മായാത്ത ഓർമകളുടെ വെള്ളിച്ചിലങ്കക്കിലുക്കങ്ങൾ
text_fieldsനിർമാതാവും സംവിധായകനുമായിരുന്ന കുഞ്ചാക്കോയുടെയും നടൻ സത്യന്റെയും ചരമവാർഷിക ദിനമാണ് ജൂൺ 15. ഉദയായുടെ കുഞ്ചാക്കോ ചിത്രങ്ങളിൽ സത്യൻ പാടി അഭിനയിച്ച ഗാനങ്ങളിലൂടെ...
ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്ന ചിത്രഗീതവും ഞായറാഴ്ചകളിൽ പ്രദർശിപ്പിച്ചു വന്ന സിനിമകളും കാണാൻ അക്ഷമയോടെ കാത്തിരുന്ന കാലം. ചിത്രഗീതത്തിലൂടെ കണ്ടതും കേട്ടതുമായ സിനിമാഗാനങ്ങൾ ഒരുപാടുണ്ടെങ്കിലും മൂന്നു പാട്ടുകൾ മനസ്സിലെ തിരശ്ശീലയിൽ ഇപ്പോഴും തെളിഞ്ഞുവരാറുണ്ട്. ‘പാലാട്ടു കോമനി’ലെ,
‘ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന
ഗന്ധർവ രാജകുമാരാ...’
‘ഇണപ്രാവുകൾ’ എന്ന ചിത്രത്തിലെ
‘കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
കൂടെവിടെ കൂടെവിടെ?’
‘കാട്ടുതുളസി’യിലെ ‘വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്...’
ഈ മൂന്നു ഗാനങ്ങളും ഉദയാ സ്റ്റുഡിയോക്കു വേണ്ടി കുഞ്ചാക്കോ നിർമിച്ച സിനിമകളിലേതാണ്. ഗാനരംഗങ്ങളിൽ പാടി അഭിനയിച്ചതാകട്ടെ സത്യൻ എന്ന അതുല്യ പ്രതിഭയും. നിർമാതാവും സംവിധായകനുമായിരുന്ന കുഞ്ചാക്കോയുടെയും നടൻ സത്യന്റെയും ചരമവാർഷിക ദിനമാണ് ജൂൺ 15. സത്യൻ മരിച്ച് അഞ്ചു വർഷം കഴിഞ്ഞാണ് കുഞ്ചാക്കോ വിടപറയുന്നത്. 1971 ജൂൺ 15ന് സത്യനും 1976 ജൂൺ 15ന് കുഞ്ചാക്കോയും യാത്രയായി. കുഞ്ചാക്കോ നിർമിച്ച സിനിമകളിൽ സത്യൻ അഭിനയിച്ച ശ്രദ്ധേയമായ ഗാനങ്ങൾ കണ്ടെത്താനുള്ള ശ്രമമാണ് ഇവിടെ.
‘ഉണ്ണിയാർച്ച’ മുതൽ ‘അഗ്നിമൃഗം’ വരെ ഉദയയുടെ 22 സിനിമകളിലാണ് സത്യൻ അഭിനയിച്ചിട്ടുള്ളത്. ഉദയ സ്റ്റുഡിയോക്കും സത്യനും വേണ്ടി കെ.ജെ. യേശുദാസ് ആലപിച്ച് ആദ്യമായി പുറത്തുവന്ന ഗാനം ‘പാലാട്ടു കോമനി’ൽ ആയിരുന്നു. ചോദ്യവും മറുപടിയും ചേർന്ന ആ ഗാനമിങ്ങനെ:
‘ആനക്കാരാ ആനക്കാരാ
ആരെക്കാണാൻ വന്നു നീ?’ എന്ന് നായികയായ രാഗിണി ചോദിക്കുമ്പോൾ സത്യന്റെ മറുപടി:
‘പെൺകിടാവേ പെൺകിടാവേ
ഊരുചുറ്റി വരുന്നു ഞാൻ...’
(രചന: ശാരംഗപാണി, സംഗീതം: ബാബുരാജ്, വർഷം: 1962, ഗാനത്തിന്റെ ഗ്രാമഫോൺ റെക്കോഡ് പുറത്തിറങ്ങിയില്ല)
യേശുദാസ് ഉൾെപ്പടെ നാല് ഗായകരുടെ പാട്ടുണ്ട് ‘പാലാട്ടു കോമനി’ൽ; നാലും സത്യൻ പാടി അഭിനയിക്കുന്നു.
‘ചന്ദനപ്പല്ലക്കിൽ വീടു കാണാൻ വന്ന
ഗന്ധർവ രാജകുമാരാ...’
എന്നു തുടങ്ങുന്ന ഗാനത്തിൽ
‘പഞ്ചമിചന്ദ്രിക പെറ്റുവളർത്തിയ
അപ്സര രാജകുമാരി’
എന്ന് സത്യൻ പാടുന്നത് എ.എം. രാജയുടെ ശബ്ദത്തിൽ.
‘മനസ്സിനകത്തൊരു പെണ്ണ്
മയില്പ്പീലിക്കണ്ണ്
മാമ്പുള്ളിച്ചൊണങ്ങ്
മെയ്യാസകലം പൊന്ന്...’ എന്ന ഗാനം കെ.പി. ഉദയഭാനുവിന്റെ ശബ്ദത്തിലും, രാഗിണിയെ കാണാനായി കോട്ടയം ചെല്ലപ്പന്റെ വീട്ടിൽ സത്യനും എസ്.പി. പിള്ളയും ചെല്ലുമ്പോൾ പാടുന്ന നാലുവരികൾ മാത്രമുള്ള നാടൻ ശീലിലുള്ള ഗാനം കെ.എസ്. ജോർജിന്റെ ശബ്ദത്തിലും!
‘പാലാട്ടു കോമനു’ശേഷം പുറത്തിറങ്ങിയ ‘ഭാര്യ’യിലെ നാലു ഗാനരംഗങ്ങളിൽ സത്യനുണ്ട്.
‘പെരിയാറേ പെരിയാറേ
പർവത നിരയുടെ പനിനീരേ...’
(രചന വയലാർ, സംഗീതം ദേവരാജൻ, പാടിയത് എ.എം. രാജ, പി. സുശീല, വർഷം 1962)
‘മനസ്സമ്മതം തന്നാട്ടെ
മധുരം കിള്ളിത്തന്നാട്ടെ...’ ( പാടിയത്: എ.എം. രാജയും ജിക്കിയും)
‘പഞ്ചാരപ്പാലു മിട്ടായി- പുഞ്ചിരി
പഞ്ചാരപ്പാലു മിട്ടായി...’
(യേശുദാസ്, പി. ലീല, രേണുക)
‘ആദം ആദം ആ കനി തിന്നരുത്’
(യേശുദാസ്, പി. സുശീല)
‘ഇണപ്രാവുകൾ’ എന്ന ചിത്രത്തിൽ സത്യനും പ്രേംനസീറുമാണ് പ്രധാന റോളുകളിൽ. പക്ഷേ, ഇതിൽ പ്രേംനസീറിന് ഒരുഗാനം പോലുമില്ല. ‘ഇണപ്രാവുകളി’ൽ വയലാർ എഴുതി, വി. ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ,
‘കാക്കത്തമ്പുരാട്ടി
കറുത്ത മണവാട്ടി കൂടെവിടെ?’
(പാടിയത് യേശുദാസ്, വർഷം 1965)
‘കുരുത്തോല പെരുന്നാളിന്
പള്ളിയിൽ പോയ് വരും
കുഞ്ഞാറ്റ കുരുവികളെ...’
(പാടിയത് യേശുദാസ്, പി. സുശീല)
‘അക്കരയ്ക്കുണ്ടോ... അക്കരയ്ക്കുണ്ടോ
വായോ വായോ വായോ
നേരം പോയ്...’
(പാടിയത് എ.എം. രാജ)
എന്നീ മനോഹര ഗാനരംഗങ്ങളിൽ സത്യന് തിളങ്ങാനുമായി.
‘റബേക്ക’ എന്ന സിനിമയിലെ എന്നത്തെയും സൂപ്പർഹിറ്റായ
‘കിളിവാതിലിൽ മുട്ടിവിളിച്ചത്
കിളിയോ... കാറ്റോ..?’
(രചന: വയലാർ, സംഗീതം കെ. രാഘവൻ, പാടിയത് എ.എം. രാജയും പി. സുശീലയും, 1963) എന്ന ഗാനം കേൾക്കുമ്പോൾ
‘കിളിയല്ല കാറ്റല്ല
കളിത്തോഴനാണ് -നിൻ
കളിത്തോഴനാണല്ലോ...’
എന്ന് കാമുകിയുടെ സംശയം തീർത്തു കൊടുക്കുകയാണ് സത്യൻ.
‘റബേക്ക’യിലെത്തന്നെ, എ.എം. രാജയും ജിക്കിയും പാടിയ,
‘മാനത്തെയേഴുനില മാളികയിൽ- ഒരു
മാലാഖയുണ്ടൊരു മാലാഖ’ എന്ന പാട്ടിലും സത്യനെ കാണാം. സത്യൻ പാടി അഭിനയിച്ച, എ.എം. രാജയുടെ ഏറെ പ്രശസ്തമായ ഗാനമാണ്
‘പാലാഴിക്കടവിൽ നീരാട്ടിനിറങ്ങിയ
പാലപ്പൂം കാവിലെ പൂനിലാവേ
പൂനിലാവേ പൂനിലാവേ
പുഷ്പ വിമാനമെനിക്കു തരൂ...’
(സിനിമ: കടലമ്മ, ഗാനരചന: വയലാർ, സംഗീതം ദേവരാജൻ, 1963).
‘കാട്ടുതുളസി’യിലെ ശ്രദ്ധേയമായ ഗാനമാണ്-
‘വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്
വള്ളുവനാടൻ പെണ്ണ് -എന്റെ
വള്ളിക്കുടിലിനുള്ളിലിന്നലെ
വിരുന്നു വന്നു...'
(വയലാർ, ബാബുരാജ്, യേശുദാസ്, 1965)
ഈ ഗാനം കേൾക്കുമ്പോഴൊക്കെ മലഞ്ചെരുവിലൂടെ, കൈയിലൊരു റേഡിയോയും പിടിച്ച് പാട്ടുപാടുന്ന സത്യനെയാണ് ഓർമവരുക.
‘കാട്ടുതുളസി’ എന്ന സിനിമയിൽ തേയിലത്തോട്ടം എസ്റ്റേറ്റ് ഉടമയായ ശേഖര പിള്ളയുടെ (കൊട്ടാരക്കര ശ്രീധരൻ നായർ) മകനായ ചന്ദ്രൻ (സത്യൻ) തോട്ടം തൊഴിലാളിയായ തുളസിയുമായി (ഉഷാകുമാരി) പ്രണയത്തിലാവുന്നു. അതിഷ്ടപ്പെടാത്ത ശേഖര പിള്ളയുടെ കിങ്കരന്മാർ തുളസിയെ കുന്നിൻ മുകളിൽനിന്ന് കൊക്കയിലേക്ക് തള്ളിയിടുന്നു. ഇതറിഞ്ഞ സത്യൻ തുളസിയെ അന്വേഷിച്ച് കൊക്കയിലേക്കിറങ്ങി പാടുന്ന പാട്ടാണ്
‘തുളസീ... തുളസീ... വിളി കേൾക്കൂ
ഇണക്കുയിലേ ഇണക്കുയിലേ
ഇനിയെവിടെ കൂടുകൂട്ടും ഇണക്കുയിലേ...’
പി.ബി. ശ്രീനിവാസ് പാടിയ മികച്ച വിരഹ ഗാനങ്ങളിലൊന്നാണിത്.
‘തേങ്ങിക്കരഞ്ഞു ഞാന് തേന്മൊഴി നിന്നെ
തേടാത്ത കാടുകളില്ലിവിടെ
ഈ അനന്തമാം വീഥിയിലൂടെ
ദേവഗായികേ നീ പോയതെവിടെ’
എന്ന വരികൾ കേൾക്കുമ്പോഴും സത്യൻ പാടി അഭിനയിക്കുന്നതു കാണുമ്പോഴും അറിയാതെ തേങ്ങിപ്പോയ ഒരു തലമുറയെ വിസ്മരിക്കാനാവില്ല.
‘ജയിൽ’ (വയലാർ, ദേവരാജൻ, 1966) എന്ന സിനിമയിൽ ‘കാറ്ററിയില്ല കടലറിയില്ല, അലയും തിരയുടെ വേദന...’ (എ. എം. രാജ), മുന്നിൽ മൂകമാം ചക്രവാളം, പിന്നിൽ ശൂന്യമാം അന്ധകാരം (യേശുദാസ്) എന്നീ ഗാനരംഗങ്ങളിൽ അഭിനയിച്ചതും സത്യനാണ്.
‘ആയിഷ’ (1964, വയലാർ, ആർ.കെ. ശേഖർ) എന്ന ചിത്രത്തിൽ ഒരു ശോകഗാനമുണ്ട്. യേശുദാസ് ആലപിച്ച ‘ശോകാന്ത ജീവിത നാടകവേദിയിൽ ഏകാകിനിയായ് നീ...’ തീവണ്ടിയാത്രയിലെ ഈ ഗാനത്തിൽ യാത്രക്കാർക്കൊപ്പം വൃദ്ധനായ സത്യനെയും കാണാം.
ഉദയ നിർമിച്ച ചിത്രങ്ങളിലെ ഗാനശകലങ്ങളിലും സത്യൻ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘അനാർക്കലി’യിൽ പി.ബി. ശ്രീനിവാസ് പാടിയ
‘താലത്തിൽ മുഗ്ധമണി ദീപവുമായി
വിണ്ണിൻ നീലാഞ്ജന പടവിലെത്തും ഉഷസ്സുപോലെ
ആ ലജ്ജകൊണ്ട് തളിരിട്ടവൾ നിൽപ്പൂ
പുഷ്പകാലം വിടർത്തും മാതള മൊട്ടുപോലെ...’
(മുഗൾ രാജസദസ്സിലെ കവിയരങ്ങിൽ അക്ബർ ചക്രവർത്തി പാടുന്നത്) ‘ശകുന്തള’യിൽ സത്യൻ അവതരിപ്പിച്ച കണ്വമഹർഷി തന്റെ വളർത്തുപുത്രി ശകുന്തളയെ ദുഷ്യന്തന്റെ രാജസദസ്സിലേക്ക് പറഞ്ഞയക്കുന്ന സന്ദർഭത്തിൽ, പി.ബി. ശ്രീനിവാസിന്റെ ശബ്ദത്തിൽ ‘പിതാ രക്ഷതി കൗമാരേ...’എന്നു പാടുന്നുണ്ട്.
തോപ്പിൽ ഭാസി സംവിധാനം ചെയ്ത ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന ചിത്രത്തിലെ ക്ലൈമാക്സിൽ ‘ഐക്യമുന്നണി ഐക്യമുന്നണി’ എന്ന വിപ്ലവഗാനവും പാടി മുന്നേറുന്ന കൂട്ടത്തിനു മുന്നിൽ ചുവന്ന കൊടിയുമായി ആവേശത്തോടെ നീങ്ങുന്ന സത്യന്റെ വൃദ്ധനായ കഥാപാത്രത്തെയും കാണാം. ‘ആരോമലുണ്ണി’ എന്ന വടക്കൻ പാട്ട് സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് അതിലെ നായകനായ സത്യൻ മരണമടയുന്നത്. പിന്നീടത് പ്രേംനസീറിനെ നായകനാക്കി ‘ആരോമലുണ്ണി’ എന്ന പേരിൽ പുറത്തിറങ്ങി, വൻ വിജയംനേടി. ഈ ചിത്രത്തിൽ സത്യൻ അഭിനയിച്ച ‘ഉണ്ണിയാർച്ച’യിലെ രംഗങ്ങളും ചേർത്തിരുന്നു.
പാലാട്ടു കോമന്റെ വിജയത്തിനു ശേഷം കുഞ്ചാക്കോ തുടർച്ചയായി നിർമിച്ച പത്തു സിനിമകളിലും സത്യനായിരുന്നു നായകൻ. ഉദയായുടെ 75ാമത് ചിത്രമെന്ന പരസ്യത്തോടെ കുഞ്ചാക്കോ ഒരുക്കിയ 'കണ്ണപ്പനുണ്ണി'യിൽ ഉണ്ണിയാർച്ചയുടെ വേഷം അവതരിപ്പിക്കേണ്ടിയിരുന്ന രാഗിണി, കണ്ണപ്പനുണ്ണിയായ പ്രേംനസീറിനെ, തന്റെ പൊന്നാങ്ങളയായ ആരോമൽ ചേകവരോട് (സത്യൻ) ഉപമിച്ചു പാടുന്ന 'കണ്ണിനുപൂക്കണിയാം കണ്ണപ്പനുണ്ണി പൊന്നാങ്ങളയുടെ രണ്ടാം ജന്മം.' എന്നൊരു ഗാനമുണ്ട്. സിനിമയുടെ ചിത്രീകരണ വേളയിൽ ആദ്യം കുഞ്ചാക്കോയുടെയും തുടർന്ന് രാഗിണിയുടെയും അപ്രതീക്ഷിത മരണം കാരണം ഈ ഗാനവും രാഗിണിയുടെ കഥാപാത്രവും ചിത്രത്തിൽനിന്ന് ഒഴിവാക്കേണ്ടി വന്നു.
'പൊന്നാങ്ങളയുടെ രണ്ടാം ജന്മം...' എന്ന വരികൾ പോലെ സത്യന്റെയും കുഞ്ചാക്കോയുടെയും മറ്റൊരു ജന്മം ഇനി മലയാള സിനിമയിൽ ഉണ്ടാകില്ലല്ലോ എന്ന് ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഓർത്തുപോകും. എത്രയെത്ര മനോഹര സിനിമകളും കഥാപാത്രങ്ങളും ഗാനങ്ങളുമാണ് ഇരുവരും ചേർന്ന് മലയാള സിനിമയിൽ അനശ്വരമാക്കിയത്!
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.