പകുതി മൊട്ടയടിച്ച് രൺദീപ് ഹൂഡ; 'ഭീംറാവു അംബേദ്കർ' ലോഡിങ് ആണോ എന്ന് ആരാധകർ
text_fieldsബോളിവുഡ് നടൻ രൺദീപ് ഹൂഡ ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക മനസിൽ ഇടം പിടിച്ച താരമാണ്. 2001ൽ പുറത്തിറങ്ങിയ മൺസൂൺ വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് രൺദീപ് ഹിന്ദി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2010ൽ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റർ ചിത്രമായ എ ടൈം ഇൻ മുംബൈയിലെ അഭിനയത്തിലൂടെയാണ് രൺദീപ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ലുക്കാണ് സോഷ്യലിടത്തിൽ ശ്രദ്ധ നേടുന്നത്.
ക്ലോസ്-അപ്പ് ഷോട്ടിൽ പകുതി മൊട്ടയടിച്ച തലയുമായി രൺദീപിനെ കാണാം. കണ്ണട ധരിച്ച്, ക്ലീൻ ഷേവ് ചെയ്ത്, ടി-ഷർട്ട് ധരിച്ചുള്ള ചിത്രമാണ് രൺദീപ് ഇന്‍സ്റ്റയിൽ പങ്കുവെച്ചത്. ഈ ചൊവ്വാഴ്ച ചായ എന്താണ്? കാപ്പി മാത്രമല്ലല്ലോ ഉണ്ടാക്കുന്നത്! എന്ന അടിക്കുറിപ്പോടെയാണ് രൺദീപ് പോസ്റ്റ് പങ്കുവെച്ചത്. വരാനിരിക്കുന്ന പ്രോജക്റ്റിന് വേണ്ടിയാണോ ഈ ലുക്ക് എന്ന് രൺദീപ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകർ ഇതിനകം തന്നെ ഊഹാപോഹങ്ങൾ പങ്കുവെക്കുന്നുണ്ട്. ഭീംറാവു അംബേദ്കർ ബയോപിക് ലോഡ് ചെയ്യുന്നു, ഗാന്ധിജി ബയോപിക് വരുന്നു? എന്നൊക്കെയാണ് ആരാധകരുടെ കമന്‍റുകൾ.
സ്വാതന്ത്ര്യ വീർ സവർക്കർ എന്ന ചിത്രത്തിലെ അഭിനയത്തിന് 28 ദിവസം കൊണ്ട് 18 കിലോ കുറച്ചതിലൂടെ രൺദീപ് വാർത്തകളിൽ ഇടം നേടിയിരുന്നു. ആദ്യം അവർ എന്നോട് ഗുസ്തി രംഗങ്ങൾ ഉൾപ്പെടുന്ന പഞ്ചാബ് ഭാഗം ചിത്രീകരിക്കാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. പക്ഷേ പെട്ടെന്ന് അവർ പദ്ധതികൾ മാറ്റി. ജയിലിലുള്ള ഒരാൾക്ക് ഇത്രയും നല്ല ആരോഗ്യം ഉണ്ടാകാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു. അതിനാൽ, ഞാൻ എന്റെ ഭക്ഷണവും വെള്ളവും ഭൂരിഭാഗവും വെട്ടിക്കുറച്ചു. സവർക്കറിന്റെ ഷൂട്ടിങ് സമയത്ത് ഏകദേശം ഒന്നര വർഷത്തോളം എനിക്ക് ഭാരം കുറവായിരുന്നു. വേഗത്തിൽ ശരീരഭാരം കുറക്കാൻ ഉപവസിച്ചിരുന്നതായും താരം വെളിപ്പെടുത്തിയിരുന്നു.
സ്വതന്ത്ര വീർ സവർക്കറെ കൂടാതെ, 2016 ൽ സർബ്ജിത് എന്ന ചിത്രത്തിനായി രൺദീപ് 20 കിലോ കുറച്ചുകൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ദോ ലഫ്‌സോൻ കി കഹാനി എന്ന ചിത്രത്തിനായി അദ്ദേഹം ശരീരഭാരം 77 കിലോയിൽ നിന്ന് 94 കിലോയായി വർധിപ്പിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.