'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ'യിൽ ഷാരൂഖിന് പകരം സെയ്ഫ് അലി ഖാനായാലോ? സൂപ്പർഹിറ്റ് ചിത്രങ്ങൾ നിരസിച്ച ബോളിവുഡ് താരങ്ങൾ
text_fieldsനൃത്ത ചുവടുകൾ, പാട്ടുകൾ, നിറങ്ങൾ എന്നിവയാൽ സമ്പന്നമാണ് ബോളിവുഡ്. ബോളിവുഡ് സിനിമയുടെ ചരിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. 1913ൽ ദാദാസാഹിബ് ഫാൽക്കെ നിർമ്മിച്ച 'രാജാ ഹരിശ്ചന്ദ്ര' ആണ് ബോളിവുഡിലെ ആദ്യത്തെ മുഴുനീള നിശബ്ദ സിനിമ. 1940നും 1960നും ഇടയിലുള്ള കാലഘട്ടത്തെ ഇന്ത്യൻ സിനിമയുടെ സുവർണ്ണ കാലഘട്ടമായി കണക്കാക്കുന്നു. ബ്ലോക്ക്ബസ്റ്ററുകളായി മാറിയ വേഷങ്ങൾ അന്ന് അഭിനേതാക്കൾ നിരസിക്കുകയും പലപ്പോഴും ആ വേഷം ഏറ്റെടുത്ത അഭിനേതാക്കളുടെ കരിയർ ഉന്നതിയിലെത്തുന്നതും ബോളിവുഡിലെ സ്ഥിരം കാഴ്ചയാണ്. സൂപ്പർഹിറ്റ് ചിത്രങ്ങൾ നിരസിച്ച ബോളിവുഡ് താരങ്ങൾ ഇവരാണ്.
ഷാരൂഖ് ഖാൻ -3 ഇഡിയറ്റ്സ്
'3 ഇഡിയറ്റ്‌സ്' എന്ന ചിത്രത്തിൽ ആമിർ ഖാൻ അവതരിപ്പിച്ച റാഞ്ചോ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ഷാരൂഖ് ഖാനെയാണ് ആദ്യം സമീപിച്ചത്. എന്നാൽ അപ്രതീക്ഷിതമായുണ്ടായ പരിക്കുകൾ കാരണം അദ്ദേഹത്തിന് ആ വേഷം നിരസിക്കേണ്ടി വന്നു. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രം വിദ്യാഭ്യാസ സമ്പ്രദായത്തെ വെല്ലുവിളിക്കുന്ന മൂന്ന് എഞ്ചിനീയറിങ് വിദ്യാർഥികളുടെ കഥയാണ്. പിന്നീട് ആമിർ ഖാൻ ചെയ്ത ആ വേഷം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായും ബോക്സ് ഓഫീസ് ഹിറ്റായും മാറി.
കരീന കപൂർ-ഗോലിയോൺ കി രാസലീല രാം-ലീല
സഞ്ജയ് ലീല ബൻസാലിയുടെ 'ഗോലിയോൺ കി രാസലീല രാം-ലീല'യിൽ ദീപിക പദുക്കോണിന്റെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് കരീന കപൂറിനെയാണ്. പരസ്പരം പോരടിക്കുന്ന കുടുംബങ്ങൾക്കിടയിൽ നടക്കുന്ന ഒരു വികാരഭരിതമായ പ്രണയകഥയാണിത്. ഷെഡ്യൂളിലെ തിരക്കുകൾ കാരണം കരീനക്ക് അത് ചെയ്യാൻ സാധിച്ചില്ല. പിന്നീട് ദീപിക പദുക്കോണിന്‍റെ ലീല എന്ന കഥാപാത്രം അവളുടെ കരിയറിനെ നിർവചിക്കുന്ന ഒരു വേഷമായി മാറി. വ്യാപകമായ പ്രശംസ നേടുകയും മുൻനിര നടി എന്ന പദവി ഉറപ്പിക്കുകയും ചെയ്തു.
സെയ്ഫ് അലി ഖാൻ-ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ
രാജും സിമ്രാനും തമ്മിലുള്ള ക്ലാസിക് പ്രണയകഥയായ 'ദിൽവാലെ ദുൽഹാനിയ ലേ ജായേങ്കെ'യിൽ നായക വേഷം ചെയ്യാൻ ആദ്യം പരിഗണിച്ചത് സെയ്ഫ് അലി ഖാനെയാണ്. ഷൂട്ടിങ് തിരക്ക് കാരണം സെയ്ഫ് ആ വേഷം ഷാരൂഖിന് കൈമാറി. അങ്ങനെ ബോളിവുഡിലെ ആത്യന്തിക പ്രണയ നായകനായി ഷാരൂഖ് ഖാൻ മാറി. ആദിത്യ ചോപ്ര സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്ത ചിത്രങ്ങളിൽ ഒന്നാണ്.
അക്ഷയ് കുമാർ-ഭാഗ് മിൽഖാ ഭാഗ്
മിൽഖാ സിങ്ങിന്റെ ജീവചരിത്രമായ 'ഭാഗ് മിൽഖാ ഭാഗ്' എന്ന ചിത്രത്തിൽ അക്ഷയ് കുമാറിനായിരുന്നു പ്രധാന വേഷം വാഗ്ദാനം ചെയ്തത്. എന്നാൽ അദ്ദേഹം അത് നിരസിച്ചു. ഫർഹാൻ അക്തർ ആ വെല്ലുവിളി ഏറ്റെടുത്ത് മിൽഖാ സിങ്ങിന്റെ ജീവിതം അവതരിപ്പിച്ചു. രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത ഈ ചിത്രം നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടി, ആഖ്യാനത്തിനും പ്രകടനത്തിനും അവാർഡുകൾ നേടി.
കത്രീന കൈഫ് -യേ ജവാനി ഹേ ദീവാനി
ഹിമാലയൻ പാതയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന 'യേ ജവാനി ഹേ ദീവാനി'യിൽ രൺബീർ കപൂറിനൊപ്പം നായികയായി അഭിനയിക്കാൻ കത്രീന കൈഫിനെയായിരുന്നു ആദ്യം സമീപിച്ചിരുന്നത്. എന്നാൽ കത്രീന അത് നിരസിച്ചു. ദീപിക പദുക്കോൺ നൈനയായി അഭിനയിച്ചു. ദീപികയുടെയും രൺബീറിന്റെയും സ്‌ക്രീനിലെ രസതന്ത്രം ഇതിഹാസമായി മാറി, ചിത്രം വൻ ബോക്‌സ് ഓഫീസ് വിജയമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.