'ഈ നഗരത്തിൽ ആർക്കാണ് ജീവിക്കാൻ കഴിയുക? ഞാനൊരിക്കലും നടനാകാൻ ആഗ്രഹിച്ചിരുന്നില്ല'; മുംബൈ ഇഷ്ടപ്പെടാത്ത കിഷോർ കുമാറിന്‍റെ ജീവിതം...
text_fieldsകാലം എത്ര കടന്നുപോയിരിക്കുന്നു, പാട്ടുകാരും പാട്ടെഴുത്തുകാരും ഈണമിടുന്നവരും എത്രയോ വന്നുപോയി. പക്ഷേ കിഷോർ കുമാറിന്‍റെ പാട്ടുകളെ തൊട്ടറിഞ്ഞ ഒരു തലമുറക്കും അദ്ദേഹത്തെ മറക്കാൻ കഴിയില്ല. ആ സ്വരവും അതിലെ ഗാനങ്ങളും നമ്മെ ഇന്നും പിന്തുടരുന്നു. പൂർവ്വമാതൃകകളില്ല, പിൻഗാമികളുമില്ല. കിഷോർ കുമാർ എന്ന ഗായകനെ അവിസ്മരണീയമാക്കുന്നത് അദ്ദേഹത്തിന്‍റെ വിഷാദഛായയുള്ള പാട്ടുകളാണ്. രൂപ് തേരാ മസ്താന, ദിൽ ഐസാ കിസി നാ മേരാ, ഖൈകേ പാൻ ബനാറസ് വാലാ, ഹസാറ് രാഹേൻ മുർ കേ ദേഖീൻ, പാഗ് ഖുങ്ക്രൂ ബന്ധ്, അഗർ തും ന ഹോതേ, സാഗർ കിനാരേ, മേൻ ഹൂൻ ഝൂം ഝൂം ഝുംബ്രോ...അങ്ങനെ എത്ര എത്ര ഗാനങ്ങൾ.
എന്നാൽ കിഷോർ കുമാറിന് മുംബൈ നഗരത്തോട് അതൃപ്തി ഉണ്ടായിരുന്നു. നഗരത്തിൽ കുടുങ്ങിപ്പോയതായും ചൂഷണം ചെയ്യപ്പെട്ടതായും അദ്ദേഹത്തിന് തോന്നി. സമാധാനം തേടി സ്വന്തം നാടായ ഖണ്ട്വയിലേക്ക് മടങ്ങാൻ കിഷോർ കുമാർ ആഗ്രഹിച്ചു. സഹോദരൻ അശോക് കുമാറിന്റെ സ്വാധീനം കാരണം അദ്ദേഹം മനസില്ലാമനസ്സോടെയാണ് അഭിനയരംഗത്തേക്ക് വന്നത്. അഭിനയം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. കെ.എൽ. സൈഗളിനെ കാണാനായിരുന്നു കിഷോർ കുമാറിന്‍റെ ആദ്യ മുംബൈ സന്ദർശനം.
കിഷോർ കുമാർ വെറുമൊരു ശബ്ദത്തേക്കാൾ ഉപരിയായിരുന്നു. 'രൂപ് തേരാ മസ്താന', 'മേരേ സപ്‌നോ കി റാണി' തുടങ്ങിയ കാലാതീതമായ ഹിറ്റുകൾ ആലപിക്കുന്നത് മുതൽ 'പഡോസൻ', 'ഹാഫ് ടിക്കറ്റ്' എന്നീ ചിത്രങ്ങളിലെ മറക്കാനാവാത്ത വേഷങ്ങൾ വരെ അദ്ദേഹം തലമുറകളോളം ജനഹൃദയങ്ങളെ ഭരിച്ചു. എന്നാൽ ചിരിയുടെയും ഈണങ്ങളുടെയും പിന്നിൽ പ്രശസ്തിയും അതോടൊപ്പം വന്ന നഗരവും അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നു. മുംബൈ ഒരിക്കലും ഒരു വീടായി തോന്നിയില്ലെന്നും ഒരു കെണി മാത്രമാണെന്നും കിഷോർ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
എല്ലാവരും നിങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന, സൗഹൃദമില്ലാത്ത ഈ നഗരത്തിൽ ആർക്കാണ് ജീവിക്കാൻ കഴിയുക? നിങ്ങൾക്ക് ഇവിടെ ആരെയെങ്കിലും വിശ്വസിക്കാൻ കഴിയുമോ? വിശ്വസ്തരാണോ? നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു സുഹൃത്തുണ്ടോ? ഈ വ്യർത്ഥമായ ജീവിതത്തിൽ നിന്ന് പുറത്ത് കടക്കാൻ ഞാൻ അതിയായി ആഗ്രഹിച്ചെന്ന് ഒരിക്കൽ കിഷോർ കുമാർ പറഞ്ഞിരുന്നു.
ഈ നഗരത്തിൽ ആരാണ് മരിക്കാൻ ആഗ്രഹിക്കുന്നത്? കിഷോർ കുമാർ ഒരിക്കലും ഒരു നടനാകാൻ ആഗ്രഹിച്ചിരുന്നില്ല എന്ന് പലർക്കും അറിയില്ല. അദ്ദേഹത്തിന്റെ യഥാർത്ഥ സ്വപ്നം പാടുക എന്നതായിരുന്നു. എന്നാൽ സഹോദരൻ അശോക് കുമാറിന്റെ പ്രശസ്തി കാരണം, സിനിമാ ലോകം അദ്ദേഹത്തെ അഭിനയത്തിലേക്ക് ആകർഷിച്ചു. സിനിമയിൽ അഭിനയിക്കാതിരിക്കാൻ ആളുകൾ വിചിത്രമെന്ന് കരുതുന്ന രീതിയിൽ പോലും അദ്ദേഹം പെരുമാറി. സിനിമാലോകം എന്നെ പോകാൻ അനുവദിച്ചില്ലെന്ന് കിഷോർ കുമാർ ആവർത്തിച്ചിട്ടുണ്ട്.
നഗരവും സമ്മർദ്ദവും ഉപേക്ഷിച്ച് സമാധാനപരമായ ഒരു ജീവിതത്തിലേക്ക് മടങ്ങാൻ കിഷോർ കുമാർ ആഗ്രഹിച്ചു. പക്ഷേ ജീവിതത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. താമസം മാറാൻ കഴിയുന്നതിന് മുമ്പ് 1987 ഒക്ടോബർ 13 ന് മുംബൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് കിഷോർ കുമാർ അന്തരിച്ചു. ഭ്രമാത്മകമായ സംഗീത ലോകത്ത് മറ്റെല്ലാം മറന്നാണ് കിഷോർ കുമാർ നടന്നുനീങ്ങിയത്. ആർ.ഡി ബർമനാണ് കിഷോർ കുമാറിന് നിത്യഹരിത ഗാനങ്ങൾ നൽകിയത്. സംവിധായകൻ, എഴുത്തുകാരന്‍, സംഗീതസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലേക്കും ജൈത്രയാത്ര നടത്തി കിഷോര്‍ കുമാർ പിന്നീട്.ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും കാലം കാത്തുവെച്ചത് ഗായകൻ എന്ന പട്ടം തന്നെയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.