ചേലയുടുക്കാൻ ഒരു സമരം
text_fieldsരേവതി (ചിത്രം: ബിമൽ തമ്പി)
തിളങ്ങുന്ന കടുംചുവപ്പുനിറത്തിലുള്ള ചേലയുടുത്ത്, നിറയെ സ്വർണാഭരണങ്ങളും മുല്ലപ്പൂവും ചൂടി, നിറഞ്ഞ സന്തോഷത്തോടെ ‘വണക്കം’ പറഞ്ഞ് തന്റെ കഥ പറഞ്ഞുതുടങ്ങുകയാണ് രേവതി. ‘വെള്ളൈമൊഴി’യെന്ന മങ്ക സംവിധാനം ചെയ്ത ഏകാംഗ നാടകത്തിൽ രേവതി പ്രേക്ഷകരോട് ചോദിക്കുന്നു.
‘‘ഞാൻ സുന്ദരിയാണോ, എന്റെ സാരി മനോഹരമാണോ?’’
പുരുഷനായി പിറന്ന തനിക്കും തന്നെപ്പോലുള്ളവർക്കും സാരിയുടുക്കാനായി നടത്തിയ സമരങ്ങളെക്കുറിച്ചും അതിനായി താണ്ടിക്കടന്ന അനന്തമായ കടൽദൂരത്തെക്കുറിച്ചുമായിരുന്നു പിന്നീട് അവളുടെ പേച്ചുമുഴുവൻ. ദൊരൈസ്വാമിയെന്ന നാമക്കൽ സ്വദേശി ആൺകുട്ടി, രേവതി എന്ന ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും അഭിനേതാവും എഴുത്തുകാരിയുമായ കഥയാണത്. 1980കളുടെ മധ്യത്തിൽ നാട്ടുകാരുടെ പരിഹാസത്തിനും വീട്ടുകാരുടെ നിർബന്ധങ്ങൾക്കും ഒടുവിൽ 16ാം വയസ്സിൽ വീടുവിട്ടിറങ്ങേണ്ടി വന്നവൾ. ഡൽഹിയിലെയും മുംബൈയിലെയും ട്രാൻസ്ജെൻഡറുകളുടെ ഇടയിൽ അവൾ സ്വയം അവളുടെ ജീവിതം കണ്ടെത്തുകയായിരുന്നു. ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന എല്ലാ ട്രാൻസ്ജെൻഡറുകൾക്കും വേണ്ടി ശബ്ദമുയർത്തുകയും പടപൊരുതുകയുമാണ് തന്റെ നിയോഗമെന്ന് തിരിച്ചറിയുകയായിരുന്നു അവൾ.
തിരിച്ചറിവില്ലാത്ത ബാല്യം
കുട്ടിക്കാലത്ത് ട്രാൻസ്ജെൻഡറാണെന്ന് അറിയില്ലായിരുന്നു. ചേച്ചിയുടെ പാവാടയും ദാവണിയും ഉടുത്തുനോക്കാൻ തോന്നുന്നത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ആൺകുട്ടിയോട് തോന്നിയ അനുരാഗമാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. എന്തുകൊണ്ടാണിങ്ങനെ എന്നുള്ള അന്വേഷണത്തിൽനിന്നാണ് ട്രാൻസ് വുമണാണ് താൻ എന്ന തിരിച്ചറിവുണ്ടായത്. നടപ്പും സംസാരവും എല്ലാം കണ്ട് മറ്റുള്ളവർ പരിഹസിക്കുന്നതിനാൽ ഉൾവലിഞ്ഞ സ്വഭാവമായിരുന്നു. വീട്ടിലറിഞ്ഞാൽ വഴക്കും അടിയും കിട്ടുമെന്ന് ഉറപ്പുള്ളതിനാൽ ആരോടും പറയാതെ ഡൽഹിയിലേക്ക് വണ്ടികയറി. അവിടെ ട്രാൻസ്ജെൻഡറുകളോടൊപ്പം ഭിക്ഷയെടുക്കലായിരുന്നു ജോലി. നാമക്കലിൽനിന്ന് വന്ന ലോറിക്കാരാരോ പറഞ്ഞ് വീട്ടിലറിഞ്ഞു. അവർ വന്ന് കൊണ്ടുപോയി തല മൊട്ടയടിച്ച് മുറിയിൽ പൂട്ടിയിട്ടു. മന്ത്രവാദിയെക്കൊണ്ട് എന്തൊക്കെയോ പൂജ ചെയ്യിച്ചു. അങ്ങനെ തീരുന്ന പ്രശ്നമായിരുന്നില്ല അത്. മറ്റൊരു അവസരം കിട്ടിയപ്പോൾ വീട്ടിലുള്ളവരുടെ കണ്ണുവെട്ടിച്ച് മുംബൈയിലേക്ക് ഓടിപ്പോയി അവിടെവെച്ചായിരുന്നു ശസ്ത്രക്രിയ ചെയ്തത്.
സംഗമ തന്ന തിരിച്ചറിവ്
ജോലിചെയ്യാതെ ജീവിക്കാനാവില്ലെന്ന് ഉറപ്പായിരുന്നു. ട്രാൻസ്ജെൻഡേഴ്സ് ചെയ്യുന്ന ജോലികളോടൊന്നും ഒരു താൽപര്യവും തോന്നിയില്ല. അങ്ങനെയാണ് ബംഗളൂരുവിൽ എൽ.ജി.ബി.ടി.ക്യു സമൂഹത്തിനായി പ്രവർത്തിച്ചിരുന്ന ‘സംഗമ’യിൽ എത്തിയത്. ലോകത്തെക്കുറിച്ചും ട്രാൻസ് കമ്യൂണിറ്റിയെക്കുറിച്ചും വലിയ തോതിൽ മനസ്സിലാക്കിയത് അവിടെ വെച്ചാണ്. എൽ.ജി.ബി.ടി.ക്യു സമൂഹത്തെ ബോധവത്കരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതത്ര എളുപ്പമായിരുന്നില്ല. സെക്സ് വർക്ക് ചെയ്യുന്ന ട്രാൻസ്ജെൻഡറുകളോട് അവരുടെ അവകാശങ്ങളെപ്പറ്റിയാണ് സംസാരിക്കേണ്ടിയിരുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ച് അറിയാനോ സംഗമയിലേക്ക് വരാനോ അവർക്ക് താൽപര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടെന്തുകാര്യം എന്ന മട്ടിലായിരുന്നു പെരുമാറ്റം. ഹെൽപ് ലൈൻ ആരംഭിക്കുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് പൊലീസ് സ്റ്റേഷനുകളിലേക്ക് പോകുകയും ട്രാൻസ്ജെൻഡറുകളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും അവർക്കുവേണ്ടി വാദിക്കുകയും കേസ് കൊടുക്കുകയും ഒക്കെ ചെയ്തതോടെ അവർ അടുക്കാൻ തുടങ്ങി. ട്രാൻസ്ജെൻഡർ സെക്ഷ്വൽ വർക്കർ ആയ കോകിലക്കുവേണ്ടി സമരം ചെയ്തതോടെ അവർ സംഗമയെ വിശ്വസിക്കാനാരംഭിച്ചു.
കേരളം ട്രാൻസ്ജെൻഡർ സൗഹൃദം
മുമ്പ് ട്രാൻസ്ജെൻഡർ സമൂഹത്തോട് ഏറ്റവും മോശം മനോഭാവം വെച്ചുപുലർത്തിയിരുന്ന ഇടമായിരുന്നു കേരളം. ട്രാൻസ്ജെൻഡറുകൾക്ക് ആ വ്യക്തിത്വവുംകൊണ്ട് ഇവിടെ ജീവിക്കാൻ കഴിയുമായിരുന്നില്ല. മുംബൈയിലേക്കോ ഡൽഹിയിലേക്കോ ചേക്കേറുകയായിരുന്നു പതിവ്. 2008ൽ ട്രാൻസ് വുമൺ സാരിയുടുക്കുക എന്നത് ചിന്തിക്കാൻപോലും കഴിയാത്ത കാര്യമായിരുന്നു. അക്കാലത്ത് സാരിയുടുത്തുകൊണ്ട് കേരളത്തിന്റെ റോഡിൽ വെറുതെ നിന്നിരുന്നു ഞാൻ. ആളുകൾ തുറിച്ചുനോക്കിക്കൊണ്ടുവരും. അവർ ആക്രമിക്കുമോ എന്നൊക്കെ ഭയന്നിട്ടുണ്ട്. എന്നാൽ, ഇന്ന് ട്രാൻസ്ജെൻഡറുകളുടെ അവകാശങ്ങളുടെ കാര്യത്തിൽ കേരളമാണ് നമ്പർ വൺ. കേരളം ഇക്കാര്യത്തിൽ റോൾ മോഡലായിത്തീർന്നിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലുള്ളതിനേക്കാൾ അവകാശങ്ങളും സ്വാതന്ത്ര്യവും ലഭിക്കുന്ന ഇടമായി കേരളം മാറിയിരിക്കുന്നു.
അഭിനയവും എഴുത്തും
കല എന്ന മാധ്യമത്തിലൂടെ എളുപ്പത്തിൽ മറ്റുള്ളവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കാൻ കഴിയും. അതിനാലാണ് എഴുത്തും നാടകവും സിനിമയും എല്ലാം സാമൂഹിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. ‘ട്രൂത്ത് എബൗട്ട് മീ’ എന്ന ആത്മകഥക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സന്തോഷ് ശിവന്റെ ‘നവരസ’, ജീവ നായകനായ ‘തെനാവട്ട്’, ദിവ്യഭാരതിയുടെ ‘ജില്ല്’, പി. അഭിജിത്ത് സംവിധാനം ചെയ്ത ‘അന്തരം’ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2010ൽ സംഗമയിൽനിന്ന് പുറത്തുവന്ന് സ്വന്തം നിലയിൽ പ്രവർത്തനങ്ങളാരംഭിച്ചു.
‘ഞാൻ രേവതി’യുടെ അണിയറപ്രവർത്തകർ
തെക്കേ ഇന്ത്യയിൽ അതിനകം രണ്ടാം നിര ലീഡർമാരെ വാർത്തെടുക്കാൻ കഴിഞ്ഞിരുന്നു. പ്രായമായ അമ്മയെയും അച്ഛനെയും സംരക്ഷിക്കേണ്ട ചുമതലയും ഉണ്ടായിരുന്നു. എഴുത്തും നാടകപ്രവർത്തനവും സിനിമാപ്രവർത്തനവും സെമിനാറുകളും എല്ലാമായി കഴിയാനാണ് ആഗ്രഹം. ജനിച്ചുവളർന്ന നാമക്കലിലാണ് ഇപ്പോൾ താമസം.
ഞാൻ രേവതി
‘ഞാൻ രേവതി’ എന്ന സിനിമയുടെ സംവിധായകനായ പി. അഭിജിത്തിനെ 2007 മുതൽ പരിചയമുണ്ട്. ട്രാൻസ്ജെൻഡർ കമ്യൂണിറ്റിക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത വ്യക്തിയാണ് അദ്ദേഹം. കുറേ വർഷങ്ങൾക്കു മുമ്പ് തന്നെ എന്റെ ആത്മകഥ ചലച്ചിത്രമാക്കണമെന്ന് അഭിജിത്ത് ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരുടെയും സമയക്കുറവുകൊണ്ട് നീണ്ടുപോയി. ഇപ്പോഴത് യാഥാർഥ്യമായി. സൗത്ത് ഏഷ്യയിലെ തന്നെ വലിയ എൽ.ജി.ബി.ടി.ക്യു ഫിലിം ഫെസ്റ്റിവലായ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിമാനാർഹമാണ്. കോഴിക്കോട് നടന്ന സ്വതന്ത്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ മത്സരവിഭാഗത്തിലും സിനിമ പ്രദർശിപ്പിച്ചിരുന്നു. സിനിമക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്.
കുടുംബത്തിന്റെ പിന്തുണ വേണം
എൽ.ജി.ബി.ടി.ക്യു സമൂഹത്തിന് അത്യാവശ്യം വേണ്ടത് സ്വന്തം കുടുംബത്തിന്റെ അംഗീകാരവും പിന്തുണയുമാണ്. നിയമവും കുടുംബവും പിന്തുണച്ചെങ്കിൽ മാത്രമേ അവർക്ക് ശരിയായ രീതിയിൽ നിലനിൽക്കാൻ കഴിയൂ. ട്രാൻസ്ജെൻഡറുകളിൽ ഭൂരിഭാഗം പേരും സ്വന്തം മാതാപിതാക്കളോടൊപ്പം കഴിയുന്നില്ല. ഭാവിയിലെങ്കിലും ഇതിന് മാറ്റം വരണം.
ഭിന്നശേഷിക്കാരായ കുട്ടികളെ പിന്തുണക്കാൻ കുടുംബങ്ങൾ തയാറാകുന്നതുപോലെ തന്നെ ട്രാൻസ്ജെൻഡറുകളെ അംഗീകരിക്കാനും കുടുംബങ്ങൾ തയാറാകണം. ഇന്ത്യ മുഴുവൻ സെൻസസ് നടത്തി എൽ.ജി.ബി.ടി.ക്യു വ്യക്തികൾ എത്രപേരുണ്ടെന്ന് മനസ്സിലാക്കണം. ഇവർക്ക് തൊഴിൽ, വിദ്യാഭ്യസം എന്നീ രംഗങ്ങളിൽ സംവരണം ഏർപ്പെടുത്തണം. അത്തരത്തിൽ ഒരു പോളിസി ഉണ്ടാക്കാൻ സർക്കാറുകൾ ശ്രദ്ധപുലർത്തണം.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.