നാദവിസ്മയം എസ്. ജാനകി അന്തരിച്ചു, സംഗീത ലോകത്തെ വിസ്മയിപ്പിച്ച പ്രതിഭ
text_fieldsമൈസൂരു: വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു. 88 വയസുള്ള ‘ദക്ഷിണേന്ത്യൻ വാനമ്പാടി’ ശ്വസനസംബന്ധമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച മൈസൂരു അപ്പോളോ ആശുപത്രിയിൽെവച്ചാണ് മരിച്ചതെന്ന് ചെറുമകൾ അപ്സര വൈദ്യുല അറിയിച്ചു. ഭർത്താവ് പരേതനായ വി. രാംപ്രസാദ്. ഓഡിയോ എഞ്ചിനീയറായിരുന്ന ഏകമകൻ മുരളി കൃഷ്ണ കഴിഞ്ഞ ജനുവരിയിൽ മരിച്ചിരുന്നു.
തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളിൽ 48,000 ഓളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. വിവിധ ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആരാധകർ ജാനകിയമ്മ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന അവർ ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്. മൈസൂർ മാനസ ഗംഗോത്രിയിലെ തുറന്ന വേദിയിൽ ആയിരങ്ങളെ സാക്ഷിയാക്കി, സിനിമയിലും പൊതുവേദിയിലും പാടുന്നത് 2017ൽ അവസാനിപ്പിച്ച ഗായികയാണ് വിടപറഞ്ഞത്.
1938 ഏപ്രിൽ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജാനകിയുടെ ജനനം. 1957ൽ ‘വിധിയിൻ വിളയാട്ട് ’ എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്ര പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നാലു തവണയാണ് ഇവരെ തേടിയെത്തിയത്. മികച്ച പിന്നണിഗായികക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയത് 14 തവണ. തമിഴ്‌നാട് സർക്കാറിന്റെ പുരസ്കാരനേട്ടം ഏഴുവട്ടം.
ആന്ധ്രപ്രദേശ് സർക്കാറിന്റെ അവാർഡ് പത്തു തവണ. തമിഴ്‌നാട് സർക്കാറിന്റെ കലൈമാമണി പുരസ്‌കാരം അടക്കം പാടി നേടിയ ബഹുമതികൾക്ക് കണക്കില്ല. 2013ൽ പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്കാരം വൈകിയുള്ള അംഗീകാരമാണെന്ന് ചൂണ്ടിക്കാട്ടി അവർ നിരസിച്ചിരുന്നു. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്കിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമൻ, ജാപ്പനീസ്, അറബിക് ഭാഷകളിലും സ്വരസാന്നിധ്യമായി. 1200ൽ പരം മലയാള സിനിമാ ഗാനങ്ങളാണ് ജാനകിയുടെ ശബ്ദത്തിൽ മലയാളി ആസ്വദിച്ചത്.
‘ഉണരൂ ഉണരൂ’, ‘വാസന്ത പഞ്ചമി നാളിൽ’, ‘സൂര്യകാന്തി’, ‘ഏറ്റുമാനൂരമ്പലത്തിൽ’, ‘മിഴിയോരം നനഞ്ഞൊഴും’, ‘തുമ്പീ വാ’, ‘ഒരു മയിൽപ്പീലിക്കായ്’, ‘മിഴിയോരം’, ‘വെണ്ണിലാ ചന്ദനക്കിണ്ണം’, ‘ശരദിന്ദു മലർദീപ’, ‘മനസ്സിൽ മിത്രം’, ‘അഞ്ജനക്കണ്ണെഴുതി’, ‘സ്വപ്നാടനം ഞാൻ തുടരുന്നു’ തുടങ്ങി തലമുറകൾ നെഞ്ചേറ്റിയ അനവധി ഗാനങ്ങൾ ഇന്നും മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. മലയാള സിനിമയിൽ ദേവരാജൻ, എം.എസ്. ബാബുരാജ്, കെ. രാഘവൻ, ശ്യാം, ജോൺസൺ, രവീന്ദ്രൻ, ഔസേപ്പച്ചൻ, എം. ജി. രാധാകൃഷ്ണൻ തുടങ്ങി നിരവധി സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

