‘എന്‍റെ സുഹൃത്തും സഹോദരനുമായിരുന്നു’; നടൻ സന്തോഷ് കെ. നായരുടെ വേർപാടിൽ മോഹൻലാൽ
text_fieldsസന്തോഷ് കെ. നായർ
തന്റെ പ്രിയപ്പെട്ട സുഹൃത്തും സഹോദരനുമായ നടൻ സന്തോഷ് കെ. നായരുടെ വിയോഗത്തിൽ വേദനയോടെ മോഹൻലാൽ. കോളജ് കാലം മുതലുള്ള ആത്മബന്ധം അനുസ്മരിച്ച താരം, സന്തോഷിന്റെ മരണം തനിക്ക് വലിയ ആഘാതമാണെന്ന് കുറിച്ചു. ഇന്ന് രാവിലെ അടൂർ ഏനാത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് സന്തോഷ് കെ. നായർ അന്തരിച്ചത്. തലയെടുപ്പുള്ള വ്യക്തിത്വത്തിന് ഉടമയായ ഒരു നല്ല മനസ്സിനെയാണ് നഷ്ടമായതെന്ന് മോഹൻലാൽ തന്റെ അനുശോചന കുറിപ്പിൽ വ്യക്തമാക്കി
‘ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്‍റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്‍റെയുടമ. സന്തോഷിന്‍റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍’ എന്നാണ് മോഹൻലാൽ കുറിച്ചത്.
എം.സി റോഡിൽ രാവിലെ 6.30 ഓടെ അടൂർ ഏനാത്ത് വെച്ചാണ് അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, ലോറി ഡ്രൈവർ സുധീഷ് ചികിത്സയിലാണ്. കാർ നിയന്ത്രണം വിട്ടതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ.ഇപ്പോൾ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന മോഹിനിയാട്ടം ഉൾപ്പെടെ നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
നൂറിലധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള സന്തോഷ് കെ. നായർ, നിലവിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'മോഹിനിയാട്ടം' എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്. സ്വാഭാവികമായ അഭിനയശൈലിയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരം കൂടിയാണ് അദ്ദേഹം. സിനിമാ-സാംസ്‌കാരിക രംഗത്തെ നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

