പ്രയോഗങ്ങൾ ഹുസ്നയുടെ കഥകളുടെ പൊതുസവിശേഷതയാണ്.
പലപ്പോഴും വിപരീതാർഥത്തിലുള്ള വാക്കുകൾ പരസ്പരം സംയോജിപ്പിച്ച് വായനക്കാരുടെ ആസ്വാദനതലത്തിൽ മഞ്ഞുവീഴ്ചയുണ്ടാക്കാൻ കഥാകൃത്തിന് സാധിക്കുന്നു. മുമ്പും പിമ്പും പറഞ്ഞ ആശയങ്ങൾകൊണ്ട് അത്തരം വാക്കുകൾക്ക് അർഥമുണ്ടാകുന്നു.
‘സുസ്സു’പോലെ ഭാഷക്ക് അപരിചിതമായ വാക്കുകൾ അവതരിപ്പിക്കുന്നുമുണ്ട് ഹുസ്ന. മലയാള കഥാലോകത്ത് എഴുത്തിന്റെ ശക്തിയും വൈവിധ്യവുംകൊണ്ട് വേറിട്ടു നിൽക്കാനും ആ ഇടം ശാശ്വതമാക്കാനും ഹുസ്നക്ക് കഴിയുമെന്ന് ഈ സമാഹാരത്തിലെ കഥകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.