‘അത്ഭുത്’ അഥവാ അത്ഭുതം നിറച്ചൊരു സംഗീതക്കൂട്ടം
text_fieldsഅത്ഭുത് മ്യൂസിക് ബാൻഡ് അംഗങ്ങൾ
ദുബൈ: 2023ൽ ദുബൈയിൽ ഒരു മ്യൂസിക് ബാൻഡ് പിറന്നു.‘അത്ഭുത്’ എന്നുപേരിട്ട ആ ബാൻഡ് പലതുകൊണ്ടും വ്യത്യസ്തമായിരുന്നു. ഒന്നാമതായി അത് ഒരമ്മ, മകന് നൽകിയ സമ്മാനമായിരുന്നു. നീന റൈന എന്ന സ്ത്രീയാണ് നിശ്ചയദാർഢ്യ വിഭാഗത്തിൽ ഉൾപ്പെടുന്ന മകൻ വരുണിന്റെ സംഗീത താൽപര്യം തിരിച്ചറിഞ്ഞ് ബാൻഡിന് മുൻകൈ യെടുക്കുന്നത്.സർട്ടിഫൈഡ് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് കോച്ചും ഹിപ്നോ തെറപ്പിസ്റ്റുമൊക്കെയാണ് നീന. മകന്റെ സംഗീത മേഖലയിലെ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ ഒരിടം എന്നതായിരുന്നു അവരുടെ ലക്ഷ്യം. അങ്ങനെ പിറവിയെടുത്തതാണ് ‘അത്ഭുത്’. അതിശയം, അത്ഭുതം എന്നെല്ലാം അർഥമുള്ള ഹിന്ദി വാക്കാണ് ബാൻഡിന് പേരായി നിശ്ചയിച്ചത്. വരുണിനൊപ്പം റൈഹാൻ, റഷാൻ, ഐസിരി ഷെട്ടി, ഹരി നിരഞ്ജൻ എന്നിവരാണ് ബാൻഡിലെ മറ്റംഗങ്ങൾ. ഓട്ടിസം ബാധിതനായ വരുണിന് 11 വയസ്സ് വരെ സംസാരിക്കുന്നത് പ്രയാസകരമായിരുന്നു. എന്നാൽ 25കാരനായ അവനിപ്പോൾ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലും വെസ്റ്റേൺ മ്യൂസിക്കിലും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. അലഹബാദിലെ പ്രയാഗ് സർവകലാശാലയിൽനിന്ന് ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിൽ ബിരുദം നേടിയ വരുൺ, എ.ബി.ആർ.എസ്.എം പാഠ്യപദ്ധതി പ്രകാരം സർട്ടിഫൈഡ് ഗായകനുമാണ്. അതോടൊപ്പം മൂന്ന് വർഷത്തെ പ്രഫഷനൽ ഫിലിം ആക്ടിങ് കോഴ്സും അദ്ദേഹം ചെയ്തിട്ടുണ്ട്.
ബാൻഡിലെ ലീഡ് ഡ്രമ്മറായ റൈഹാൻ മുഹമ്മദ് അസ്ലം രണ്ട് വയസ്സ് മുതൽ തന്നെ സംഗീതത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ബന്ധുവായ നഈമാണ് അവന് ആദ്യമായി ഡ്രം സെറ്റ് സമ്മാനമായി നൽകുന്നത്. മെലോഡിക്ക മ്യൂസിക് സ്കൂളിൽ ഡേവിഡ് കിനിയാൻജുയിയുടെ കൂടെ പരിശീലനം നേടുകയും, പിന്നീട് സ്കൂൾ ബാൻഡിന്റെ ഭാഗമാവുകയുമായിരുന്നു. 120 ന്യൂറോ ടിപ്പിക്കൽ കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് റൈഹാൻ പ്രശസ്തനായി തുടങ്ങിയത്. ഇപ്പോൾ 18കാരനായ റൈഹാൻ സി.ഐ.എസ് ദുബൈയിൽ ബി.ടെക് ബിസിനസിന് പഠിക്കുകയാണ്. അടുത്തിടെ ട്രിനിറ്റി കോളജ് ലണ്ടനിൽ നിന്ന് ഗ്രേഡ് 7 ഡ്രംസ് പാസാവുകയും ചെയ്തു. മലയാളി മാതാപിതാക്കളായ അസ്ലമും സമീറയുമാണ് മകന് ജീവിതവഴിയിൽ പൂർണ പിന്തുണ നൽകുന്നത്. ബാൻഡിലെ കീബോർഡിസ്റ്റാണ് റഷാൻ ഡേവിഡ്. അഞ്ച് വയസ്സുള്ളപ്പോൾ സംഗീതത്തോടുള്ള റഷാന്റെ താൽപര്യം അധ്യാപകർ ശ്രദ്ധിക്കുകയും മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നു. പിന്നീട് ചെറിയ കീബോർഡ് ഉപയോഗിച്ച് ഒരു അധ്യാപകന് കീഴിൽ സംഗീതം അഭ്യസിച്ചു. നിലവിൽ ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടുകയും, അതോടൊപ്പം 11 വർഷത്തിലധികം സംഗീത പരിശീലനം പൂർത്തിയാക്കുകയും ചെയ്തു. ബാൻഡിലെ പാട്ടുകാരി ഐസിരി ഷെട്ടിയും അതിജീവന വഴിയിൽ സംഗീത പാതയിൽ എത്തിച്ചേർന്നതാണ്. 10ാം വയസ്സിലാണ് ഐസിരി സ്റ്റേജിൽ ആദ്യമായി പാടുന്നത്.
അതിനുമുമ്പ് പാട്ടുകാരിയായി എവിടെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ, ആദ്യ സ്റ്റേജ് പെർഫോമൻസ് എല്ലാം മാറ്റിമറിക്കുകയായിരുന്നു. ഇപ്പോൾ ബാൻഡിലെ പ്രധാന ഘടകമാണ് ഐസിരി. അബൂദബി അൽ ദന്നയിലെ ഏഷ്യൻ ഇന്റർനാഷനൽ പ്രൈവറ്റ് സ്കൂളിൽ 11ാം ക്ലാസ് സി.ബി.എസ്.ഇ വിദ്യാർഥിയായ ഹരി നിരഞ്ജൻ സംഗീതത്തെ ആഴത്തിൽ പ്രണയിക്കുന്നയാളാണ്. കോവിഡ് സമയത്ത്, യൂട്യൂബ് ട്യൂട്ടോറിയലുകളിലൂടെ ഓടക്കുഴൽ വായിക്കാൻ സ്വയം പഠിക്കുകയായിരുന്നു. ബാൻഡിലെ പ്രകടനങ്ങൾ മകന് ആത്മവിശ്വാസവും സന്തോഷവും പകരുന്നുണ്ടെന്ന് അവന്റെ അമ്മ മനോൻമണി സാക്ഷ്യപ്പെടുത്തുന്നു. രണ്ടു വർഷം മാത്രം പഴക്കമുള്ള ‘അത്ഭുത്’, യു.എ.ഇയിൽ നിരവധി വേദികളിൽ ഇതിനകം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.ദുബൈ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലെ പരിപാടി അടക്കം ഇതിൽ ഉൾപ്പെടും. ‘ഗൾഫ് മാധ്യമം’ ഷാർജ എക്സ്പോ സെന്ററിൽ സംഘടിപ്പിച്ച കമോൺ കേരളയിലും ബാൻഡ് പരിപാടി അവതരിപ്പിച്ചിരുന്നു. ബാൻഡിന്റെ വിജയത്തിന് പിന്നിൽ മാതാപിതാക്കളും അധ്യാപകരും സന്നദ്ധപ്രവർത്തകരും അടക്കമുള്ളവരുടെ സഹായമുണ്ട്.അതോടൊപ്പം പരിചയസമ്പന്നയായ ഗായികയും സംഘാടകയുമായ സൗമ്യ കൃഷ്ണമാചാരിയെപ്പോലുള്ളവർ ബാൻഡിന്റെ സംഗീത സംവിധാനം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.