പത്താം വയസ്സിൽ ആദ്യ സിനിമ, മികച്ച നടിക്കുള്ള മലയാളത്തിലെ ആദ്യ ദേശീയ അവാർഡ്; ഇതാണ് മലയാള സിനിമയുടെ 'ദുഃഖ പുത്രി'യായ തെലുങ്ക് നടി
text_fieldsമലയാള സിനിമയെ ഉന്നതിയിലേക്ക് എത്തിച്ചതിൽ നിർണായക പങ്കുവഹിച്ച മലയാളികളല്ലാത്ത അഭിനോതാക്കൾ നിരവധിയാണ്. ആദ്യ കാലത്ത് നടിമാരിൽ പലരും ഭാഷാഭേദമന്യേ അഭിനയിക്കുന്നവരായിരുന്നു. ഇന്നും ആ ട്രെന്‍റ് തുടരുന്നുണ്ട്. മലയാള സിനിമയിലേക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് കൊണ്ടുവന്നത് ഒരു തെലുങ്കുകാരിയാണ്. സ്‌ക്രീൻ അഭിനയത്തെ പുനർനിർവചിച്ച, പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ച, വരും തലമുറകളെ പ്രചോദിപ്പിച്ച ആ നടി മറ്റാരുമല്ല, ശാരദയാണ്.
മലയാള സിനിമയുടെ ദുഃഖ പുത്രി എന്നറിയപ്പെടുന്ന അവർ മികച്ച നടിക്കുള്ള മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡു നേടിയ രണ്ടാമത്തെ നടിയാണ് ശാരദ. നിലവിൽ ശാരദക്കൊപ്പം കങ്കണ റണാവത്ത് ആ സ്ഥാനം പങ്കിടുകയാണ്.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ തെനാലിയിൽ 1945 ജൂൺ 25ന് ജനിച്ച ശാരദ (സരസ്വതി ദേവി) വെങ്കിടേശ്വര റാവുവിന്റെയും സത്യവതിദേവിയുടെയും മകളാണ്. അമ്മയുടെ നിർബന്ധപ്രകാരം, ചെറുപ്പത്തിൽ തന്നെ ശാരദ സംഗീതം പഠിക്കാൻ തുടങ്ങിയതായി കേരള സർക്കാറിന്‍റെ വെബ്സൈറ്റിൽ പറയുന്നു. പക്ഷേ വൈകാതെ അവരുടെ താൽപ്പര്യങ്ങൾ നൃത്തത്തിലേക്ക് മാറി. ആറാം വയസ്സിൽ നൃത്തത്തിൽ ഔപചാരിക പരിശീലനം ആരംഭിച്ചു.
പിന്നീട് ചെന്നൈയിൽ മുത്തശ്ശിയോടൊപ്പം താമസിക്കുന്നതിനിടയിൽ അവർ നൃത്ത പരിശീലനം ഗൗരവമായി പിന്തുടർന്നു. അവരുടെ നൃത്ത സ്കൂളിലെ വിദ്യാർഥികൾ സിനിമകളിൽ അഭിനയിക്കുന്നത് സാധാരണമായിരുന്നതിനാൽ, ഒടുവിൽ ശാരദക്കും ഒരു ഓഫർ ലഭിച്ചു. പക്ഷേ ഭയം കാരണം അവർ അത് നിരസിച്ചു. പിന്നീട് 10 വയസ്സുള്ളപ്പോൾ അവർ സിനിമ അരങ്ങേറ്റം കുറിച്ചു, എൻടി രാമറാവുവും സാവിത്രിയും അഭിനയിച്ച സംവിധായകൻ പി. പുല്ലയ്യയുടെ കന്യാസുൽക്കം (1955) എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെയാണ് ശാരദ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.
അക്കിനേനി നാഗേശ്വര റാവു അഭിനയിച്ച ഇദ്ദരു മിത്രുലു (1961) എന്ന ചിത്രത്തിലൂടെ ഒരു ഉചിതമായ വേഷം ലഭിക്കാൻ പിന്നേയും ആറ് വർഷങ്ങൾ കൂടി എടുത്തു. താമസിയാതെ അവർ പ്രശസ്തിയിലേക്ക് ഉയർന്നു. തുടർച്ചയായി അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. ആത്മ ബന്ധുവു (1962), തോബുട്ടുവുലു (1963), മുരളി കൃഷ്ണ (1964) തുടങ്ങിയ ചിത്രങ്ങളിലെ അവരുടെ നിരവധി വേഷങ്ങൾ ഹാസ്യപരമായിരുന്നു. ഇതിനിടയിൽ, ശാരദ തമിഴിലും കന്നഡയിലും അരങ്ങേറ്റം കുറിച്ചു.
ഉദയ സ്റ്റുഡിയോയിലെ കുഞ്ചാക്കോയാണ് മലയാള സിനിമയിൽ ശാരദയെ പരിചയപ്പെടുത്തിയത്. 1965 ൽ പുറത്തിറങ്ങിയ ഇണപ്രാവുകൾ എന്ന ചിത്രത്തിലൂടെയാണ് അവർ മലയാള സിനിമയിൽ എത്തിയത്. സത്യൻ, പ്രേം നസീർ എന്നീ സൂപ്പർസ്റ്റാറുകൾക്കൊപ്പം അവർ അഭിനയിച്ചു. അതുവരെ അഭിനയിച്ചിരുന്ന വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായുരുന്നു ഇണപ്രാവുകളിലെ വേഷം.
ആ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖരായ നടന്മാരെ അഭിനയിച്ച സിനിമയാണെങ്കിലും, 20 വയസ്സുള്ള തെലുങ്ക് നടി തന്റെ ഹൃദയംഗമമായ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. അതൊരു ശക്തമായ യാത്രയുടെ തുടക്കം മാത്രമായിരുന്നു, താമസിയാതെ അവർക്ക് മലയാള സിനിമയിൽ നിന്ന് നിരവധി ഓഫറുകൾ ലഭിക്കാൻ തുടങ്ങി. അതിനുശേഷം വർഷങ്ങളോളം മലയാള സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ മറ്റ് ഭാഷകളിൽ നിന്ന് ഇടവേള എടുത്തു.
തുടർന്ന്, മുറപ്പെണ്ണ്, പകൽക്കിനാവ്, അർച്ചന തുടങ്ങിയ ചിത്രങ്ങളിൽ അവർ അസാധാരണമായ പ്രകടനങ്ങൾ നടത്തി. 1967-ൽ, പി. ഭാസ്കരന്റെ ഇരുട്ടിന്റെ ആത്മാവ്, പരീക്ഷ എന്നീ ചിത്രങ്ങളിലെ വൈവിധ്യമാർന്ന വേഷങ്ങളിലൂടെ അവർ തന്റെ അഭിനയ വൈഭവം പ്രകടമാക്കി.
വ്യത്യസ്തമായ ഒരു മലയാളി ഭാവം പ്രസരിപ്പിച്ച അവരുടെ വേഷവിധാനം, മികച്ച ലിപ് സിങ്കിങ്, പ്രേം നസീറുമായുള്ള ഓൺസ്ക്രീൻ കെമിസ്ട്രി, ആ കാലഘട്ടത്തിലെ മെലോഡ്രാമാറ്റിക് ആയ അഭിനയ ശൈലിക്ക് അനുസൃതമായി സങ്കീർണമായ വികാരങ്ങളുടെ അനായാസമായ ആവിഷ്കാരം എന്നിവയിലൂടെ ശാരദ വലിയ അംഗീകാരം നേടി. എം. എസ്. ബാബുരാജ് സംഗീതം നൽകിയ 'ഒരു പുഷ്പം മാത്രമെൻ' എന്ന ഗാനത്തിലെ പ്രകടനം, സിനിമ മേഖലയിലെ ഒരു പ്രമുഖ നടി എന്ന പദവി അവർക്ക് ഉറപ്പിച്ചു.
അസുരവിത്ത് (1968) പോലുള്ള മെലോഡ്രാമകളിലാണ് ശാരദയെ കൂടുതൽ അഭിനയിപ്പിക്കാൻ ശ്രമിച്ചതെങ്കിലും, ആഴത്തിൽ സ്പർശിക്കുന്ന വൈകാരിക പ്രകടനങ്ങൾ അവതരിപ്പിക്കാനുള്ള കഴിവിലൂടെ അവർ തന്‍റെ ചക്രവാളങ്ങൾ വികസിപ്പിച്ചു. കെ.എസ്. സേതുമാധവന്റെ സൈക്കോളജിക്കൽ ത്രില്ലറായ 'യക്ഷി'യിലെ രാഗിണി എന്ന കഥാപാത്രം ഇതിന് പ്രധാന ഉദാഹരണമാണ്. അതേ വർഷം തന്നെ, തോപ്പിൽ ഭാസി എഴുതിയ, എ. വിൻസെന്റിന്റെ തുലാഭാരത്തിൽ പ്രധാന വേഷങ്ങളിലൊന്ന് അവർ അവതരിപ്പിച്ചു. അത് ശാരദയുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയും മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളായി സ്ഥാപിക്കുകയും ചെയ്തു.
അങ്ങനെ, വെറും 23 വയസ്സുള്ളപ്പോൾ തുലാഭാരത്തിലൂടെ ശാരദക്ക് മികച്ച നടിക്കുള്ള ആദ്യത്തെ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. അതും അവർക്ക് അതുവരെ പൂർണമായി പ്രാവീണ്യം ലഭിച്ചിട്ടില്ലാത്ത ഒരു ഭാഷയിൽ. ഈ കഥാപാത്രം അവർക്ക് മലയാള സിനിമയുടെ ദുഃഖപുത്രി എന്ന പ്രതിച്ഛായ ഉറപ്പിച്ചു. തുലാഭാരം തമിഴ് (തുലാഭാരം), തെലുങ്ക് (മനുഷുലു മറാലി), ഹിന്ദി (സമാജ് കോ ബദൽ ദലോ) ഭാഷകളിലേക്ക് പുനർനിർമിച്ചപ്പോൾ, എല്ലാ സിനിമകളിലും അവർ തന്നെ തന്റെ വേഷം വീണ്ടും ചെയ്തു.
1972-ൽ, അന്ന് നവാഗതനായ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിൽ മധുവിനൊപ്പം നായികയായി അഭിനയിച്ചു. അതിലൂടെ മികച്ച നടിക്കുള്ള അവാർഡ് വീണ്ടും നേടി. 1970 കളിൽ തെലുങ്ക് സിനിമയിൽ കൂടുതൽ തവണ അഭിനയിച്ചെങ്കിലും മലയാളവുമായുള്ള ബന്ധം ശാരദ വിച്ഛേദിച്ചില്ല. ശ്രീ ഗുരുവായൂരപ്പൻ, സ്നേഹദീപമേ മിഴി തുറക്ക്, തിരുവോണം, ഹൃദയമേ സാക്ഷി, ഇതാ ഇവിടെ വരെ, ഓണപ്പുടവ, മണ്ണ് എന്നിങ്ങനെ അവിസ്മരണീയമായ പ്രകടനങ്ങൾ തുടർന്നു. 1977ൽ നിമജ്ജനം എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള മൂന്നാമത്തെ ദേശീയ ചലച്ചിത്ര അവാർഡ് ശാരദയെ തേടി എത്തിയത്.
1980 കളിൽ വളരെക്കുറച്ച് മലയാള സിനിമകളിൽ മാത്രമേ അവർ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം (1982), കെ.ജി. ജോർജിന്റെ ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് (1983), ഭരതന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (1987) തുടങ്ങിയ ചിത്രങ്ങൾ ഈ കാലയളവിൽ ഉള്ളതാണ്. 1990-കൾ മുതൽ, ശാരദ പത്തിൽ താഴെ മലയാള സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.