പാക് താരം ഫവാദ് ഖാന്‍റെ ചിത്രത്തിലെ ഗാനങ്ങൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു
text_fieldsപഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയിൽ ബഹിഷ്കരണ ആഹ്വാനം നേരിടുന്ന,'അബിർ ഗുലാൽ' എന്ന ചിത്രത്തിലെ ഗാനങ്ങൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു. പാക് താരം ഫവാദ് ഖാനും വാണി കപൂറുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഖുദയ ഇഷ്‌ക്, ആംഗ്രെജി രംഗ്രാസിയ എന്നീ രണ്ട് ഗാനങ്ങളാണ് യൂട്യൂബ് ഇന്ത്യയില്‍ നിന്നും നീക്കം ചെയ്തത്. 'ടെയിൻ ടെയിൻ' എന്ന പുതിയ ഗാനം ബുധനാഴ്ച പുറത്തിറക്കുമെന്ന് നിർമാതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ പുറത്തിറങ്ങിയില്ല.
'അബിർ ഗുലാൽ' ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. വിവേക് ബി അഗർവാൾ നിർമിച്ച് ആരതി എസ്. ബാഗ്ദി സംവിധാനം ചെയ്ത 'അബിർ ഗുലാൽ' മെയ് ഒൻപതിന് തിയറ്ററുകളിൽ എത്തേണ്ടതായിരുന്നു. ഈ മാസം ആദ്യം ന്യൂഡൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള മോശം ബന്ധം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര നവനിർമ്മാൺ സേന ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിനെ എതിർത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഫവാദ് ഖാൻ നായകനായ ചിത്രത്തിന് എതിർപ്പ് കൂടുതൽ ശക്തമായി.
സിനിമ തിയറ്ററുകൾ ചിത്രം പ്രദർശിപ്പിക്കാൻ തയാറായിട്ടില്ലെന്നും നിരവധി സംഘടനകൾ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നേരത്തെ, സിനിമ കലാകാരന്മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പഹൽഗാം ആക്രമണത്തെ അപലപിച്ച നിരവധി വ്യക്തികളിൽ ഫവാദ് ഖാനും ഉൾപ്പെടുന്നുണ്ട്. 'പഹൽഗാമിലെ ഹീനമായ ആക്രമണത്തിന്റെ വാർത്ത കേട്ടതിൽ അതിയായ ദുഃഖമുണ്ട്. ഈ ഭയാനകമായ സംഭവത്തിന്റെ ഇരകളോടൊപ്പമാണ് ചിന്തകളും പ്രാർഥനകളും, ഈ ദുഷ്‌കരമായ സമയത്ത് അവരുടെ കുടുംബങ്ങൾക്ക് ശക്തി നൽകണമെന്ന് പ്രാർഥിക്കുന്നു' എന്നാണ് നടൻ സോഷ്യൽ മീഡിയയിൽ എഴുതിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.