എമ്പുരാന്‍ വ്യാജപതിപ്പ്; പിന്നില്‍ വന്‍സംഘമെന്ന് പൊലീസ്
text_fieldsഎമ്പുരാന്‍ സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചതിന് പിന്നില്‍ വന്‍സംഘമെന്ന് പൊലീസ് കണ്ടെത്തല്‍. മലയാള സിനിമയിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മാര്‍ച്ച് 27 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്‍റെ വ്യാജപ്പതിപ്പും ഇറങ്ങിയിരുന്നു. പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍നിന്നാണ് വ്യാജപതിപ്പ് പിടിച്ചെടുത്തത്.
പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും പൊലീസ് പറയുന്നു. കേസില്‍ സംവിധായകന്‍ പൃഥ്വിരാജിന്‍റെയും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെയും മൊഴിയെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. വമ്പൻ ഹൈപ്പിലെത്തിയ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ്. മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ‌് ചിത്രം കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ, സുഭാസ്‌ക്‌കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം നിർമിച്ചത്.
ടെലിഗ്രാമിൽ പങ്കുവെക്കുന്നതിന് പുറമേ, ഫിലിംസില്ല, മൂവി റൂൾസ്, തമിഴ് റോക്കേഴ്‌സ് തുടങ്ങിയ വെബ്‌സൈറ്റുകൾ വഴിയും എമ്പുരാന്റെ വ്യാജ പതിപ്പ് പ്രചരിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എമ്പുരാൻ മാത്രമല്ല സമീപകാലത്തതായി ഇറങ്ങിയ മലയാളത്തിലെയും മറ്റു ഭാഷ ചിത്രങ്ങളുടെയും വ്യാജ പതിപ്പുകൾ തിയറ്ററിൽ റിലീസ് ചെയ്ത് മണിക്കൂറികൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ ലീക്കായിരുന്നു. ഇതിനെതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നെങ്കിലും ഇപ്പോഴും വ്യാജപതിപ്പുകള്‍ പുറത്തുവരുന്നത് തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.