നിശ്ശബ്ദമായൊരു മാന്ത്രികത; പ്രേക്ഷകരുടെ ഉള്ളുനിറച്ച് ‘ദി ലെജൻഡ് ഓഫ് ഓച്ചി’
text_fieldsനിശ്ശബ്ദമായി വന്ന് മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച് കടന്നുപോകുന്നൊരു സിനിമ. വിവരണങ്ങൾക്കതീതമായി സ്വപ്നതുല്യമായ കഥ പറച്ചിലിലൂടെ പ്രേക്ഷകരുടെ ഉള്ളുനിറക്കുകയാണ് ‘ദി ലെജൻഡ് ഓഫ് ഓച്ചി’. ആദ്യ ഫ്രെയിമിൽനിന്നുതന്നെ, കാഴ്ചയിൽ അതിശയിപ്പിക്കുന്ന എന്തോ ഒന്ന് ഇതിലുണ്ടെന്ന് കാണാം. പ്രകൃതിദൃശ്യങ്ങൾ, ജീവജാലങ്ങൾ, പ്രകൃതിയുടെ വ്യത്യസ്ത സ്വഭാവങ്ങൾ, അവയുടെ വിശദാംശങ്ങൾ ഇവയെല്ലാം അമേരിക്കൻ സംവിധായകൻ ഇസയ്യ സാക്സൺ ഇതിൽ ഉൾച്ചേർത്തത് ഹൃദയസ്പർശമോടെയാണ്. നിശ്ശബ്ദമായൊരു മാന്ത്രികത, മൗലികവും മണ്ണിന്റേതുമായ എന്തോ ഒന്ന്, അതാണ് ഇതിലേക്ക് പ്രേക്ഷകനെ അടുപ്പിക്കുന്നത്. കഥ പറച്ചിൽ അത്ര സങ്കീർണമല്ലെന്ന് പറയാമെങ്കിലും സിനിമ മുന്നോട്ടുപോകുമ്പോൾ പിരിമുറുക്കമേറി വരുന്നുണ്ട്. നിശ്ശബ്ദതയും ചലനങ്ങളും ഏതൊരു സംഭാഷണരീതിക്കും കഴിയുന്നതിനേക്കാൾ കൂടുതൽ പറയാൻ ഇതിൽ അനുവദിക്കുന്നുണ്ട്.
കാർപാത്തിയയിലെ ഒറ്റപ്പെട്ട പർവതനിരകളിൽ വളർന്ന യൂറി (ഹെലീന സെൻഗൽ) എന്ന പെൺകുട്ടിയെയാണ് കഥ പിന്തുടരുന്നത്. പുരാണ കഥകളിൽ പറയുന്ന ജീവികളായ ഓച്ചിയെ നിരന്തരം ഭയന്ന് ജീവിക്കുന്ന ഒരു ഗ്രാമത്തിലെ പെൺകുട്ടിയാണവൾ. വീടിന്റെ ഏകാന്തതയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തുന്ന ഒരു കുഞ്ഞ് ഓച്ചിയെ തിരികെ കൊണ്ടുവരാൻ അവൾ പുറപ്പെടുന്നു. വഴിയിൽ, അവൾ തന്റെ ശക്തി കണ്ടെത്തുകയും തന്റെ സമൂഹത്തിനും പുരാണ ജീവികൾക്കുമിടയിൽ അനുരഞ്ജനത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നു.
കർക്കശക്കാരനായ യൂറിയുടെ പിതാവ് മാക്സിം (വില്യം ഡാഫോ) ഒാച്ചിയെ ഒഴിവാക്കാൻ അവൾക്ക് പലതവണ മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രത്യേകിച്ച് ജീവികൾ കൊണ്ടുപോയതായി കരുതപ്പെടുന്ന അവളുടെ അമ്മയെ കാണാതായതിനുശേഷം. എന്നാൽ, ഓച്ചിയെ ഒഴിവാക്കാൻ അവൾ മുതിരുന്നില്ല. കഥയുടെ പ്രത്യേകത കണക്കിലെടുക്കുമ്പോൾ, ഒരു വശത്ത് വില്ലെം ഡാഫോയുടെ കഥാപാത്രം പുരാണത്തിലെ പ്രൈമേറ്റുകളെപ്പോലെയുള്ള ജീവികളായ ഓച്ചിയോട് പടവെട്ടുമ്പോൾതന്നെ മറുവശത്ത് അയാളുടെ മകൾ യൂറി കുഞ്ഞൻ ഓച്ചിയുമായി സംരക്ഷണബന്ധം സ്ഥാപിച്ച് ലാളിക്കുന്നതായും കാണാം.
ഒരു കൊച്ചു ജീവിയാണ് ഓച്ചി. അതോടൊപ്പം അത്ഭുതവും. എ.ഐ സാങ്കേതിക വിദ്യ എന്ന എളുപ്പവഴി തീർത്തും ഒഴിവാക്കി സി.ജി.ഐ (കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറി) ഉപയോഗിച്ചാണ് ഒാച്ചിയെ സൃഷ്ടിച്ചതെന്ന് സംവിധായകൻ പറയുന്നു. സിനിമ മുന്നോട്ടു പോകവെ യൂറിയും ഓച്ചിയും തമ്മിലെ ബന്ധം വളരുന്നു. യൂറി ഓച്ചിയുടെ ഭാഷ മനസ്സിലാക്കി തുടങ്ങുന്നു. ഓച്ചിയെ കുടുംബത്തിലേക്ക് തിരികെയെത്തിക്കാൻ തീരുമാനിച്ച്, അവളൊരു യാത്ര തുടങ്ങുന്നു.
തിരക്കഥക്കപ്പുറം ദൃശ്യമികവിൽ ‘ദി ലെജൻഡ് ഓഫ് ഓച്ചി’ മികച്ചൊരു സിനിമയാണ്. തിരക്കഥയിൽ കല്ലുകടികളുണ്ടെന്ന് സമ്മതിക്കാതെ വയ്യ. കഥ പറച്ചിലിന്റെ ഇഴച്ചിലാണ് പ്രധാന പോരായ്മ. കഥാപാത്രങ്ങൾക്ക് വേണ്ടത്ര ആഴം നൽകിയില്ല എന്നതും നെഗറ്റിവായി കാണുന്നു. ഫാന്റസിയും നാടകവും തമ്മിലുള്ള അന്തരമാണ് മറ്റൊരു പോരായ്മ. എങ്കിലും ബോറടിയില്ലാതെ സിനിമ കണ്ടുതീർക്കാവുന്നതാണ്.
‘ദി ലെജൻഡ് ഓഫ് ഓച്ചി’ക്ക് സാധ്യതകൾ എറെയുണ്ടായിരുന്നു. എന്നാൽ പ്രധാന മേഖലകളിൽ വന്ന പരാജയം അതിനെ ലോകശ്രദ്ധയിൽനിന്ന് പിന്തിരിപ്പിക്കുന്നു. അതിശയ ദൃശ്യങ്ങളും ചില അവിസ്മരണീയ പ്രകടനങ്ങളും ഇതിലുണ്ടെങ്കിലും വികസിത കഥാസന്ദർഭവും വൈകാരിക ബന്ധത്തിന്റെ അഭാവവും അതിനെ നഷ്ടമായൊരു അവസരമാക്കി മാറ്റുന്നു. പ്രതീക്ഷയോടെ കാണുന്നതിനപ്പുറം ചിന്തയോടെ സമീപിക്കുന്നതാകും ഉചിതം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.