വിജയ് മുഖ്യമന്ത്രിയായതിൽ അഭിമാനം, നല്ല കാര്യങ്ങളാണ് സംഭവിക്കുന്നത്; താൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ആർ. മാധവൻ
text_fieldsതമിഴ്‌നാട് രാഷ്ട്രീയ രംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ആർ. മാധവൻ. തന്റെ ദീർഘകാല സുഹൃത്തായ നടൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിൽ സന്തോഷം പ്രകടിപ്പിച്ച മാധവൻ, സംസ്ഥാനത്ത് നല്ല കാര്യങ്ങളാണ് സംഭവിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംവിധായകൻ കെ.എസ്. രവികുമാറുമായി സംസാരിക്കവെയാണ് മാധവൻ തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളും നിലപാടുകളും വ്യക്തമാക്കിയത്.
തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മാധവൻ വലിയ പ്രതീക്ഷയാണ് പങ്കുവെച്ചത്. ‘നല്ല കാര്യങ്ങളാണ് സംഭവിക്കുന്നത്. ഇത്ര പെട്ടെന്ന് മാറ്റങ്ങൾ വരുമെന്ന ആത്മവിശ്വാസം ഇപ്പോൾ നമുക്കുണ്ട്. വിജയ്‌യെ എനിക്ക് വളരെ നന്നായി അറിയാം. ഇപ്പോൾ അദ്ദേഹത്തെ സിഎം വിജയ് എന്ന് വിളിക്കേണ്ടിയിരിക്കുന്നു. ഞങ്ങൾ സുഹൃത്തുക്കളാണ്’ മാധവൻ പറഞ്ഞു. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വേളയിൽ മാധവൻ ഇൻസ്റ്റാഗ്രാമിലൂടെ ആശംസകൾ നേർന്നിരുന്നു.
‘എനിക്ക് വളരെ അഭിമാനമുണ്ട്. രാഷ്ട്രീയം ഒരു ഇരുതല മൂർച്ചയുള്ള വാളാണ്. നിങ്ങൾ നല്ലത് ചെയ്താൽ വിമർശിക്കപ്പെടും. തെറ്റ് ചെയ്താലും വിമർശിക്കപ്പെടും. നിങ്ങൾ എന്തു ചെയ്താലും, നിങ്ങളെ വിമർശിക്കാൻ എപ്പോഴും ഒരു വിഭാഗം ഉണ്ടാകും. നമ്മുടെ മനസ്സിൽ സേവനത്തിന്റെ ചിന്ത ആവശ്യമാണ്. ഇന്ന്, അധികാരത്തിന്റെ ചിന്ത അവസാനിച്ചു. എനിക്കത് ഇല്ല. ജനങ്ങളെ നയിക്കാനും മുഖ്യമന്ത്രിയാകാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ആ കാര്യത്തിൽ സ്വാർത്ഥനാണ്’ മാധവൻ പറഞ്ഞു.
സമൂഹത്തിന് തന്റേതായ രീതിയിലും സ്വന്തം കഴിവിന്റെ പരമാവധിയിലും സംഭാവനകൾ നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എനിക്കറിയാവുന്ന നല്ല കാര്യങ്ങൾ ഞാൻ തുടർന്നും ചെയ്യും എന്ന അദ്ദേഹത്തിന്റെ വാക്കുകൾ, അധികാര കസേരകളേക്കാൾ സ്വന്തം പ്രവർത്തനങ്ങളിലൂടെയുള്ള മാറ്റമാണ് അദ്ദേഹം ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കുന്നു.
തുടക്കം മുതലേ രാഷ്ട്രീയത്തെക്കുറിച്ചോ അതിന്റെ സങ്കീർണ്ണമായ പ്രവർത്തനരീതികളെക്കുറിച്ചോ തനിക്ക് ശരിയായ ധാരണയോ വലിയ അവഗാഹമോ ഉണ്ടായിരുന്നില്ല എന്ന് മാധവൻ യാതൊരു മടിയുംകൂടാതെ തുറന്നുപറയുന്നു. ആ രംഗത്ത് തനിക്ക് വലിയ അറിവില്ലെന്ന യാഥാർത്ഥ്യം അദ്ദേഹം വിനയത്തോടെ അംഗീകരിക്കുന്നുണ്ട്.
രാഷ്ട്രീയത്തിൽ നേരിട്ട് പ്രവേശിക്കാൻ താൽപ്പര്യമില്ലെങ്കിലും, ജനാധിപത്യ സംവിധാനത്തെയും അതിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെയും എങ്ങനെ കാണണം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ജനങ്ങൾ വോട്ടുചെയ്ത് തിരഞ്ഞെടുക്കുന്ന വ്യക്തികളെ എപ്പോഴും ആദരിക്കുകയും ബഹുമാനിക്കുകയും വേണമെന്ന ബോധ്യം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

