പഞ്ചതന്ത്രം കഥയിലെ വാനമ്പാടിയെ സ്നേഹിച്ച സ്റ്റെല്ലക്ക്, മലയാള സിനിമയുടെ ദുഃഖ പുത്രിക്ക് ഇന്ന് എൺപതിന്‍റെ നിറവ്
text_fields'സ്വർഗഗായികേ ഇതിലെ ഇതിലെ
സ്വപ്നലോലുപേ ഇതിലെ ഇതിലേ
ഹൃദയ മണിയറയിൽ നിന്നെൻ കല്പന
മധുരഭാഷിണിയായ് മന്ത്രിക്കുന്നു'...
ഈ വരികൾ കേൾക്കുമ്പോൾ ആരെയാണ് ആദ്യം മനസിലേക്ക് വരുക? മലയാള സിനിമയിലേക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് കൊണ്ടുവന്നത് ഒരു തെലുങ്കുകാരിയാണ്. 'മലയാള സിനിമയുടെ ദുഃഖ പുത്രി' എന്നറിയപ്പെടുന്ന, സ്‌ക്രീൻ അഭിനയത്തെ പുനർനിർവചിച്ച, പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ച, വരും തലമുറകളെ പ്രചോദിപ്പിച്ച ആ നടി ശാരദയാണ്. മികച്ച നടിക്കുള്ള മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഏറ്റവും കൂടുതൽ തവണ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ രണ്ടാമത്തെ നടി അങ്ങനെ ശാരദക്കുള്ള വിശേഷണങ്ങൾ ഏറെ. തെലുങ്കില്‍ നിന്ന് മലയാളത്തിലെത്തി മൂന്നുതവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹയായ ശാരദ മുന്നൂറ്റി അന്‍പതിലേറെ സിനിമകളിലാണ് നായികയായത്.
'നുണക്കുഴിക്കവിളിൽ നഖച്ചിത്രമെഴുതും താരേ താരേ
ഒളികണ്മുനകൊണ്ട് കുളിരമ്പെയ്യുന്നതാരേ ആരേ'
'താര' എന്ന ചിത്രത്തിലെ വയലാർ രാമവർമ്മ എഴുതിയ ഈ വരികൾക്ക് പി ജയചന്ദ്രൻ ഈണം നൽകിയപ്പോൾ പാട്ടിനോടൊപ്പം ആരാധകർ താരേയെ കൂടിയാണ് നെഞ്ചിലേറ്റിയത്.
'ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ
കണ്ണീരില്‍ മുങ്ങിയോരെന്‍ കൊച്ചുകിനാവുകള്‍
എന്തിനീ ശ്രീകോവില്‍ ചുറ്റിടൂന്നൂ'
ഈ പാട്ട് മാത്രം മതിയാവും ഇരുട്ടിന്‍റെ ആത്മാവിലെ അമ്മുക്കുട്ടിയെ തിരിച്ചറിയാൻ.
'പഞ്ചതന്ത്രം കഥയിലെ
പഞ്ചവർണ്ണക്കുടിലിലെ
മാണിക്ക്യപൈങ്കിളി മാനം പറക്കുന്ന
വാനമ്പാടിയെ സ്നേഹിച്ചു - ഒരു
വാനമ്പാടിയെ സ്നേഹിച്ചു'
നദിയിലെ ഈ പാട്ടിനും സ്റ്റെലക്കും വല്ലാത്തൊരു എനർജിയുണ്ട്. അങ്ങനെ ശാരദ എന്ന അഭിനേത്രി തിരിച്ചറിയുന്ന എത്ര പാട്ടുകൾ, എത്ര സിനിമകൾ.. വ്യത്യസ്തമായ മലയാളി ഭാവം പ്രസരിപ്പിച്ച വേഷവിധാനം, മികച്ച ലിപ് സിങ്കിങ്, പ്രേം നസീറുമായുള്ള ഓൺസ്ക്രീൻ കെമിസ്ട്രി, ആ കാലഘട്ടത്തിലെ മെലോഡ്രാമാറ്റിക് ആയ അഭിനയ ശൈലിക്ക് അനുസൃതമായി സങ്കീർണമായ വികാരങ്ങളുടെ അനായാസമായ ആവിഷ്കാരം എന്നിവയിലൂടെ ശാരദ വലിയ അംഗീകാരം നേടി.
എം. എസ്. ബാബുരാജ് സംഗീതം നൽകിയ 'ഒരു പുഷ്പം മാത്രമെൻ' എന്ന ഗാനത്തിലെ പ്രകടനം, സിനിമ മേഖലയിലെ അവരുടെ പദവി ഉറപ്പിച്ചു. മുറപ്പെണ്ണ്, പകൽക്കിനാവ്, അർച്ചന തുടങ്ങിയ ചിത്രങ്ങളിൽ ശാരദ അസാധാരണമായ പ്രകടനങ്ങൾ നടത്തി. 1967-ൽ, പി. ഭാസ്കരന്റെ ഇരുട്ടിന്റെ ആത്മാവ്, പരീക്ഷ എന്നീ ചിത്രങ്ങളിലെ വൈവിധ്യമാർന്ന വേഷങ്ങളിലൂടെ അവർ തന്റെ അഭിനയ വൈഭവം പ്രകടമാക്കി.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ തെനാലിയിൽ 1945 ജൂൺ 25ന് ജനിച്ച വെങ്കിടേശ്വര റാവുവിന്റെയും സത്യവതിദേവിയുടെയും മകളായാണ് സരസ്വതി ദേവി എന്ന ശാരദ ജനിക്കുന്നത്. പിന്നീട് സംഗീതത്തിൽ നിന്ന് നൃത്തത്തിലേക്കുള്ള പരിണാമം. 10-ാം വയസിൽ സിനിമയിൽ അരങ്ങേറ്റം. പി. പുല്ലയ്യ സംവിധാനം ചെയ്ത എൻ.ടി രാമറാവുവും സാവിത്രിയും അഭിനയിച്ച കന്യാസുൽക്കം (1955) എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെയാണ് ശാരദ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.
ഉദയ സ്റ്റുഡിയോയിലെ കുഞ്ചാക്കോയാണ് മലയാള സിനിമയിൽ ശാരദയെ പരിചയപ്പെടുത്തിയത്. അറുപതുകളിലും എഴുപതുകളിലും ഷീലക്കും ജയഭാരതിക്കുമൊപ്പം മലയാളസിനിമയുടെ അഭിഭാജ്യഭാഗമായിരുന്നു ശാരദ. നസീറിനും സത്യന്റെയും കൂടെ 'ഇണപ്രാവുകള്‍' എന്ന സിനിമയില്‍ അഭിനയ ജീവിതം തുടങ്ങുമ്പോള്‍ 19 വയസ്സായിരുന്നു പ്രായം. തുലാഭാരത്തിലൂടെ ആദ്യ ദേശീയപുരസ്കാരം. അസുരവിത്ത് (1968) പോലുള്ള മെലോഡ്രാമകളിലാണ് ശാരദയെ കൂടുതൽ അഭിനയിപ്പിക്കാൻ ശ്രമിച്ചതെങ്കിലും, ആഴത്തിൽ സ്പർശിക്കുന്ന വൈകാരിക പ്രകടനങ്ങൾ അവതരിപ്പിക്കാനുള്ള കഴിവിലൂടെ അവർ തന്‍റെ ചക്രവാളങ്ങൾ വികസിപ്പിച്ചു. കെ.എസ്. സേതുമാധവന്റെ സൈക്കോളജിക്കൽ ത്രില്ലറായ 'യക്ഷി'യിലെ രാഗിണി എന്ന കഥാപാത്രം ഇതിന് ഉദാഹരണമാണ്.
അതേ വർഷം തന്നെ, തോപ്പിൽ ഭാസി എഴുതിയ, എ. വിൻസെന്റിന്റെ തുലാഭാരത്തിൽ പ്രധാന വേഷങ്ങളിലൊന്ന് അവർ അവതരിപ്പിച്ചു. അത് ശാരദയുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയും മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളായി സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് 1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം നേടി. 1977ല്‍ തെലുങ്ക് ചിത്രമായ നിമജ്ജന എന്ന ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്‌കാരം ലഭിച്ചു. 1970 കളിൽ തെലുങ്ക് സിനിമയിൽ കൂടുതൽ തവണ അഭിനയിച്ചെങ്കിലും മലയാളവുമായുള്ള ബന്ധം ശാരദ വിച്ഛേദിച്ചില്ല. ശ്രീ ഗുരുവായൂരപ്പൻ, സ്നേഹദീപമേ മിഴി തുറക്ക്, തിരുവോണം, ഹൃദയമേ സാക്ഷി, ഇതാ ഇവിടെ വരെ, ഓണപ്പുടവ, മണ്ണ് എന്നിങ്ങനെ അവിസ്മരണീയമായ പ്രകടനങ്ങൾ തുടർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.