ശ്വേതക്ക് പിന്തുണ; ‘അമ്മ’യിൽ നിന്ന് രാജിവെച്ച് മല്ലിക സുകുമാരൻ
text_fieldsഅമ്മയിലെ വിവാദങ്ങൾക്ക് പിന്നാലെ സംഘടനയിൽ നിന്ന് രാജിവെച്ച് മുതിർന്ന നടി മല്ലിക സുകുമാരൻ. നടി ശ്വേതാ മേനോനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ചാണ് മല്ലിക സുകുമാരൻ രാജി പ്രഖ്യാപിച്ചത്.
ശ്വേതാ മേനോനെതിരെ നടന്ന നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് നടി മാല പാർവതിയാണെന്നും, കഴിഞ്ഞ 15 ദിവസമായി ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നുവെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ശ്വേതയെ പുറത്താക്കുന്നതിനായുള്ള അവിശ്വാസ പ്രമേയത്തിന് ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. ഇക്കാര്യം മാല പാർവതിയാണ് തന്നെ വിളിച്ച് അറിയിച്ചതെന്നും, നടന്മാരായ സിദ്ദിഖും രഞ്ജി പണിക്കരും ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഇക്കാര്യം വിളിച്ചുപറയുന്നതെന്ന് മാല പാർവതി വ്യക്തമാക്കിയതായും മല്ലിക കൂട്ടിച്ചേർത്തു.
സംഘടനയിൽ കണക്ക് അവതരിപ്പിക്കാത്തതുകൊണ്ടല്ല ശ്വേതാ മേനോൻ രാജിവെച്ചതെന്നും മറിച്ച്, യോഗത്തിൽ നടന്ന മോശമായ സംഭവവികാസങ്ങളാണ് അതിന് കാരണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. യോഗത്തിൽ ബാബുരാജ് ശ്വേതാ മേനോനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചു. ബി.ജെ.പിക്ക് സ്ഥാനാർഥിയെ കൊടുക്കലാണ് ശ്വേതയുടെ ജോലിയെന്നായിരുന്നു ബാബുരാജിന്റെ പരാമർശം. ഇതിന് പിന്നാലെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്.
യോഗത്തിൽ ശ്വേതയെ അനുകൂലിച്ച് സംസാരിക്കാൻ ആരെയും അനുവദിച്ചില്ല. ശ്വേതയെ പിന്തുണച്ച് സംസാരിക്കാൻ എഴുന്നേറ്റവരുടെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങുന്ന സാഹചര്യം വരെ ഉണ്ടായി. ഈ സാഹചര്യത്തിൽ സംഘടനയിലെ സീനിയർ അംഗങ്ങൾ ഉടൻ ഇടപെടണമെന്നും മല്ലിക സുകുമാരൻ ആവശ്യപ്പെട്ടു. ഈ സംഭവവികാസങ്ങളിൽ പ്രതിഷേധിച്ചാണ് താൻ അമ്മയിൽ നിന്ന് രാജിവെക്കുന്നതെന്നും മല്ലിക വ്യക്തമാക്കി.
17 അംഗ ഭരണ സമിതി രാജിവെച്ചതിനെ തുടർന്ന് സംഘടനയുടെ ഭാവി കാര്യങ്ങൾക്കായി രമേഷ് പിഷാരടി കൺവീനറായി അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി ഡേവിഡ്, കൃഷ്ണ പ്രഭ, ആശ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
ഏതാനും മാസമായി ‘അമ്മ’യുടെ തലപ്പത്ത് രൂപംകൊണ്ട കാർമേഘങ്ങളാണ് ഞായറാഴ്ചത്തെ യോഗത്തോടെ പൊട്ടിത്തെറിയിലെത്തിയത്. ഞായറാഴ്ച പൊതുയോഗം ആരംഭിച്ചപ്പോൾ തന്നെ നിലവിലെ സമിതിക്കെതിരെ അംഗങ്ങൾ ആരോപണവുമായി രംഗത്തുവന്നു. 500ഓളം അംഗങ്ങളുള്ള ‘അമ്മ’യുടെ പൊതുയോഗത്തിന് എത്തിയത് 200ഓളം അംഗങ്ങൾ മാത്രമാണ്. ഇവരിൽ ഭൂരിഭാഗവും നിലവിലെ ഭരണസമിതിക്കെതിരെ രംഗത്തുവന്നതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

