മലയാളിയുടെ പ്രണയ സങ്കല്പങ്ങളെ തച്ചുടച്ച കഥാകാരൻ; ഈ മനുഷ്യൻ ഉന്മാദമാകുന്നു, പ്രണയമാകുന്നു...
text_fields'വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല. നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക, ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക'...
എത്രയോ ആഴത്തിൽ ചുംബിക്കപ്പെടുന്നതിന്റെ ചൂടിലും ഇനിയൊരിക്കലും അത് സംഭവിക്കില്ലെന്ന് തിരിച്ചറിഞ്ഞിട്ടും നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തിൽ പ്രണയത്തിന്റെ തീവ്രത കോറിയിടുന്ന ലോല എന്ന അമേരിക്കക്കാരി. അവൾ കേവലം പത്മരാജൻ സൃഷ്ടിച്ച ഒരു സാങ്കല്പിക കഥാപാത്രം മാത്രമായിരുന്നില്ല. അവളിൽ കാതരമായൊരു ലാസ്യമുണ്ട്.
മലയാളിയുടെ പ്രണയസങ്കൽപ്പത്തിന്റെ അടിത്തറയായി പതിറ്റാണ്ടുകളായി ആവർത്തിക്കപ്പെടുന്ന ലോല.. 'ലോല മില്‍ഫോഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ്' എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന.
പ്രണയവും, രതിയും, നിഗൂഢതയും, വിരഹവും, മാജിക്കൽ റിയലിസവും കൂടിചേർന്ന് മലയാളിയുടെ കാല്പനിക സൗന്ദര്യ ബോധത്തെ വഴിതിരിച്ചുവിട്ട എഴുത്തുകാരനാണ് പത്മരാജൻ.
മലയാള സിനിമയുടെ സാങ്കേതികതയും സൗന്ദര്യബോധവും കലയുടെ ഉയർന്ന കാനോനുകളിലേക്ക് ഉയര്‍ത്തിയ ഒരുപാട് സംവിധായകരിൽ നിന്ന് ഏറെ വ്യത്യസ്തനാണ് പി പത്മരാജൻ. കാലയവനികക്കുള്ളിൽ മറഞ്ഞ ശേഷവും പത്മരാജനോളം ആഘോഷിക്കപ്പെട്ട മറ്റൊരു ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും വേറെയുണ്ടോ എന്നത് സംശയമാണ്.
കഥ പറച്ചിലിന്റെ തമ്പുരാൻ
1945 മെയ് 23ന് ആലപ്പുഴയിലെ മുതുകുളത്ത് ഞവരക്കല്‍ വീട്ടിലാണ് പത്മരാജൻ നാരായണൻ എന്ന പി. പത്മരാജൻ ജനിക്കുന്നത്. എം. ജി കോളേജിലും യൂണിവേഴ്‍സിറ്റി കോളേജിലുമായിട്ട് പഠനം. കുട്ടിക്കാലത്ത് തന്നെ വായനയോടുള്ള കമ്പം ഉണ്ടായിരുന്ന പത്മരാജൻ ഗ്രാമത്തിലെ ലൈബ്രറികളിലെ നിത്യസന്ദര്‍ശകനായി മാറി. അങ്ങനെ വായന വളർന്നു, വായനയോടൊപ്പം എഴുത്തും.
കഥകളിലൂടെയാണ് പി. പത്മരാജന്‍ എന്ന പേര് മലയാളി ശ്രദ്ധിക്കാൻ തുടങ്ങിയത്. കഥാരചനയിലെ വൈഭവം നോവലിലേക്ക് പത്മരാജനെ എത്തിച്ചു. 'നക്ഷത്രങ്ങളേ കാവല്‍' എന്ന നോവലിന് 1972ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നതോടെ പത്മരാജൻ എന്ന പേര് ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ വേരൂന്നി തുടങ്ങി.
പത്മരാജന്റെ ചലച്ചിത്രരചനകളും മൂലകൃതികളും തമ്മിലുള്ള താരതമ്യപഠനത്തില്‍ അടിസ്ഥാനരചനയെ അതിജീവിക്കുന്ന അവലംബിതസൃഷ്ടികള്‍ കാണാം. അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികള്‍ ഒന്നും തന്നെ സിനിമയാക്കാന്‍ പാകത്തിലോ സിനിമയെ മുന്നില്‍ കണ്ടോ രചിച്ചതായിരുന്നില്ല. എന്നാല്‍ അപാരമായ ദൃശ്യബോധം നിറഞ്ഞതായിരുന്നു അതിന്റെ ആഖ്യാനശൈലി.
ഉദകപ്പോള എന്ന നോവല്‍ ഇതിന് ഉദാഹരണമാണ്. സാഹിത്യസൃഷ്ടി എന്ന നിലയില്‍ തനത് വ്യക്തിത്വം പുലര്‍ത്തുമ്പോഴും ഒരു ചലച്ചിത്രത്തിന് ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ഉൾപ്പെടുത്തിയുള്ള തൂവാനത്തുമ്പിയിലേക്കുള്ള പരിണാമം പത്മരാജൻ എന്ന എഴുത്തുകാരൻ അനായാസമായി ക്രമീകരിക്കുന്നുണ്ട്.
ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും, പെരുവഴിയമ്പലം, രതിനിർവ്വേദം അങ്ങനെ എത്രയെത്ര നോവലുകൾ, കഥകൾ, സിനിമകൾ...
പത്മരാജൻ സിനിമയിലേക്ക് എത്തിയതും കഥയിലൂടെയായിരുന്നു. 1975ൽ എഴുതിയ 'പ്രയാണം' ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതോടെ ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും തുടക്കമായി.
അഭ്രപാളിയിൽ അരങ്ങ് ഉറപ്പിച്ച പപ്പേട്ടൻ
പപ്പേട്ടൻ എന്ന് മലയാളികൾ സ്നേഹപൂർവം വിളിക്കുന്ന പത്മരാജന്‍റെ അഭ്രാനുഭവവും അക്ഷരാനുഭവവും കാലാനുവർത്തിയായ സൃഷ്ടികളുടെ അടയാളമാണ്. ബ്രാഹ്മണസമുദായത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാട്ടിയ പത്മരാജൻ-ഭരതൻ കൂട്ടുകെട്ടിലെ 'പ്രയാണ'ത്തിൽ തുടങ്ങിയ യാത്രയുടെ അവസാനം മുത്തശ്ശിക്കഥകളിൽ മാത്രം കേട്ട് പരിചയിച്ച ഗാനഗന്ധർവ്വനെ ഭൂമിയിൽ എത്തിച്ചു കൊണ്ടാണ്. പാലപ്പൂവിന്റെ മണവും ഗന്ധർവ്വ സംഗീതവും മലയാളിയിലേക്ക് ഊതിയുറപ്പിച്ച 'ഞാൻ ഗന്ധർവൻ' വരെ എത്തിനിൽക്കുന്ന പത്മരാജന്റെ സിനിമ സങ്കൽപ്പങ്ങൾ.
ഗോദയിലെ അജയ്യനായ ഫയൽവാന്റെ ജീവിത പരാജയത്തിന്റെ കഥ പറഞ്ഞ 'ഒരിടത്തൊരു ഫയൽവാൻ',നാട്ടിൽ ചെറിയ കളവുകളുമായി വീടുപുലർത്താൻ കഷ്ടപ്പെടുന്ന 'കള്ളൻ പവിത്രൻ', സ്വവർഗ്ഗപ്രണയമാണെന്നും അതല്ല സൗഹൃദമാണെന്നും വ്യാഖ്യാനിക്കപ്പെട്ട 'ദേശാടനക്കിളികൾ കരയാറില്ല',അപ്പൂപ്പനും പേരക്കുട്ടിയും തമ്മിലുള്ള തീവ്രമായ ആത്മബന്ധം പകർത്തിയ 'മൂന്നാംപക്കം', ഓര്‍മകളിൽ ജീവിക്കുന്ന മനുഷ്യരുടെ പ്രതിഫലനമായ 'ഇന്നലെ'... അങ്ങനെ പത്മരാജൻ എന്ന പ്രതിഭയുടെ കഥാകദനചാതുരികൊണ്ട് ശ്രദ്ധ നേടിയ ഒട്ടനവധി ചിത്രങ്ങൾ.
പപ്പേട്ടന്റെ പ്രിയ താരങ്ങൾ
1988ല്‍ ഇറങ്ങിയ 'അപരന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു ജയറാം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ജയറാമിനെ സിനിമയിൽ എത്തിച്ചതാകട്ടെ പത്മരാജനും. പാർവതിയെ ജയറാം ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അപരന്റെ സെറ്റിൽ വെച്ചായിരുന്നു.
നിങ്ങള്‍ക്ക് ഒരു അപരന്‍ ഉണ്ട്. പക്ഷേ അയാള്‍ നിങ്ങളെപ്പോലെയല്ല. ഒരു കുറ്റവാളിയാണ്. അപ്രതീക്ഷിതമായി അയാളുള്ള നഗരത്തില്‍ നിങ്ങളെത്തുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ നിങ്ങളെ തെറ്റിദ്ധരിക്കും, ചിലപ്പോള്‍ കൊന്നു കളയും. സ്വത്വത്തെക്കുറിച്ചുള്ള മനുഷ്യന്റെ നിലക്കാത്ത തിരച്ചിലുകള്‍ക്ക് പത്മരാജന്‍ നല്‍കുന്ന അടിക്കുറിപ്പാണ് അപരന്‍. ഇതേ പേരിൽ പത്മരാജൻ എഴുതിയ ചെറുകഥയുടെ ചലച്ചിത്ര ആവിഷ്കാരമാണിത്.
പത്മരാജന്റെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ 'ദേശാടനക്കിളി കരയാറില്ല' എന്ന ചിത്രത്തിലൂടെയായിരുന്നു ശാരിയുടെ സിനിമാജീവിതം അരംഭിച്ചത്. അതേ വര്‍ഷം തന്നെ 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന ചിത്രത്തിലും ശാരി നായികയായി തിളങ്ങി.
80കളില്‍ മലയാള സിനിമയിലെ മുന്‍നിര നായകന്മാരിലൊരാളായ റഹ്മാനെ സിനിമയിൽ എത്തിച്ചതും പത്മരാജൻ തന്നെ. പത്മരാജന്റെ 'കൂടെവിടെ' എന്ന ചിത്രത്തിലെ രവി പുത്തൂരാനിലൂടെ 1983ലെ മികച്ച സഹനടനുള്ള കേരള സംസ്ഥാന അവാര്‍ഡും റഹ്മാന്‍ സ്വന്തമാക്കി.
'പെരുവഴിയമ്പലം' എന്ന പത്മരാജന്‍ ചിത്രത്തിലൂടെയായിരുന്നു അശോകന്റെ സിനിമാ അരങ്ങേറ്റം. 1979ല്‍ പുറത്തിറങ്ങിയ പത്മരാജന്റെ ആദ്യ സംവിധാന ചിത്രം കൂടിയായിരുന്നു ഇത്. രണ്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും പെരുവഴിയമ്പലത്തിന് ലഭിച്ചു.
പത്മരാജന്റെ പ്രണയ സങ്കല്പങ്ങൾ
പ്രണയം ചിലപ്പോള്‍ അങ്ങനെയാണ്.. നമ്മോട് യാത്ര പോലും പറയാതെ, ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ, ജീവിതത്തില്‍ നിന്നിറങ്ങി പോകും. പ്രണയത്തെ ഇത്രമേൽ മനോഹരമായി അടയാളപ്പെടുത്തിയ വേറൊരു ചലച്ചിത്രകാരൻ ഇല്ലെന്നു തന്നെ പറയാം. പ്രണയത്തിന്‍റെ തീവ്രതയും വൈകാരികതയുമൊക്കെ ഹൃദയം തൊട്ട് മലയാളി അറിഞ്ഞത് പത്മരാജനിലൂടെയാണ്.
'നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം, അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി, മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം, അവിടെ വെച്ചു ഞാൻ നിനക്ക് എന്റെ പ്രേമം തരും' സിനിമാപ്രേമികളും പ്രണയിതാക്കളും ഏറ്റുപറഞ്ഞ സംഭാഷണമാണിത്. മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിന് നാന്ദി കുറിച്ച 'നമുക്ക് പാർക്കാം മുന്തിരിത്തോപ്പുകളിലെ സോഫിയയും സോളമനും പ്രണയത്തിന്റെ സങ്കീർത്തനം ആസ്വദിച്ചവരാണ്.
ഉത്തമഗീതത്തിലെ വരികൾ കാണാതെ പഠിച്ച് പ്രണയലേഖനങ്ങളും ഓട്ടോഗ്രാഫും എഴുതിയവരുടെ മനസ്സിൽ കയറി കൊളുത്തിയ ഈ വാചകങ്ങൾ നോവലിൽ ഉൾപ്പെടുത്തിയത് മാവേലിക്കരക്കാരനായ കെ.കെ.സുധാകരനാണ്. പത്മരാജന്റെ തിരക്കഥയും സംവിധാനവും ഒത്തു ചേർന്നതോടെ ചിത്രം ഹിറ്റായി.
'ഭ്രാന്തന്റെ കാലിലെ മുറിവാകണം' എന്ന് പറഞ്ഞ ക്ലാരയെ അത്ര പെട്ടെന്ന് മലയാളികൾ മറക്കാൻ ഇടയില്ല. ക്ലാരയും രാധയും പത്മരാജൻ സിനിമകളിലെ ഏറെ ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളാണ്. ക്ലാരക്ക് പക്ഷേ മഴയുടെ മുഖമായിരുന്നു. അതുകൊണ്ടായിരിക്കാം രാധയെക്കാൾ കൂടുതൽ ക്ലാരയെ മലയാളികൾ നെഞ്ചിലേറ്റിയത്.
'ഞാൻ എപ്പോഴും ഓർക്കും,ഓരോ മുഖം കാണുമ്പോഴും ഓർക്കും. മുഖങ്ങളുടെ എണ്ണം ഇങ്ങനെ കൂടിക്കൊണ്ടിരിക്കല്ലേ, അങ്ങനെ കൂടിക്കൂടി ഒരു ദിവസം ഇതങ്ങു മറക്കും. മറക്കുമായിരിക്കും അല്ലെ?' ഈ ഓർമകൾക്ക് മറവി ഇല്ലെന്ന് പറയാതെ പറഞ്ഞാണ് തൂവാനത്തുമ്പികൾ അവസാനിക്കുന്നത്.
'ചിത്രശലഭമാകാനും മേഘ മാലകളാകാനും മാനാകാനും മനുഷ്യനാകാനും പാവയാകാനും പറവയാകാനും നിന്റെ ചുണ്ടിന്റെ മുത്തമാവാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി' എന്ന 'ഞാൻ ഗന്ധർവ്വനി'ലെ വാക്കുകൾ ഗന്ധർവ്വ പ്രണയത്തിന്റെ സങ്കല്പങ്ങൾക്കും അതീതമായി വർത്തിക്കുന്നു.
സംവിധായകനായ പന്ത്രണ്ട് വര്‍ഷങ്ങള്‍. അതിസങ്കീർണമായ ജീവിത യാഥാർഥ്യങ്ങൾക്ക് തന്റെ സിനിമകളിലൂടെ കാല്പനികത പകർന്നു നൽകിയ സംവിധായകൻ. പന്ത്രണ്ട് വര്‍ഷത്തിനിടെ മലയാളികൾക്ക് എക്കാലവും ഓര്‍ത്തിരിക്കാനാവുന്ന വൈവിധ്യമാര്‍ന്ന സിനിമകള്‍. മനുഷ്യ സഹജമായ എല്ലാ വാസനകളും പത്മരാജന്‍ സിനിമകളില്‍ കാണാം. പഴകും തോറും വീഞ്ഞിന് വീര്യം കൂടും എന്നാണല്ലോ. അതുപോലെയാണ് പത്മരാജനും പത്മരാജന്റെ സിനിമകളും, എഴുത്തുകളും. കാലം എത്ര കഴിഞ്ഞാലും ഒരു ഉലച്ചിലും തട്ടാതെ അത് ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടുകൊണ്ടേയിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.