വിജയ് വന്നില്ല, ആരാധകർ പോയതുമില്ല! വേളാങ്കണ്ണി പള്ളിയിൽ 'ടി.വി.കെ' മുദ്രാവാക്യം വിളികളുമായി ആരാധകർ; പ്രാർത്ഥന തടസ്സപ്പെട്ടു
text_fieldsവിജയ്
നാഗപട്ടണം: രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ആത്മീയ യാത്രകളിലൂടെ വാർത്തകളിൽ നിറയുന്ന തമിഴ് സൂപ്പർ താരം വിജയ്‌യെ കാണാൻ വേളാങ്കണ്ണി പള്ളിയിൽ തടിച്ചുകൂടിയത് ആയിരക്കണക്കിന് ആരാധകർ. ശനിയാഴ്ച പുലർച്ചെ 4 മണി മുതൽ തന്നെ ആരാധകർ പള്ളി പരിസരത്ത് എത്തിയിരുന്നു. എന്നാൽ ആരാധകരെ നിരാശപ്പെടുത്തി താരം എത്തിയില്ല. എന്നാൽ ആരാധകരുടെ ആവേശം അതിരുവിട്ടതോടെ പള്ളിയിലെ വിശുദ്ധ കുർബാനയും പ്രാർത്ഥനാ ചടങ്ങുകളും തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി.
പുലർച്ചെ 5 മണിയോടെ പള്ളിയുടെ വാതിലുകൾ തുറന്നപ്പോൾ അകത്തേക്ക് ഇരച്ചുകയറിയ ആരാധകർ ബലിപീഠത്തിന് മുന്നിൽ നിന്ന് 'ടി.വി.കെ, ടി.വി.കെ’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു. പള്ളിക്കകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കർശന നിരോധനമുണ്ടായിട്ടും പലരും മൊബൈൽ കാമറകൾ ഓൺ ചെയ്താണ് ബഹളം വെച്ചത്. ഇതോടെ നിശ്ചയിച്ചിരുന്ന കുർബാന വൈകുകയും വിശ്വാസികൾ ബുദ്ധിമുട്ടുകയും ചെയ്തു. ഒടുവിൽ വൈദികർ ഇടപെട്ട് ആരാധകരെ ശാന്തരാക്കിയ ശേഷമാണ് പ്രാർത്ഥനാ ചടങ്ങുകൾ തുടരാനായത്.
വേളാങ്കണ്ണി മാതാ പള്ളിയിലും നാഗൂർ ദർഗയിലും വിജയ് സന്ദർശനം നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരാധകർ ഒഴുകിയെത്തിയത്. ജനത്തിരക്ക് കാരണം പള്ളിയുടെ വാതിലുകൾ തുറക്കാനോ തിരക്ക് നിയന്ത്രിക്കാനോ അധികൃതർക്ക് സാധിച്ചില്ല. വിജയ് എത്തില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടും മണിക്കൂറുകളോളം ആരാധകർ പള്ളി പരിസരത്ത് വിജയ് വിളികളുമായി തുടർന്നത് താരത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷിർദ്ദി സായിബാബ ക്ഷേത്രത്തിലും തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലും വിജയ് സന്ദർശനം നടത്തിയിരുന്നു. മേയ് 4 തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് താരത്തിന്റെ ഈ തീർത്ഥാടന യാത്രകൾ. തമിഴ്‌നാടിന്റെ സാംസ്‌കാരിക പാരമ്പര്യമായ മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കുക എന്നതായിരുന്നു ഈ സന്ദർശനങ്ങളുടെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം.
വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകൻ' വലിയ പ്രതിസന്ധികളെയാണ് നേരിടുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് പലതവണ മാറ്റിവെച്ചിരുന്നു. ഇതിനിടയിലാണ് സിനിമ ഓൺലൈനിൽ ചോർന്നത് സിനിമാ വ്യവസായത്തെ ഞെട്ടിച്ചിരിക്കുന്നത്.
സിനിമ ചോർന്നതിലൂടെ നിർമാതാക്കൾക്ക് ഏകദേശം 300 മുതൽ 400 കോടി രൂപയുടെ വരെ നഷ്ടം ഉണ്ടായേക്കാമെന്ന് പ്രമുഖ വിതരണക്കാരൻ തിരുപ്പൂർ സുബ്രഹ്മണ്യം പറഞ്ഞു. ഇത് ബോക്സ് ഓഫീസ് കളക്ഷനെ മാത്രമല്ല, സിനിമയുടെ ഒ.ടി.ടി, സാറ്റലൈറ്റ് അവകാശങ്ങളെയും ബാധിക്കുമെന്നാണ് ആശങ്ക. പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

